ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83): തിരുവല്ല

Published on 17 February, 2025
ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83): തിരുവല്ല
(രാജു ശങ്കരത്തിൽ)

തിരുവല്ല: ഇരവിപേരൂരിന്റെ വികസന പ്രവർത്തനങ്ങളിൽ നിരവധി സംഭാവനകൾ നൽകിയ അറിയപ്പെടുന്ന സാഹിത്യകാരനും, 32 പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും, മികച്ച അധ്യാപകനും, അറിയപ്പെടുന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്ലാക്കീഴ് പുത്തൻപുരയിൽ ശ്രീ. ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83) അന്തരിച്ചു. സംസ്ക്കാരം ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും.

മാരാമൺ കളത്തൂർ തേവർത്തുണ്ടിയിൽ കുടുംബാംഗമായ ശ്രീമതി മേരി ചെറിയാൻ ആണ് ഭാര്യ. (റിട്ട. ഹെഡ്മിസ്ട്രസ്, എം.എം.എ ഹൈസ്‌കൂൾ, മാരാമൺ).

ദീപു (യു.എസ്.എ), ദിലീപ് (യു.കെ), ദീപ്തി (കാനഡ) എന്നിവർ മക്കളും, ദീപം (യു.എസ്.എ), ടീന (യു.കെ), ജൂബിൻ (കാനഡ) എന്നിവർ മരുമക്കളും, ദിയ, അയാൻ, ആരൺ എന്നിവർ കൊച്ചുമക്കളുമാണ്.

1941-ൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂരിൽ ജനിച്ച ഇദ്ദേഹം, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂളിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, തിരുവല്ല മാർത്തോമ്മാ കോളേജിൽ മത്തമാറ്റിക്‌സ് ഐച്ഛിക വിഷയമെടുത്ത്, 1963-ൽ രണ്ടാം ക്ലാസ്സോടുകൂടി ബി. എസ് സി ബിരുദം നേടി. 1964-ൽ തിരുവല്ല റ്റൈറ്റസ് സെക്കന്റ് ടീച്ചേഴസ് ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡ് ബിരുദം കരസ്ഥമാക്കിയ ശേഷം, 1963 മുതൽ സെന്റ് ജോൺസ് ഹൈസ്‌കൂളിൽ അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു. 1972-ൽ എം.എസ്.സി. പഠനത്തിന് ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ ചേർന്നു. 1974-ൽ രണ്ടാം ക്ലാസ്സോടെ എം.എസ്.സി. പാസ്സായി. വീണ്ടും സെന്റ് ജോൺസിൽ അദ്ധ്യാപകനായി തുടർന്ന അദ്ദേഹം, 33 വർഷത്തെ തന്റെ അദ്ധ്യാപനത്തിനുശേഷം 1999-ൽ ഹെഡ്‌മാസ്റ്ററായി വിരമിച്ചു.

1975 ൽ തിരുവല്ല വൈ.എം.സി.എ യുടെ സ്ഥാപക സെക്രട്ടറിയായി ചുമതലയറ്റ സണ്ണി സാർ, 2008 വരെയുള്ള 33 വർഷക്കാലം അവിടെ സെക്രട്ടറിയായി മികച്ച വികസന പ്രവർത്തനം കാഴ്ചവച്ചു. അദ്ദേഹം നടപ്പിലാക്കിയ ആകർഷകമായ വികസന പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മികച്ച ഗ്രാമീണ വൈ.എം.സി.എ ആയി 3 വർഷക്കാലം തിരഞ്ഞെടുക്കപ്പെട്ടു. തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റിവ് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു.

2009-ൽ സണ്ണിസാർ തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. തുർന്നുള്ള 12 വർഷങ്ങളിലായി കഥ, കവിത, ലേഖനം, ഹാസ്യ വിമർശനം, ചരിത്രം, ബൈബിൾ, യാത്രാ വിവരണം, കല എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 32 പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചു. 2016ൽ സാഹിത്യരചനയ്ക്കുള്ള ‘നവോത്ഥാന ശ്രേഷ്‌ഠ പുരസ്‌കാരത്തിന്’ അദ്ദേഹം അർഹനായി.

33 വർഷം താൻ അധ്യാപകനായിരുന്ന സെന്റ് ജോൺസ് ഹൈസ്‌കൂളിലെ ഗതകാല സ്മരണകളെ അയവിറക്കിക്കൊണ്ട് തയ്യാറാക്കി, പൊഫസ്സർ ഡോക്ടർ എബി കോശി അവതാരിക എഴുതിയ “ഗുരുസ്‌മൃതി -2′ എന്ന തന്റെ മുപ്പത്തി മൂന്നാമത്തെ പുസ്തകത്തിന്റെ പ്രകാശനത്തിനായി തയ്യാറെടുക്കുമ്പോളാണ് ഈ മരണം സംഭവിച്ചത്.

മലായാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയായുടെ (മാപ്പ്) സജീവാംഗവും, കമ്മറ്റി മെമ്പറുമായ ദീപു ചെറിയാന്റെ പിതാവായ ചെറിയാൻ പി. ചെറിയാന്റെ ദേഹവിയോഗത്തിൽ ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ, മുൻ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, ഫോമയുടെ ജുഡീഷ്യൽ കൗൺസിൽ സെക്രട്ടറി ബിനു ജോസഫ് എന്നിവരും, മാപ്പ് ഭരണസമിതിയിലെ മറ്റ് അംഗങ്ങളും, മാപ്പ് കുടുംബാംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക