ക്ഷേത്രത്തിൽ പുനഃപ്രതിഷ്‌ഠയാണ്. അവിടെ പ്രതിഷ്ഠിക്കാൻ ഉള്ളതാണ് ഈ സാലഭഞ്ജികയുടെ ശിൽപം. അതിനായി കമ്മറ്റിക്കാർ തന്നെ എത്തിച്ചതാണ് ഈ കരിങ്കൽ കല്ല്. നല്ല ലക്ഷണമൊത്ത കല്ലുതന്നെയാണ് . പക്ഷെ മനസ്സിൽ അളന്നുകുറിച്ച അളവുകൾ കൈകളിൽ എത്തുമ്പോൾ പിഴയ്ക്കുന്നു. നാളിതുവരെയുള്ള തൊഴിൽ ജീവിതത്തിൽ ഇതാദ്യം. കല്ലിൽ കൊട്ടൂളി പതിയുമ്പോൾ ഹൃദയം വല്ലാതെ പിടയ്ക്കുന്നു. അപ്പോഴൊക്കെയും കുപ്പിവളകിലുക്കവും അപ്പാ എന്ന വിളിയും ചെവിയിൽ മുഴങ്ങുന്നു .
പ്രായത്തിനേക്കാൾ വളർച്ച, ബുദ്ധിയും അങ്ങനെതന്നെ . വാസുകിയെപ്പോലെ പതിഞ്ഞ പ്രകൃതമല്ല. ഉരുളക്കുപ്പേരിപോലെ മറുപടി . അതുകൊണ്ടുതന്നെ നാട്ടുകാർക്ക് അവളൊരു തലതെറിച്ച പെണ്ണാണ് . ആചാരങ്ങളെ കൂടെക്കൂട്ടിയും ദുരാചാരങ്ങളെ എതിർത്തും നിൽക്കുന്ന വെറും പതിനേഴുകാരി . അവൾക്ക് എല്ലാരും ഒരുപോലെ. ജീവിതത്തെ പറ്റി ചെറുപ്രായത്തിലെ വ്യക്തമായ അഭിപ്രായമുള്ള തന്റെ മകൾ അത്തരമൊരു പ്രവർത്തി ചെയ്യുമോ എന്റെ ഭഗവതി. അയ്യാളുടെ കണ്ണുകളിൽ കണ്ണീർ പൊടിഞ്ഞു നരച്ച കൺപീലികൾ അമർത്തിയടച്ചു കണ്ണുനീർത്തുള്ളിയെ ഉടച്ചു കളഞ്ഞു .
വറുതികളിൽ അറുതിയില്ല കാലമായിരുന്നു അത്. മൂന്ന് വയറുകൾ പോറ്റണം വാസുകി മുന്നേ സൂക്കേടുകാരിയായി . ആരോഗ്യവാനായിരുന്ന തനിക്ക് പെട്ടന്ന് വന്ന ജ്വരം നന്നേ അവശനാക്കി . വീട് പട്ടിണിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു. അന്നൊരു ദിവസം മാളികയിൽ അങ്ങുന്നു തന്നെ കാണാൻ വന്നു . കുറച്ചു നോട്ടുകൾ ചുരുട്ടി കൈയിലേക്ക് വച്ച് തന്നു. അപ്പോഴും അയാളുടെ കണ്ണുകൾ താമരയിലായിരുന്നു. അഭിമാനബോധവും ദാരിദ്ര്യവും തമ്മിൽ പിടിവലി നടക്കുകയായിരുന്നു മനസ്സിൽ . കൈയിൽ ചൂടേറ്റ് ചുരുണ്ടിരിക്കുന്ന നോട്ടുകൾ കയ്യിലിരുന്നു പൊള്ളാൻ തുടങ്ങിയിരുന്നു. രണ്ടും കല്പിച്ച ആ നോട്ടുകൾ അയാളുടെ നേരെ നീട്ടി വേണ്ടെന്നു പറഞ്ഞു. പക്ഷെ അയാൾ പറഞ്ഞ വാക്കുകൾ
തുടരും........