പടിഞ്ഞാറേ മാനത്തെ
പവിഴപ്പൂമ്പാടത്ത്
പകലോനാം പുലയന്റെ
കാളപൂട്ട് !
ചേറിന്റെ മണമുള്ള
ചെന്താമരപ്പെണ്ണിൻ
മാറത്ത് പ്രണയത്തിൻ
കേളികൊട്ട് !
മാനത്തെ മാളോന്റെ
പാടത്തെപൊന്നാര്യൻ
താളത്തിലാടുമ്പോൾ ,
കൊടിയുടുത്തു വെൺ
മേഘത്തിൻ പന്തലിൽ
മോഹക്കാറെത്തുമ്പോൾ ,
നാണംപുരണ്ട ചിരിയുമായ് താരകൾ
പൂവിളി പാടുമ്പോൾ ,
താലിയണിഞ്ഞു തരളിതയായിവൾ
വ്രീളാവിവശയാകും , മാരന്റെ
മാറിൽപ്പടർന്നു കേറും !
താരകപ്പൂചൂടി
താളത്തിൽ ,മേളത്തിൽ
രാവുകൾപാടുമ്പോൾ ,
താമരപ്പൂമണ -
ക്കാറ്റിന്റെയോരത്തു
ചാരത്തിരിക്കുമ്പോൾ ,
രോമാഞ്ച തീരത്തിലാരാരും കാണാത്ത
പൂവിതൾ നോവുമ്പോൾ ,
ആദ്യത്തെ രാത്രിയി
ലാനെഞ്ചിൻ ചൂടിലോ -
രാവണിപ്പൂവാകും ,പിന്നെ
രാവാകെ വീണുറങ്ങും !!