Image

കടലിന്റെ സുവിശേഷം (കവിത: വേണുനമ്പ്യാർ)

Published on 19 February, 2025
കടലിന്റെ സുവിശേഷം (കവിത: വേണുനമ്പ്യാർ)

ആത്മാവിന്റെ
ഇരുണ്ട ഇടനാഴിയിലൂടെ
മുടന്തി നടക്കുന്നവൻ
തിരകൾ കാണും
കടലിനെ വിസ്മരിക്കും
സ്വന്തം കല്ലറയ്ക്കായി
മണലിൽ കൊട്ടാരങ്ങൾ പണിയും
നിഴലുകൾ കൂട്ടിച്ചേർത്തു കൊണ്ട്
പുതിയൊരു വെളിച്ചത്തെ സൃഷ്ടിക്കുവാൻ പരിശ്രമിക്കും
കഷ്ടം അവന്റെ വാഴ് വ്
അവനിയിൽ പാഴായിപ്പോവുന്ന
കേവലമൊരു കിനാവ് !

2

കിണറുണ്ട്
പുഴയുണ്ട്
കടലുണ്ട്
മുങ്ങി മരിക്കാൻ പക്ഷെ
കടലോളം നല്ലതെന്തുണ്ട്
അവിടെ മുത്തായി പരിണമിക്കും
ഒരുവന്റെ അസ്ഥികൾ.

3

ഒരുവൻ ഉണർന്നിരിക്കുമ്പോഴും
സ്വപ്നത്തിൽ മയങ്ങുമ്പോഴും
സുഷുപ്തിയിലെ സുഖദമായ
ഇരുട്ടിൽ ആഴ്ന്നിറങ്ങി ശയിക്കുമ്പോഴും
കടൽ അവനു വേണ്ടി മന്ദസ്ഥായിയിൽ
മൂളുകയാണൊരു താരാട്ട് അർദ്ധബധിരനാകയാൽ അവൻ
അതു കേൾക്കുന്നില്ലെന്നു മാത്രം.

4

അപാരതയുടെ
അനേകം നീർക്കുമിളകൾ
പൊട്ടി കടലുണ്ടായി
കടലിനു കാവൽ നിൽക്കാൻ
കരയുണ്ടായി
കടലിനും കരയ്ക്കും കാവൽ
നിൽക്കാൻ നക്ഷത്രങ്ങളുണ്ടായി
നക്ഷത്രങ്ങളെണ്ണി തിട്ടപ്പെടുത്താൻ
അപാരത മനുഷ്യനെ സൃഷ്ടിച്ചു.

എണ്ണിയെണ്ണി കുഴയുമ്പോൾ
കുഴഞ്ഞു വീഴുമ്പോൾ
ഒരുവൻ എണ്ണത്തെ വിസ്മരിച്ച്
അപാരതയുടെ കടലിൽ 
ലയിച്ചെന്നു വരും.

5

മലയാളമല്ലല്ലൊ
ഊർജ്ജമലയാളമല്ലേ
അപാരതയുടെ ഭാഷ!
അതിൽ സ്വരങ്ങളും
വ്യഞ്ജനങ്ങളുമില്ലല്ലോ
സ്പന്ദനങ്ങൾ മാത്രമല്ലേയുള്ളൂ.

6

കടലിനെ 
വിസ്മയത്തിന്റെ വലയിൽ
പിടിച്ചിട്ട കുട്ടി
പൊട്ടിച്ചിരിച്ചു

യുവമിഥുനങ്ങൾ 
ചെമ്മാനം നോക്കി പ്രാർത്ഥിച്ചു:
ഈ കടലും തീരവും പോലെ
അനുസ്യൂതമാകട്ടെ
നമ്മുടെ പ്രണയവും

ഏകാകിയായ
വൃദ്ധന് തോന്നി
തന്നെപ്പോലെ കടലും
ഒറ്റപ്പെട്ടു പോയ 
ഒരു മരതകതുരുത്താണെന്ന്.

7

ഒരിക്കൽ
അവനൊരു തുള്ളിയായിരുന്നു
അപാരതയോട് ചേർന്നപ്പോൾ
അവനിതാ ഒരു വൻകടലായി!

Join WhatsApp News
Sudhir Panikkaveetil 2025-02-20 00:34:41
കവിസങ്കല്പങ്ങളുടെ അപാരത !! Infinite of poetic imagination!! പ്രതിമാനങ്ങളുടെ കലർപ്പിലൂടെ കവി ന ൽകുന്നത് വൈവിധ്യമാർന്ന മാനസിക ചിത്രങ്ങളാണ്. അവ നമ്മെ ചിന്തിപ്പിക്കുകയും അതിലൂടെ ലഭ്യമാകുന്ന അനുഭൂതി ഉളവാക്കിപ്പിക്കുകയും ചെയ്യുന്നു. ശ്രീ വേണു നമ്പ്യാരുടെ കവിതകളിൽ മിക്കതിലും വേദാന്ത ജ്ഞാനം അദ്ദേഹം ഉൾക്കൊളിക്കുന്നത് പ്രകടമാണ്. ഈ കവിത ആരംഭിക്കുന്നത് ആത്മാവിനെ സ്പര്ശിച്ചുകൊണ്ടാണ്. നമ്മൾ ആരും തന്നെ ആത്മാവിനെ അറിയുന്നില്ല വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാക്കാൻമനുഷ്യൻ അത് വ്യക്തമാക്കാം. നമ്മൾ ഉപയോഗിക്കുന്ന ഒരു വാക്കാണ് എന്റെ കൈ എന്റെ ശരീരം എന്നൊക്കെ. അപ്പോൾ കൈക്കും ശരീരത്തിനും ഒരു ഉടമയുണ്ട്. അതാണ് നമ്മളിൽ സ്ഥിതിചെയ്യു ന്ന ആത്മാവ്. അതെന്തറിയാതെ മുടന്തുകയാണ് മനുഷ്യൻ. പലതുള്ളി പേരുവെള്ളമാകുന്നപോലെ ഓരോ അണുവിൽനിന്നും തുടങ്ങി സ്ഥൂലരൂപം ഉണ്ടാകുന്നു. നമ്മളിലെ ചൈതന്യം നമ്മൾ തിരിച്ചറിയുമ്പോൾ നമുക്ക് ആത്മീയാനന്ദം ലഭിക്കുന്നു. ശ്രീ വേണു നമ്പ്യാർ വരിക വീണ്ടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക