യമനിൽ വധശിക്ഷക്കു വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിന് ശക്തമായ ഇടപെടലുമായി ഫോമായും രംഗത്ത്. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി , മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർക്ക് സംഘടനാ നേതൃത്വം കത്തുകളയക്കുകയും നേരിൽ ബന്ധപ്പെടുകയും ചെയ്തു.
നിമിഷപ്രിയയുടെ മോചനത്തിന് എല്ലാവിധ ശ്രമവും നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു.
നിമിഷ പ്രിയയുടെ ദാരുണമായ സാഹചര്യം ആഗോള മലയാളികളുടെയും ഇന്ത്യൻ പ്രവാസികളുടെയും ഹൃദയങ്ങളെ പിടിച്ചുലച്ചിരിക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണ വിദഗ്ദ്ധയും ഒരു അമ്മയുമായ അവർ സങ്കീർണ്ണമായ നിയമ പ്രശ്നത്തിൽ കുടുങ്ങിയിരിക്കുന്നു. അവരുടെ ജീവിതം ഇപ്പോൾ തുലാസിണ്. ഇന്ത്യൻ സർക്കാർ അടിയന്തരമായും അനുകമ്പയോടെയും ഇക്കാര്യത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു.
താഴെപ്പറയുന്ന നിർദേശങ്ങളും സംഘടന മുന്നോട്ടു വച്ചു. 'വധശിക്ഷക്ക് സ്റ്റേ ഉറപ്പാക്കാൻ യെമൻ അധികാരികളുമായി അടിയന്തരമായി നയതന്ത്രതലത്തിൽ ഇടപെടൽ നടത്തുക; ദയാഹർജി, നഷ്ടപരിഹാരം, അല്ലെങ്കിൽ മധ്യസ്ഥ ചർച്ചകൾ എന്നിവയുൾപ്പെടെയുള്ള നിയമപരവും മാനുഷികവുമായ മാര്ഗങ്ങൾ സ്വീകരിക്കുക, മോചന ശ്രമങ്ങൾക്ക് നിയമപരവും സാമ്പത്തികവുമായ സഹായം നൽകുകയും അവരുടെ ദുഃഖിതരായ കുടുംബത്തിന് പിന്തുണ നൽകുകയും ചെയ്യുക; സങ്കൽപ്പിക്കാനാവാത്ത വേദനയിലൂടെ കടന്നു പോകുന്ന അവരുടെ പ്രിയപ്പെട്ടവർക്ക് വൈകാരികമായി പിന്തുണ നൽകുക.'
വടക്കേ അമേരിക്കയിലുടനീളമുള്ള ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ദേശീയ സംഘടന എന്ന നിലയിൽ ഇതിനായുള്ള വിഭവസമാഹരണത്തിനും മറ്റു കാര്യങ്ങൾക്കും സഹകരിക്കാൻ FOMAA തയ്യാറാണ്.
ഈ മാനുഷിക പ്രതിസന്ധി ഘട്ടത്തിൽ അടിയന്തിര പ്രാധാന്യത്തോടെ നിങ്ങളുടെ ബഹുമാന്യ നേതൃത്വം പ്രവർത്തിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നിങ്ങളുടെ ഇടപെടലിലൂടെ അവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ബേബി മണക്കുന്നേൽ, പ്രസിഡന്റ്, ബൈജു വർഗീസ്, ജനറൽ സെക്രട്ടറി, സിജിൽ പാലക്കലോടി, ട്രഷറർ, ഷാലു പുന്നൂസ്, വൈസ് പ്രസിഡന്റ്, പോൾ പി ജോസ്, ജോയിന്റ് സെക്രട്ടറി, അനുപമ കൃഷ്ണൻ, ജോയിന്റ് ട്രഷറർ എന്നിവർ അയച്ച കത്തിൽ വ്യക്തമാക്കി.