Image

രൂപവും സ്വരൂപവും(കവിത: തൊടുപുഴ കെ ശങ്കര്‍ മുംബൈ)

തൊടുപുഴ കെ ശങ്കര്‍ മുംബൈ Published on 02 September, 2023
രൂപവും സ്വരൂപവും(കവിത: തൊടുപുഴ കെ ശങ്കര്‍ മുംബൈ)

''രൂപവും സ്വരൂപവും'', ഈ രണ്ടും പരസ്പരം 
ഉപമിക്കുവാനാവാ വൈരുദ്ധ്യ ഘടകങ്ങള്‍!
ദൃഷ്ടി ഗോചരം രൂപമെങ്കിലും,   സ്വരൂപമോ
ദൃശ്യമല്ലന്തര്യാമിയായ് സദാ വര്‍ത്തിക്കുന്നു!

കാഴ്ചയിലനുകൂല ഭാവമായ തോന്നാം പക്ഷെ, 
വീഴ്ച പറ്റിടും നമുക്കടുത്തറിയുന്നേരം!
ബാഹ്യസൗന്ദര്യത്തിനു കളങ്കം ചാര്‍ത്തും പോലെ 
ഗുഹ്യമാം സ്വരൂപം നാം കാണുവാനിടയാകും!

എത്ര നാം അഭിനയിച്ചൊളിച്ചു വച്ചെന്നാലും 
മാത്രയിലൊരു ദിനം സ്വരൂപം വെളിപ്പെടും!
മാമ്പഴം മധുരിതം, മാംസളം, രുചികരം 
അമ്പരപ്പിക്കും പുളി, അണ്ടിയോടടുക്കുമ്പോള്‍!

ഒരു നാണയത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും 
ഒരുപോലാവില്ലല്ലോ ചിത്രങ്ങള്‍ വ്യത്യസ്തം താന്‍!
അതുപോലല്ലോ ഒരു വ്യക്തി തന്‍ കാര്യത്തിലും 
ഒരുപോലാവില്ലതിന്‍ പൊരുത്തം അസാദ്ധ്യവും!

ബഹിര്‍മുഖം രൂപമാ, ണെന്നാകില്‍  സ്വരൂപമോ 
ബൃഹത്താമന്തര്‍മുഖം സത്യത്തിന്‍ പ്രതിബിംബം!
കടലും കായലും പോല്‍ വേറിട്ടു നില്‍ക്കും സദാ, 
കടന്നു പോകില്ലതു വരച്ച വര താണ്ടി!

ചേരുകില്ലൊരിക്കലും ചേര്‍ക്കാനുമാവില്ലാര്‍ക്കും 
ചേരുവാന്‍ കഴിയാത്ത ഗൂഢമാം രസതന്ത്രം!
രൂപവും സ്വരൂപവും ആയുസ്സു കാലം വരെ 
ഇരവും പകലും പോല്‍  ഭിന്നമായ് നിലകൊള്ളും!
                                ----------------

Join WhatsApp News
Dr. Mohanan Vamadevan 2024-09-24 12:58:42
അതി ഗംഭീരം.. അഭിനന്ദനങ്ങൾ 🌹💞🙏ആദരങ്ങൾ സാർ 🙏💞💞 ഭാവുകങ്ങൾ 🌹💪👌👌💞
Girish Nair 2025-05-01 09:57:16
ഈ കവിത രൂപം (ബാഹ്യമായ ആകാരം) സ്വരൂപം (അന്തസ്സത്ത, യാഥാർത്ഥ്യം) എന്നിവ തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചാണ് ശ്രീ ശങ്കർ ജി പറയുന്നത്. കാണാൻ മനോഹരമായ രൂപം യഥാർത്ഥത്തിൽ അടുത്തറിയുമ്പോൾ വിഭിന്നമായ സ്വഭാവം കാണിക്കാം. ഒരു വ്യക്തിയുടെ ബാഹ്യമായ ഭംഗിക്ക് മറവിൽ മറഞ്ഞിരിക്കുന്ന യഥാർത്ഥ സ്വരൂപം ഒരുനാൾ വെളിപ്പെടും. മാമ്പഴത്തിൻ്റെ ഉദാഹരണത്തിലൂടെ ഈ ആശയം വ്യക്തമാക്കുന്നു. പുറമെ മധുരവും രുചികരവുമായി തോന്നാമെങ്കിലും, അണ്ടിയോട് അടുക്കുമ്പോൾ പുളി അനുഭവപ്പെടാം. അതുപോലെ, ഒരു നാണയത്തിൻ്റെ ഇരുവശങ്ങളും വ്യത്യസ്തമായിരിക്കുന്നതുപോലെ, ഒരു വ്യക്തിയുടെ രൂപവും സ്വരൂപവും തമ്മിൽ പൊരുത്തമുണ്ടാകണമെന്നില്ല. ബാഹ്യമായ രൂപം ഒരു വ്യക്തിയുടെ വെളിയിലുള്ള ഭാവമാണെങ്കിൽ, സ്വരൂപം അവരുടെ ഉള്ളിലുള്ള സത്യത്തിൻ്റെ പ്രതിബിംബമാണ്. കടലും കായലും എങ്ങനെ വേർതിരിഞ്ഞു നിൽക്കുന്നുവോ അതുപോലെ രൂപവും സ്വരൂപവും തമ്മിൽ ഒരു വേർതിരിവുണ്ട്. അവ തമ്മിൽ ഒരിക്കലും ചേരില്ല, ചേർക്കാൻ ശ്രമിച്ചാൽ പോലും സാധ്യമല്ല. രൂപവും സ്വരൂപവും രാത്രിയും പകലും പോലെ ജീവിതകാലം മുഴുവൻ വ്യത്യസ്തമായി നിലനിൽക്കും എന്ന് കവി പറയുന്നു. ചുരുക്കത്തിൽ, ഈ കവിത ബാഹ്യമായ കാഴ്ചയിൽ മാത്രം വിശ്വസിക്കാതെ, ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം അഥവാ അന്തസ്സത്ത മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യം ശ്രീ ശങ്കർജി ഓർമ്മിപ്പിക്കുന്നു.
Sudhir Panikkaveetil 2025-05-01 12:18:11
ശ്രീ ഗിരീഷ് നായരുടെ നിരീക്ഷണത്തോട് യോജിക്കുന്നു. പലപ്പോഴും കവികൾ അവരുടെ അനുഭവങ്ങളിൽ നിന്നായിരിക്കും എഴുതുക. ഒരു വര്ഷം മുമ്പ് എനിക്കും ഇത് അനുഭവപ്പെട്ടു. മാന്യതയുടെ പുറാവരണം ചൂടിയ ഒരു വ്യക്തിയെപ്പറ്റി ഒരാൾ പറഞ്ഞത് കേട്ടത് വച്ച് വീക്ഷിച്ചപ്പോൾ ആ വ്യക്തിക്കുള്ളിൽ ഒരു കാട്ടുമാക്കാൻ. വളരെ വിദഗ്ധമായി അവർ കാട്ടുമാക്കാനേ അവരുടെയുള്ളിൽ മറയ്ക്കുന്നു. പ്രശസ്തിയുള്ളതുകൊണ്ട് കാട്ടുമാക്കന്റെ സ്വരൂപം ആരും അറിയുന്നില്ല പക്ഷെ അഴകുള്ള മറ്റേ വ്യക്തി എല്ലാവരെയും കബളിപ്പിക്കുന്നു. ശ്രീ ശങ്കർ ജി ഈ സംഭവം അറിഞ്ഞു എഴുതിയപോലെ കവിത, കവികൾ സമൂഹത്തിലെ ദുഷ്പ്രവണതകൾക്ക് നേരെ പേന ഉയർത്തുന്നത് നല്ലത്. നന്ദി ശങ്കർ ജി, ഗിരീഷ് ജി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക