ന്യൂഡല്‍ഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് വൈകുന്നതില്‍ ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതി കമ്മീഷൻ തള്ളി.
വോട്ടെണ്ണല്‍ പൂർണമായും സ്ഥാനാർഥികളുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിലാണ് നടന്നത്. ഏതെങ്കിലും മണ്ഡലത്തില്‍ ക്രമക്കേട് നടന്നതായി ആരോപണമില്ല. ആരോപണത്തിന് എന്തെങ്കിലും തെളിവ് സമർപ്പിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഓരോ അഞ്ച് മിനിറ്റിലും തെരഞ്ഞെടുപ്പ് ഫലം വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ തള്ളിക്കളയുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയത്. ഫലങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്നും കമ്മീഷന് ബിജെപി സമ്മർദമുണ്ടെന്നും ജയറാം രമേശ് ആരോപിച്ചിരുന്നു.
ഹരിയാനയില്‍ ബിജെപിയും ജമ്മു കശ്മീരില്‍ ഇൻഡ്യ സഖ്യവുമാണ് അധികാരത്തിലെത്തിയത്.