ആകാശ ഗംഗയിലോളം മുറിച്ചെത്തീ
സൂര്യ കുമാരന്റെ തോണി
തീരത്ത് നാണത്തിൻ നീല നിലാവല-
ത്താഴത്ത് ഭൂമിക്കിടാത്തി
തേജസാമാമുഖ ശോഭയിൽ പെണ്ണിന്റെ
മാറത്തു പ്രേമ വികാരം
നാണിച്ചു ദർഭ മുന കൊണ്ട ഭാവത്തി-
ലാ രൂപം വീണ്ടും നുകർന്നു.
മേഘങ്ങൾ വണ്ടുകൾ മൂളിപ്പറന്നെത്തി
യോമലെ തൊട്ടുരുമ്മുമ്പോൾ
ഓടിഒപ്പിടഞ്ഞെത്തി യോടിച്ചാ നാണത്തെ
മാറോടു ചേർത്തു പുണർന്നു !
തോഴിമാർ പോലുമറിഞ്ഞില്ല കന്യകാ
ബീജാപദാന സുഷുപ്തി .
ജീവൻ ! പ്രപഞ്ച മഹാ വന സൗഭാഗ്യ
കാലടി പിച്ച വയ്ക്കുന്നു !
കോരിത്തരിച്ചു പോയ് ഭൂമി -
യിവൾ തന്റെ
മാറിലെ ചൂടിൽ വളർത്തി
കോടി യുഗങ്ങൾ വിരിയിച്ച സ്വപ്‌നങ്ങൾ
യാഥാർഥ്യമായതറിഞ്ഞു !
ഇല്ല മറ്റെങ്ങുമില്ലാ യിതു പോലൊരു
ജന്മ സാഫല്യ പ്രപഞ്ചം !
നിത്യ സുഗന്ധിയാം സുന്ദരി ഭൂമിക്ക്
കിട്ടിയ മുത്താണ് ജീവൻ !