ഇരുള് നീന്തി കടന്ന് വന്നെത്തിയ
വഴിയിലുണ്ട് ത്രിവർണ്ണം പ്രതീക്ഷകൾ
ജനപഥത്തിലുണ്ടിന്നും വിലങ്ങഴിച്ചുയിര്-
തേടുന്ന കാറ്റിൻ്റെ മന്ത്രണം
ഇലപൊഴിഞ്ഞതും, പ്രളയത്തിനപ്പുറം
തിരകളിൽ പെട്ടുലഞ്ഞതും മായയോ?
പകുതിനിർത്തിക്കുടഞ്ഞിട്ട വാക്കിലായ്
പ്രകൃതിമായിച്ച കൂട്ടെഴുത്തക്ഷരം!
കനലടുപ്പിലെ തീക്കനൽപ്പൊള്ളലിൽ-
കവിത തൊട്ടടുത്തൊരു മഞ്ഞുതുള്ളിയായ്
എഴുതി വച്ചതും, വാക്കാൽ പറഞ്ഞതും
മിഴിവിലർദ്ധം, അതേ അർദ്ധരാവ് പോൽ
ഒരു വിലങ്ങിൻ്റെ ചുറ്റഴിക്കെട്ടുകൾ-
മുറിവിലിറ്റുന്ന രക്തനീർത്തുള്ളികൾ
പതിവ് തെറ്റിക്കുതിക്കുന്ന പ്രാവിൻ്റെ-
ചിറകിലേറ്റ വേടൻ്റെ കൂരമ്പുകൾ
ജനലഴിച്ചില്ല് പൊട്ടിവീഴുന്നുവോ?
പുകയുയർന്നുവോ പാതിരാക്കോട്ടയിൽ
തണുതണുക്കുന്ന മേഘഗാനങ്ങളിൽ
ഒളിയിരിക്കുന്ന മിന്നൽപ്പടർപ്പുകൾ
ഹൃദയമിപ്പോളിരുമ്പയിർക്കൂട്ടിൻ്റെ-
കഠിനമിശ്രിതക്കൂട്ടിൽ സുരക്ഷിതം
പകയുമാധിയും മുള്ളും, തിമിർക്കുന്ന-
വഴികളെല്ലാം കടന്നു ഹൃദ്സ്പന്ദങ്ങൾ
സ്ഫുടമതിന്നെങ്കിലും മാറ്റൊലിക്കാല-
നിഴലതിൽ വന്ന് തട്ടുന്നിടയ്ക്കിടെ
ജലമതിൽ കല്ല് വീഴുന്ന മാതിരി
സ്വരമതിൽ ശ്രുതി തെറ്റുന്ന മാതിരി..
മിഴികൾ പൂട്ടി ധ്യാനാർദ്രം നിസ്സംഗമായ്
കവിത പരമാധികാരരാഷ്ട്രത്തിനെ
ഉലയിലിട്ട് നീറ്റുന്നുണ്ട് സങ്കട-
ച്ചിമിഴതെല്ലാം നിശ്ശൂന്യമാക്കുന്നുണ്ട്
ചെരിവിലോറഞ്ച് ഡെയിസികൾ പൂവിട്ടു
മനസ്സിലായ് മഞ്ഞുനീർപ്പൂവിനിതളുകൾ
ഇമയടയ്ക്കേ നനഞ്ഞ കൺപീലിയിൽ
ഇലയനക്കങ്ങൾ പച്ചത്തുരുത്തുകൾ..
================================================
(ത്രിവർണ്ണ പതാകയുടെ നിറമുള്ള മഞ്ഞുകാലത്ത് വിരിയുന്ന കലണ്ടുല പൂവുകൾ, മഞ്ഞുതുള്ളി പൂവുകൾ)
=================================================