ഉത്തരാഖണ്ഡില്‍ 38-ാമത് ദേശീയ ഗെയിംസില്‍ മിക്കവാറും നീന്തല്‍ താരം ഹര്‍ഷിത ജയറാം ആയിരിക്കും കേരളത്തിന്റെ സൂപ്പര്‍ താരം. 50മീ, 100 മീ, 200മീ. ബ്രസ്റ്റ് സ്‌ട്രോക്കുകളില്‍ ഹര്‍ഷിത സ്വര്‍ണ്ണം നേടി. ബെംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ ഈ തൃശൂര്‍ സ്വദേശിക്ക് ദേശീയ ഗെയിംസില്‍ ഇതുവരെ അഞ്ചു സ്വര്‍ണ്ണവും രണ്ടു വെങ്കലവുമുണ്ട്. ആകെ ഏഴു മെഡല്‍. ഇക്കുറി ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ സാജന്‍ പ്രകാശ് ദേശീയ ഗെയിംസിലെ ആകെ മെഡല്‍ നേട്ടം 30 ആക്കി. 15 സ്വര്‍ണ്ണം, 10 വെള്ളി, അഞ്ചു വെങ്കലം.
റെയില്‍വേസില്‍ ആയിരിക്കെ 2015 ല്‍ കേരളത്തിനു വേണ്ടി മത്സരിക്കുകയും തുടര്‍ന്ന് കേരള പോലീസില്‍ ജോലി സ്വീകരിക്കുകയും ചെയ്ത സാജന്‍ പ്രകാശ് ആ ഗെയിംസില്‍ ആറു സ്വര്‍ണ്ണവും മൂന്നു വെള്ളിയും നേടി. സൂപ്പര്‍ താരമായി. ഗുജറാത്തില്‍ അഞ്ചും ഗോവയില്‍ മൂന്നും സ്വര്‍ണ്ണം നേടാന്‍ സാജനു സാധിച്ചു.
സാജൻ പ്രകാശ്
പക്ഷേ, എട്ട് ദേശീയ ഗെയിംസില്‍ കേരളത്തിനു മത്സരിച്ച് 32 സ്വര്‍ണ്ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവും നേടിയ കയാക്കിങ് താരം കെ.മിനിമോളുടെ റെക്കോര്‍ഡ് അചഞ്ചലം. 1994 മുതല്‍ 2015 വരെയാണു മിനിമോള്‍ മത്സരിച്ചത്. 2015 ല്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കിട്ടി. ദേശീയ ഗെയിംസില്‍ കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മെഡല്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണവും നേടിയത് മിനിമോള്‍ ആണ്. 1997ല്‍ അഞ്ചു സ്വര്‍ണ്ണം നേടിയ മിനിമോള്‍ 99 ലും 2001ലും മത്സരിച്ച ആറ് ഇനങ്ങളിലും സ്വര്‍ണ്ണം കരസ്ഥമാക്കി.
ആറ് ദേശീയ ഗെയിംസില്‍ കേരളത്തിനു മത്സരിച്ച് 21 സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയ ജെസിമോള്‍ ദേവസ്യയും കയാക്കിങ് താരം തന്നെ. 2011ല്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. 2015 ല്‍ കേരളത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചെങ്കിലും ടീം സെലക്ഷന്റെ സമയത്ത് ദേശീയ ഡ്രാഗന്‍ ബോട്ട് റേസിനായി ഹിമാചലില്‍ ആയിരുന്നതിനാല്‍ അവസരം നഷ്ടമായി. ഇല്ലെങ്കില്‍ ജെസിമോളും മിനിമോള്‍ക്കൊപ്പം എട്ട് ദേശീയ ഗെയിംസില്‍ പങ്കെടുത്തേനെ. സുവര്‍ണ്ണനേട്ടം കാല്‍ സെഞ്ചുറിയെങ്കിലും തികഞ്ഞേനെ.
കെ.മിനിമോൾ
ദേശീയ ഗെയിംസില്‍ ഷൈനിയുടെയും ഭര്‍ത്താവ് വില്‍സന്‍ ചെറിയാന്റെയും സ്വര്‍ണ്ണ മെഡല്‍ നേട്ടം തുല്യമാണ്. ഷൈനിക്ക് ട്രാക്കില്‍ നിന്നു 11 സ്വര്‍ണ്ണം.വില്‍സന് നീന്തല്‍ കുളത്തില്‍ നിന്ന് 11 സ്വര്‍ണ്ണം.
ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സംഘത്തലവനായ സെബാസ്റ്റ്യന്‍ സേവ്യറിന് നാല് ഗെയിംസില്‍ നിന്ന് 21 സ്വര്‍ണ്ണവും ആറു വെള്ളിയും ഒരു വെങ്കലവുമുണ്ട്. ആകെ 28 മെഡല്‍. ആകെ മെഡലുകളുടെ കാര്യത്തിൽ നീന്തലിലെ സെബാസ്റ്റ്യൻ സേവ്യറിൻ്റെ നേട്ടം മറികടന്നെന്ന് സാജന്‍ പ്രകാശിനു പറയാം. പക്ഷേ, സുവര്‍ണ്ണക്കുതിപ്പില്‍ സെബാസ്റ്റ്യന്‍ തന്നെയാണു മുന്നില്‍. ആറു സ്വര്‍ണ്ണം കൂടുതല്‍. സാജന്‍ പ്രകാശിന് ഒരു ദേശീയ ഗെയിംസില്‍ കൂടിയെങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞേക്കും.സാധിക്കട്ടെ.