Image

''വാലന്റൈന്‍സ് ഡേ'' (ഡോ. ജോര്‍ജ്ജ് മരങ്ങോലി)

Published on 07 February, 2025
''വാലന്റൈന്‍സ് ഡേ'' (ഡോ. ജോര്‍ജ്ജ് മരങ്ങോലി)

വാലന്റൈന്‍ന്റെ നാമത്തില്‍ പരസ്പരം സ്‌നേഹിക്കുന്നവര്‍ പൂക്കളും മിഠായികളും സമ്മാനങ്ങളും സ്‌നേഹസന്ദേശങ്ങളളും കൈമാറുന്ന, വര്‍ഷംതോറുമുള്ള, മഹത്തരമായ ഒരു ദിവസമാണ് ഫെബ്രുവരി 14, ''വാലന്റൈന്‍സ് ഡേ''. ഈ ദിവസത്തെക്കുറിച്ച് കൃത്യമായ ചരിത്രവും വിശദവിവരങ്ങളും ഒരുപരിധിവരെ ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും ഫെബ്രുവരി മാസം സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും മാസമായിട്ടാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
''വാലന്റൈന്‍സ് ഡേ''യുടെ ഉത്ഭവത്തെക്കുറിച്ച് ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ഈ പ്രത്യേക ദിവസത്തിന് അല്പം ക്രിസ്തീയ ചുവയും അതോടൊപ്പം തന്നെ സ്വല്പം പുരാതന റോമന്‍ പാരമ്പര്യവുമുണ്ടെന്നുള്ളതാണ് പൊതുവെയുള്ള വിശ്വാസം. കത്തോലിക്ക സഭയില്‍ ''വാലന്റൈന്‍'' എന്ന നാമധാരികളായ രക്തസാക്ഷികളായി മൂന്നു വിശുദ്ധന്മാരെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരിലാരാണ്, 'വാലന്റൈന്‍സ് ഡേ'യുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ 'വാലന്റൈന്‍' എന്നതിന് മതിയായ തെളിവുകളില്ല.

ഈ ദിവസവുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യത്തില്‍ മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു വാലന്റൈന്‍ എന്ന് പറയപ്പെടുന്നുണ്ട്. ആ കാലയളവില്‍ റോം ഭരിച്ചിരുന്ന ''ക്ലാഡിയൂസ്'' രണ്ടാമന്‍ ചക്രവര്‍ത്തിയുടെ പട്ടാളത്തില്‍ ചേരാന്‍ ചെറുപ്പക്കാരെ കിട്ടുക എന്നത് വളരെ ദുഷ്‌കരമായിരുന്നുവത്രേ. ഭാര്യമാരെയും പ്രേമഭാജനങ്ങളേയും പിരിഞ്ഞിരിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ചെറുപ്പക്കാര്‍ സേനയില്‍ ചേരാത്തത് എന്ന് മനസ്സിലാക്കിയ ക്രൂരനായ ''ക്ലാഡിയൂസ്'' അന്ന് റോമില്‍ നിലനിന്നിരുന്ന സകല വിവാഹങ്ങളും വിവാഹനിശ്ചയങ്ങളും റദ്ദു ചെയ്തു. ആ കാലഘട്ടത്തില്‍ റോമില്‍ ഒരു പുരോഹിതനായിരുന്ന വാലന്റൈന്‍, ചക്രവര്‍ത്തിയുടെ ഈ കല്പനയില്‍ രോഷാകുലനായി എന്നു മാത്രമല്ല, തന്റെ സുഹൃത്ത് ''മരിയൂസ്'' എന്ന മറ്റൊരു പുരോഹിതനുമൊരിച്ച് പരസ്പരം സ്‌നേഹിക്കുന്ന യുവതീ യുവാക്കന്മാരെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയും വിവാഹിതരായവരെ രഹസ്യമായി സഹായിക്കുകയും ചെയ്തു. ഇതുകണ്ട് കുപിതനായ ''ക്ലാഡിയൂസ്'' ചക്രവര്‍ത്തി വാലന്റൈനെ അറസ്റ്റ് ചെയ്യാനും ഗദകൊണ്ട് അടിച്ചശേഷം, ഒടുവില്‍ ശിരച്ഛേദനം ചെയ്യാനും കല്പനയിറക്കി. എ.ഡി.270ഫെബ്രുവരിമാസം14-ാംതീയതിയാണ്  വാലന്റൈന്‍ രക്തസാക്ഷിത്വം വരിച്ചത്.

ജയിലില്‍ കിടന്നയവസരത്തില്‍ ജയിലറുടെ മകളുമായി സ്‌നേഹബന്ധത്തിലായ വാലന്റൈനെ സന്ദര്‍ശിക്കാന്‍ ആ യുവതി സ്ഥിരമായി വരാറുണ്ടായിരുന്നുവത്രെ. ഒടുവില്‍ മരണത്തിന് കീഴടങ്ങും മുമ്പ് വാലന്റൈന്‍ എഴുതിയ യാത്രപറച്ചില്‍ കുറിപ്പില്‍ ''നിന്റെ വാലന്റൈന്‍'' എന്ന് എഴുതിപ്പെട്ടിരുന്നതായും കഥകളുണ്ട്. വാലന്റൈന്‍ തന്നെയാണ് ആദ്യത്തെ വാലന്റൈന്‍ സന്ദേശം എഴുതിയത് എന്നാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. ''നിന്റെ വാലന്റൈന്‍' എന്ന പ്രയോഗം ഇന്നും നിലനില്ക്കുന്ന ഒന്നാണ്.

ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് റോമിലാണ് ''വാലന്റൈന്‍സ് ഡേ'' ആദ്യമായി തുടങ്ങിയത് എന്നാണ് മറ്റൊരു ഐതീഹ്യം റോമന്‍ ദേവന്മാരുടെയും ദേവതമാരുടെയും രാജ്ഞിയായ ''ജൂനോ''യുടെ ഓര്‍മ്മദിവസമായി പുരാതന റോമാക്കാര്‍ ഫെബ്രുവരി 14 ആചരിച്ചിരുന്നു. വിവാഹത്തിന്റെയും സ്ത്രീജനങ്ങളുടെയും ദേവത കൂടിയായിരുന്നു ''ജൂനോ''. ''ലൂപ്പര്‍കാലിയ'' എന്ന ആഘോഷത്തിന് തുടക്കം കുറിക്കുന്നത് ഫെബ്രുവരി മാസം 15-ാം തീയതിയാണ്. പഴയകാലത്ത് റോമില്‍ യുവതീയുവാക്കന്മാര്‍ തീര്‍ത്തും വെവ്വേറെയാണ് ജീവിച്ചിരുന്നത്. പെണ്‍കുട്ടികളുടെ പേരുകള്‍ കടലാസുതുണ്ടുകളില്‍ എഴുതി ഒരു കുടത്തിലിട്ട് ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ നറുക്കെടുപ്പിലൂടെ ഓരോ പെണ്‍കുട്ടിയുടെയും പേര് എടുക്കുന്നത് ''ലൂപ്പര്‍ കാലിയ'' ആഘോഷങ്ങളുടെ ഒരു വലിയ പ്രത്യേകതയായിരുന്നു. പിന്നീട് ആഘോഷങ്ങള്‍ തീരുന്നതുവരെ ആ ചെറുപ്പ ക്കാരനും ചെറുപ്പക്കാരിയും എല്ലാ കാര്യങ്ങളിലും പങ്കാളികളായിരിക്കും. ചിലപ്പോള്‍ ഒരുവര്‍ഷം വരെയും ചുരുക്കം ചിലയവസരങ്ങളില്‍ വിവാഹം വരെയും ഈ പങ്കാളിത്തം ചെന്നെത്തുന്നുണ്ട്. എ.ഡി. 498-ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ''ജെലിസിയൂസ്'' പാപ്പാ വാലന്റൈന്റെ ബഹുമാനാര്‍ത്ഥമുള്ള ദിവസമായി ഫെബ്രുവരി 14 മാറ്റി വെച്ചു.

ഗ്രേറ്റ് ബ്രിട്ടണില്‍ ''വാലന്റൈന്‍സ് ഡേ'' ആഘോഷങ്ങള്‍ ആരംഭിച്ചത് 17-ാം നൂറ്റാണ്ടിലാണ്. പതിനെട്ടാം നൂറ്റാണ്ടായപ്പോഴേക്ക് അച്ചടിച്ച കാര്‍ഡുകളും സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറാന്‍ തുടങ്ങി. അമേരിക്കയില്‍ ആദ്യ വാലന്റൈന്‍സ് കാര്‍ഡ്  അയച്ചതിന്റെ ബഹുമതി ''എസ്തര്‍ ഹൗലന്‍ഡ്'' എന്ന സ്ത്രീക്കാണ്. 'കൊളറാഡോ' സംസ്ഥാനത്തുള്ള 'ലൗവ്‌ലാന്‍ഡ്' എന്ന പട്ടണത്തിലെ പോസ്റ്റാഫീസുകള്‍ക്ക് ഏറ്റവും തിരക്കുപിടിച്ച ദിവസമാണ് ഫെബ്രുവരി 14. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സ്‌നേഹിക്കുന്നവരുടെ വിശുദ്ധനായ വാലന്റൈന്റെ തിരുനാളിനോടനുബന്ധിച്ച് സ്‌നേഹസന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്നതിനുള്ള സ്‌നേഹത്തിന്റെ ദിവസമായി ഫെബ്രുവരി 14 മാറിക്കഴിഞ്ഞു. ഗ്രീറ്റിംഗ് കാര്‍ഡ് അസ്സോസിയേഷന്റെ കണക്കുകളനുസരിച്ച് ക്രിസ്തുമസ് കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അയയ്ക്കുകയും (ആയിരം കോടി) 'വാലന്റൈന്‍സ് ഡേ'യ്ക്കാണ്.

അമേരിക്കയെക്കൂടാതെ കാനഡ, മെക്‌സിക്കോ, യൂണൈറ്റഡ് കിംഗ്ഡം, ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ''വാലന്റൈന്‍സ് ഡേ' ആഘോഷിക്കുന്നുണ്ട്. ഒരു പാശ്ചാത്യ സംസ്‌കാരത്തിന്റെ നുഴഞ്ഞുകയറ്റമെന്ന വ്യാജേന പല എതിര്‍പ്പുകളും നേരിട്ടാണെങ്കിലും ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഇപ്പോള്‍ ''വാലന്റൈന്‍സ് ഡേ'' ഒരു ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഏവര്‍ക്കും ഹാപ്പി ''വാലന്റൈന്‍സ് ഡേ''.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക