Image

ഹൃദയജാലകം (രമാ പിഷാരടി)

Published on 11 February, 2025
ഹൃദയജാലകം (രമാ പിഷാരടി)

ഹൃദയത്തിനുള്ളിലിന്നെന്താണ് മഞ്ഞിൻ്റെ-

തരികളോ, ശിശിരമോ, അപരാഹ്നമോ?

പ്രളയം കഴിഞ്ഞുപോയ് സരയൂവിൽ മുങ്ങിയാ-

യുഗമൊന്ന് മാഞ്ഞുപോയ്  കദനപൂർണ്ണം!

 

പലയെഴുത്തോലകൾക്കുള്ളിലോർമ്മിക്കുവാൻ-

കഥകളാരോ നെയ്ത് പോവതുണ്ട്…

അതിലുണ്ട് പതിയെ ചിരിക്കുന്ന സ്മൃതിവനവു-

മിലകൾ, കാട്ടാറുകൾ, കാറ്റനക്കം....

 

കനലുണ്ട്, ചെമ്പനീർപ്പൂവുണ്ട്, മുറിവിൻ്റെ-

തരികൾ മേഘങ്ങൾ നിഴൽപ്പക്ഷികൾ

കനവും, പ്രപഞ്ചവും,, ദേവദാരുക്കളും

ലയവും, പ്രകാശവും, രാപ്പാടിയും..

 

പറയാതെ പറയാതെ സൂക്ഷിച്ച വാക്കിൻ്റെ-

കനൽ ശീതകാലമായ് നിൽപ്പതുണ്ട്

കലഹത്തിനാറ്റുകോലങ്ങൾ വരച്ചവർ-

പഴിചാരി നിൽക്കുന്ന ഭൂമിയുണ്ട്...

 

വഴിവിളക്കിൽ വീണ രാത്രിയുടെ കണ്ണുനീർ-

ത്തരിയുപ്പുകടലുണ്ട്. കവിതയുണ്ട്

ജലമതിൽ വീണ കൽച്ചീളുപോലാധികൾ-

തിരയനക്കങ്ങളായ് ചുറ്റുമുണ്ട്


 

നാട്ടുവെട്ടം  മാഞ്ഞൊരാറ്റുവഞ്ചിക്കരെ-

പൂക്കൈതെ വീണ്ടും വിരിഞ്ഞ് നിൽക്കേ

ചന്ദനക്കാടിൻ സുഗന്ധധൂപങ്ങളിൽ

സംഗീതസോപാനമൊന്നുണർന്നു

 

മഴമേഘജാലകച്ചില്ലുടഞ്ഞെങ്കിലും-
 

ജലതരംഗശ്രുതി കേൾപ്പതുണ്ട്

ഒരു *സുർബഹർ, അതിൻ തന്ത്രികൾ തൊടുംപോലെ-

മഴ പോലെ, മൗനം ഉടഞ്ഞ പോലെ....

 

ഹൃദയമതിലൊരു പക്ഷി പാട്ട് പാടുന്നുണ്ട്

ശ്രുതി തെറ്റിയല്പം മറന്ന പാട്ട്.....

വെറുതെയാണെങ്കിലും പാട്ടുപാടാനെത്ര-

സ്വരമുണ്ടതിൽ, സ്നിഗ്ദ്ധലയമുണ്ടതിൽ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക