ആർത്തലച്ചലയടി-
ച്ചുയരുന്നു നോവിന്റെ, തിരമാലവൃന്ദങ്ങൾ നെഞ്ചിനുള്ളിൽ!
ആനന്ദം തിരതല്ലും സ്വപ്നക്കൂടാരത്തിൻ
കണ്ണാടിച്ചില്ലും
തകർന്നുടഞ്ഞു!
കത്തുന്ന താപത്തി-
ലുള്ളം തപിക്കുന്നി-
ന്നിന്റെ വീഥിയി-
ലേകയായി!
ആർജിച്ചു നേടിയ പ്രിയമാനസങ്ങളി-
ന്നാരതി പോലു-
മുഴിഞ്ഞതില്ലാ...
കളഭക്കുറിയണി-
ഞ്ഞെത്തിയ സൗഹൃദം, മൗനതയ്ക്കുള്ളിൽ
നിസ്സംഗരായി.
കല്മഷം കലർന്നൊരാ,
സ്നേഹ തന്മാത്രക-
ളുറ്റുനോക്കുന്നീ,
വിജനതയിൽ...
ഹൃദയമാമാഴിത-
ന്നാഴത്തിൽ സൂക്ഷിച്ച രാഗപ്പളുങ്കുകൾ
കാൺമതില്ലാ...
മന്മനോവീണയി-
ലാരോവിരൽ ചേർത്ത്,
മീട്ടിയ രാഗങ്ങ-
ളിന്നന്യമായി...
വന്യവികാരങ്ങ-
ളന്ധമായ് തള്ളുന്ന,
സാഗരകന്യയാ-
യന്തരംഗം...