പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി കോടതി. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. കുറ്റകൃത്യം ഗൗരവതരമാണെന്ന് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കേസിന്റെ ആഴം പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ എന്നും കോടതി പറഞ്ഞു.
പ്രതി സമാനമായ 34 കേസുകളിൽ കൂടി പ്രതിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. അന്വേഷണ സംഘത്തിന്റെ ആശങ്ക യുക്തിപരമെന്നും മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. നിലവിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനമായിട്ടുണ്ട്.
കണ്ണൂർ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷുകളിൽ രജിസ്‌റ്റർ ചെയ്‌ത 34 കേസുകളാണ് കൈമാറിയത്. ഇതുമാത്രം 37 കോടിയുടേതുവരും.