ന്യൂ യോർക്കിൽ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ കഞ്ചഷൻ ടോൾ ട്രംപ് ഭരണകൂടം നിർത്തലാക്കി. അതിനെതിരെ പൊരുത്തമെന്നു ഗവർണർ കാത്തി ഹോക്കൽ പ്രഖ്യാപിച്ചപ്പോൾ പ്രസിഡന്റ് ട്രംപ് തന്റെ 'വിജയം' ആഘോഷിച്ചു കൊണ്ട് പറഞ്ഞു: "രാജാവ് നീണാൾ വാഴട്ടെ, കഞ്ചഷൻ ടോൾ ചത്തു. മൻഹാട്ടനും മൊത്തം ന്യൂ യോർക്കും രക്ഷപെട്ടു."
ഗവർണർ കാത്തി ഹോക്കലിന് അയച്ച കത്തിൽ ബുധനാഴ്ച യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫിയാണ് ടോൾ നിർത്തിയതായി അറിയിച്ചത്. 60ത് സ്ട്രീറ്റിനു തെക്കു മൻഹാട്ടനിലേക്കു പ്രവേശിക്കുമ്പോൾ വാഹനങ്ങൾ നൽകേണ്ടത് $9 ആയിരുന്നു.
ടോൾ നിർത്താനുള്ള നടപടികളിൽ ന്യൂ യോർക്കിനു ഫെഡറൽ സഹായം ലഭിക്കുമെന്ന് ഡഫി എഴുതി. എന്നാൽ എപ്പോഴാണ് നടപ്പാവുക എന്നത് വ്യക്തമായിട്ടില്ല.
എംടിഎ ഉടൻ തന്നെ കോടതിയിൽ പോയി. എന്നു തന്നെയല്ല, ടോൾ തുടരുക തന്നെ ചെയ്യുമെന്ന് സി ഇ ഓ: ജനോ ലെയ്‌ബർ പറഞ്ഞു.
"പൊതു വാഹനങ്ങളിൽ യാത്ര ചെയ്യുന്ന മില്യൺ കണക്കിനു ആളുകൾക്ക് കിട്ടുന്ന പ്രയോജനം പിടിച്ചു പറിക്കാൻ ഇത്തരം അടിസ്ഥാനമില്ലാത്ത നടപടികൾ വഴി ശ്രമിച്ചിട്ട് കാര്യമില്ല. പ്രാദേശികമായ ഏർപ്പാടിൽ ഫെഡറൽ ഇടപെടൽ അന്യായമാണ്."
ട്രംപുമായി പലവട്ടം സംസാരിച്ച ഹോക്കൽ എംടിഎ നിലപാടിനു പിന്തുണ നൽകി. അവർ പറഞ്ഞു: "പൊതു ഗതാഗതം ന്യൂ യോർക്ക് സിറ്റിയുടെ ജീവരക്തമാണ്. ഞങ്ങളുടെ സാമ്പത്തിക ഭാവിക്കും അത് അനിവാര്യമാണെന്ന് ന്യൂ യോർക്കറായ പ്രസിഡന്റ് ട്രംപിന് അറിവുള്ളതാണ്.
"നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ഭരിക്കുന്നത് രാജാവല്ല. എംടിഎ നടപടി എടുക്കുന്നുണ്ട്. നമുക്ക് കോടതിയിൽ കാണാം."
കഴിഞ്ഞ മാസം നടപ്പിൽ വന്ന ടോൾ ജനത്തിന് സ്വീകാര്യമായെന്നു കരുതപ്പെടുന്നു എന്നാണ് 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നത്. കഴിഞ്ഞ ആഴ്ച മോർണിംഗ് കൺസൾട് നടത്തിയ സർവേയിൽ 1,200 പേരിൽ 60% പേരും അതിനെ അനുകൂലിച്ചു.
ഗതാഗതം സുഗമമായി എന്ന് ഹോക്കൽ ചൂണ്ടിക്കാട്ടി. തിരക്ക് കുറഞ്ഞു.
Trump kills congestion toll, New York fights back