മെക്സിക്കൻ ജനതയുടെ പിന്തുണ ഉള്ള കാലത്തോളം തനിക്കു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളൊന്നും വിഷയമല്ലെന്നു പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബാം പാർഡോ പറഞ്ഞു.
കൂട്ടമായി മെക്സിക്കോക്കാരെ നാടുകടത്തും, താരിഫുകൾ കുത്തനെ ഉയർത്തും, ലഹരിമരുന്നു സംഘങ്ങളെ ഒതുക്കാൻ സൈന്യത്തെ ഇടപെടുവിക്കും എന്നൊക്കെ ട്രംപ് വിരട്ടുന്നുണ്ട്. "എനിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്," അവർ മാധ്യമങ്ങളോട് പറഞ്ഞു. ''വിശ്വാസവും നിശ്ചയ ദാർഢ്യവും ഉണ്ടെങ്കിൽ, സ്വന്തം ആദർശങ്ങൾ എന്താണെന്നു തിരിച്ചറിവുണ്ടെങ്കിൽ, എന്തിനു ഭയപ്പെടണം?"
മെക്സിക്കോയുടെ പരമാധികാരം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നു പാർഡോ പറഞ്ഞു. "ലംഘിച്ചാൽ സ്വന്തം മാതൃഭൂമിയെ സംരക്ഷിക്കാൻ ഒരു രാജ്യം ഒറ്റക്കെട്ടായി ഉണ്ട്."
യുഎസ് ഭീകരർ എന്നു വേർതിരിച്ച മെക്സിക്കൻ ലഹരി സംഘങ്ങളാണ് ആ രാജ്യം നിയന്ത്രിക്കുന്നതെന്നു ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പാർഡോ മാധ്യമങ്ങളെ കണ്ടത്. മില്യൺ കണക്കിന് ആളുകൾക്ക് അനധികൃതമായി യുഎസിൽ കടക്കാൻ മെക്സിക്കോ സൗകര്യം ചെയ്തു കൊടുത്തെന്നും ട്രംപ് ആരോപിച്ചു.
ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ അടുത്തയാഴ്ച്ച വാഷിംഗ്‌ടണിൽ ചർച്ച നടത്തുന്നുണ്ട്. താരിഫ്, ലഹരി മരുന്നുകൾ, ഇവയൊക്കെ ചർച്ച ചെയ്യും.
Mexico leader dismisses Trump threats