ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തും. മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് എടുത്തത്. നാഗർകോവിൽ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്.
വിഷ്ണുവിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. അതേസമയം അപകടത്തിൽ മരിച്ച മൂന്ന് വിദ്യാർഥികളുടെ മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പരിക്കേറ്റ് മൂന്നാർ ടാറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്തികരമാണ്. ഇവരെ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികളും ഉണ്ടാകും.
അതേസമയം സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചത് മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മൂന്നാറിലെ മാട്ടുപെട്ടിയിൽ വെച്ചാണ് അപകടമുണ്ടായത്. ആദിക, വേണിക, സുതന്‍ എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. 40 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ്. ഗുരുതര പരിക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേരുടെ പരിക്ക് ഗുരുതരമല്ല. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.