പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഡി ഓ ജി ഇ മേധാവി എലോൺ മസ്‌കും ചേർന്ന് ഗവൺമെന്റ് ചെലവ് കുറയ്ക്കാൻ എന്ന പേരിൽ പിരിച്ചു വിട്ട ആയിരക്കണക്കിനു ജീവനക്കാരിൽ പ്രവർത്തന മികവ് തെളിയിച്ചവരും ഉണ്ടെന്നു സി എൻ എൻ ചൂണ്ടിക്കാട്ടുന്നു.
മികവില്ലാത്തവർ എന്ന പേരിൽ പിരിച്ചു വിട്ട പലരും മികച്ച പ്രവർത്തനത്തിനു പ്രൊമോഷൻ വരെ ലഭിച്ചവരാണ്.
യാതൊരു ന്യായവും യുക്തിയും ഇല്ലാത്ത പിരിച്ചുവിടലാണ് നടക്കുന്നതെന്നു സി എൻ എൻ പറയുന്നതു ഇരകളായ പലരുമായി സംസാരിച്ച ശേഷമാണ്. പ്രൊബേഷനിൽ ഇരിക്കുന്നവർക്കു നിയമപരമായി വെല്ലുവിളിക്കാൻ വഴിയില്ലെന്നു കണ്ടു കണ്ണും മൂക്കും അടച്ചു പറഞ്ഞു വിടുകയാണ്.
അതിൽ ചിലർ സൈബർ സെക്യൂരിറ്റി പോലുളള നിർണായക ജോലികൾ ചെയ്യുന്നവരാണ്. യുഎസ് അണ്വായുധങ്ങളുടെ ചുമതല വരെയുള്ളവർ.
ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ അടുത്തിടെ പറഞ്ഞുവിട്ട ഒരാൾക്ക് 'പ്രതീക്ഷകളെ പിന്തള്ളിയ മികവ്' എന്ന അംഗീകാരം ലഭിച്ചിരുന്നു. പ്രതിരോധ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന് ഇമെയിലും പഴ്‌സണൽ ഫയലുകളും തുറക്കാനുളള അനുമതി തടഞ്ഞത് പിരിച്ചു വിടുന്നതിനു അഞ്ചു മിനിറ്റ് മുൻപായിരുന്നു. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനുള്ള രേഖകൾ പോലും ആദ്യം നൽകിയില്ല.
ഈ വകുപ്പിൽ ജോലിക്കാർ ഇല്ലാതാവുന്നത് വിദേശ ശത്രു രാജ്യങ്ങൾക്കു സൗകര്യമാണ്. യുഎസ് ആണവായുധങ്ങൾ നവീകരിക്കാനുളള ശ്രമങ്ങൾക്കു അത് തിരിച്ചടിയുമാണ്.
പിരിച്ചു വിടുന്ന നോട്ടീസിൽ പറയുന്നത് പ്രവർത്തന മികവ് പോരാ, പൊതു താല്പര്യം പരിഗണിച്ച് എന്നൊക്കെയാണ്.
Many terminated despite proven skills