തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ പേട്ടയ്ക്ക് സമീപം ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ നിർണായക കണ്ടെത്തൽ. മേഘ ഐബിയിലെ സഹപ്രവർത്തകനുമായി അടുപ്പത്തിലായിരുന്നു. യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയതാണ് മേഘ ആത്മഹത്യ ചെയ്യുവാൻ കാരണമെന്ന് നിഗമനം. യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മരണവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികരിക്കുന്നത്.
അതേസമയം ഐബി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നൽകി. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌പ്രസാണ് ഇടിച്ചത്.
അതേസമയം ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ടയുടൻ ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകുന്ന വിവരം.