കൊച്ചി: ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി പോലീസിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനായി ആവശ്യപ്പെട്ടിരുന്നു. നോബി ലൂക്കോസ് ഷൈനിയെ പിന്തുടർന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്ന് കാണിച്ച് ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഷൈനിയുടെ അച്ഛൻ കുര്യാക്കോസും നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. നേരത്തെ ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് നോബി കോട്ടയം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. നോബി ലൂക്കോസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ച് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഇവർ മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ച് പുലർച്ചയോടെ ആയിരുന്നു സംഭവം.