കോഴിക്കോട്: നാട്ടിലിറങ്ങുന്ന മുഴുവൻ വന്യമൃഗങ്ങളെയും വെടിവയ്ക്കുമെന്ന് പ്രഖ്യാപിച്ച കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി വൈൽഡ് ലൈഫ് വാര്‍ഡന്‍ പദവി റദ്ദാക്കി. അപകടകാരികളായ കാട്ടുപന്നികളെ വെടി വയ്ക്കാൻ പഞ്ചായത്ത് പ്രസിഡന്‍റിന് അധികാരം നൽകിക്കൊണ്ടുള്ള പദവി റദ്ദാക്കണമെന്ന വനംവകുപ്പിന്‍റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.
ഇനിമുതൽ അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാനുളള അധികാരം പഞ്ചായത്ത് സെക്രട്ടറിക്കാണ്. നാടിന്‍റെ പ്രശ്നം ഭരണഘടനാപരമായി നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും പദവി റദ്ദാക്കിയതിനാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
അധികാരദുര്‍വിനിയോഗം നടത്തിയതുകൊണ്ടാണ് നടപടിയെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനം വനഭൂമിയാണ്. കഴിഞ്ഞ ഒരുപാട് നാളുകളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നം വന്യജീവി ആക്രമണം ആണ്. കര്‍ഷകര്‍ക്ക് അവരുടെ ഉപജീവന പദ്ധതി നടപ്പാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഭരണസമിതിയോഗം ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ച് കൊല്ലാന്‍ ഷൂട്ടേഴ്‌സ് പാനലിന് നിര്‍ദേശം നല്‍കിയത്'-പഞ്ചായത്ത് പ്രസിഡന്‍റ് കെ.സുനിൽ പറഞ്ഞു.