വാഷിംഗ്‌ടണിൽ വെള്ളിയാഴ്ച്ച നടന്ന മൈക്രോസോഫ്റ്റ് 50ആം വാർഷിക ആഘോഷത്തിനിടെ ഒരു ഇന്ത്യൻ അമേരിക്കൻ ഉൾപ്പെടെ രണ്ടു ജീവനക്കാർ കമ്പനി ഇസ്രയേലിനെ യുദ്ധത്തിൽ സഹായിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. അവർ ബിൽ ഗെയ്റ്സ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് ഉന്നതരെ നേരിട്ടു.
ഇന്ത്യൻ വംശജയായ സോഫ്ട്‍വെയർ എൻജിനിയർ വാനിയ അഗർവാൾ ബിൽ ഗെയ്റ്സിനോടും സത്യാ നാദെല്ലയോടും സ്റ്റീവ് ബാൾമാരോടും ചോദിച്ചു: "നാണമില്ലേ നിങ്ങൾക്ക്."
ഇസ്രയേലിനു ഗാസയിൽ കൂട്ടക്കുരുതി നടത്താനുള്ള ആയുധങ്ങൾ നൽകുന്നത് മൈക്രോസോഫ്റ്റ് ആണെന്ന് അവർ ആരോപിച്ചു. "ഗാസയിൽ 50,000 പലസ്തീൻകാരെയാണ് മൈക്രോസോഫ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊലപ്പെടുത്തിയത്. അവരുടെ രക്തത്തിന്റെ വില ആഘോഷിക്കാൻ നിങ്ങൾക്കു നാണമില്ലേ?"
ഇസ്രയേലി പ്രതിരോധ വകുപ്പുമായി മൈക്രോസോഫ്റ്റ് $133 മില്യൺ എ ഐ-ക്‌ളൗഡ് കരാറുകൾ ഉണ്ടാക്കിയെന്നു അഗർവാൾ ചൂണ്ടിക്കാട്ടി. "നിങ്ങൾ ഗാസയിൽ കൂട്ട വംശഹത്യയെ സഹായിക്കയാണ്."
പ്രതിഷേധത്തിനു ശേഷം അഗർവാൾ രാജിക്കത്തു അയച്ചു. "ഇത്ര അക്രമാസക്തമായ അനീതിയിൽ പങ്കാളിയായ കമ്പനിയുടെ ഭാഗമായി തുടരാൻ എന്റെ മനസാക്ഷി അനുവദിക്കുന്നില്ല."
മൈക്രോസോഫ്റ്റ് അസൂറും എ ഐയും ഇസ്രയേലി ആക്രമണങ്ങളിലും നിരീക്ഷണത്തിനും സഹായം നൽകുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. "നമ്മുടെ അധ്വാനം ആ വംശഹത്യക്ക് സഹായിക്കുന്നു. മൈക്രോസോഫ്റ്റ് ഡിജിറ്റൽ ആയുധ നിർമ്മാതാവാണ്."
വര്ണവിവേചനവും വംശഹത്യയും
സ്വന്തം മനുഷ്യവകാശ പ്രതിബദ്ധതയും മൈക്രോസോഫ്റ് കൈവെടിഞ്ഞെന്നു അഗർവാൾ ചൂണ്ടിക്കാട്ടി. "മൈക്രോസോഫ്റ് നേതൃത്വം ഇസ്രയേലിൽ നിന്നു ബന്ധം വേർപെടുത്തണം. വര്ണവിവേചനവും വംശഹത്യയും നടപ്പാക്കാൻ അവർക്കു മാരക സാങ്കേതിക വിദ്യ വിൽക്കുന്നത് നിർത്തണം."
"പലസ്തീനെ മോചിപ്പിക്കുക!" എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
അഗർവാളിനു മുൻപ് മൈക്രോസോഫ്റ്റ് എ ഐ പ്ലാറ്റഫോം എൻജിനിയറായ മൊറോക്കാൻ വംശജ ഇബ്തിഹാൽ അബുസാദ് പ്രതിഷേധിച്ചത് മൈക്രോസോഫ്റ്റ് എ ഐ സി ഇ ഓ: മുസ്തഫ സുലൈമാൻ സംസാരിക്കുമ്പോഴാണ്. "യുദ്ധത്തിന്റെ ലാഭം കൊയ്യുന്നവൻ" എന്ന് അവർ സുലൈമാനെ വിളിച്ചു. "മൈക്രോസോഫ്റ്റ് സാങ്കേതിക വിദ്യ വംശഹത്യക്ക് ഉപയോഗിക്കയാണ്."
സുലൈമാൻ പറഞ്ഞു: "നന്ദി, നിങ്ങളുടെ പ്രതിഷേധം ഞാൻ കേൾക്കുന്നു."
അബുസാദിനെ പുറത്തേക്കു കൂട്ടിക്കൊണ്ടു പോയി. അവരും പിന്നീട് രാജിക്കത്തു അയച്ചു.
Indian-American engineer confronts Gates