തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെതിരേ അമ്മ ഷെമി. മകന് 25 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നും എന്നാൽ വലിയ കടബാധ്യതയുണ്ടായിരുന്നത് തനിക്കാണെന്നുമാണ് അഫാന്‍റെ അമ്മ ഷെമി പറഞ്ഞത്. അഫാൻ ഫോൺ ആപ്പ് വഴി ലോൺ എടുത്തിരുന്നു. അതിലേക്ക് ദിവസവും 2000 രൂപയോളം അടയ്ക്കാറുണ്ടായിരുന്നുവെന്ന് ഷെമി പറഞ്ഞു.
അപകട സംഭവിക്കുന്ന ദിവസത്തെ കുറിച്ച് വലിയ ഓർമയില്ല. ഇളയമകനെ സ്കൂളിൽ അയച്ചതിന് ശേഷം മുറിയിലെത്തി സോഫയിൽ ഇരിക്കുമ്പോഴാണ് ഉമ്മ എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് പിന്നിൽ നിന്ന് ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയതെന്നും ഷെമി പറഞ്ഞു.
കാമുകി ഫർസാനയെ വിളിച്ചുകൊണ്ടുവന്നിട്ട് ആശുപത്രിയിൽ പോകാമെന്ന് പിന്നെ പറഞ്ഞു. അതിനും ശേഷം ഒന്നും ഓർമയില്ലെന്നും, പൊലീസ് വീടിന്‍റെ ജനൽ ചവിട്ടിപ്പൊളിക്കുമ്പോഴാണ് ബോധം വന്നതെന്നും ഷെമി പറഞ്ഞു.
ഭർത്താവിന്‍റെ ഗൾഫിലെ കച്ചവടം തകർന്നപ്പോഴണ് പണം കടം വാങ്ങേണ്ടി വന്നത്. വീട് വിറ്റ് കടമെല്ലാം തീർക്കാമെന്ന് അഫാനോട് പറഞ്ഞിരുന്നു. പക്ഷെ ഇതിന്‍റെ പേരിൽ അഫാനുമായി വീട്ടിൽ ഒരു തരത്തിലുളള വഴക്കും ഉണ്ടായിട്ടില്ലെന്ന് ഷെമി പറഞ്ഞു.
സംഭവത്തിന്‍റെ തലേ ദിവസം ആപ്പ് വഴിയെടുത്ത ലോണിന്‍റെ ആളുകളും ബാങ്കുകാരും വിളിച്ചിരുന്നു. പണം കടം വാങ്ങാൻ ഒരു ബന്ധുവിന്‍റെ വീട്ടിൽ പോയിരുന്നെങ്കിലും പണം കിട്ടിയിരുന്നില്ലെന്നും ഷെമി പറഞ്ഞു.
മകൻ അഫാനെ കാണാൻ ആഗ്രഹമില്ല. എന്‍റെ കുഞ്ഞിനോടും കുടുംബത്തോടും ഇങ്ങനെയെക്കെ ചെയ്ത അവനെ കാണണമെന്നില്ലായെന്നും ഷെമി കൂട്ടിച്ചേർത്തു.