തൊടുപുഴ: ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി സാബുവിൻ്റെ ഭാര്യ മേരിക്കുട്ടി. ഭരണപക്ഷ സ്വാധീനത്തിൽ കേസ് അട്ടിമറിക്കുകയാണെന്നും സാബുവിൻ്റെ മരണത്തിന് കാരണക്കാരായ റൂറൽ സൊസൈറ്റി ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്തത് ഇതിന് തെളിവാണെന്നും മേരിക്കുട്ടി പറഞ്ഞു.
കട്ടപ്പന റൂറൽ ഡവലപ്മെൻ്റ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം മടക്കിക്കിട്ടാതെ വന്നതോടെയാണ് കഴിഞ്ഞ ഡിസംബർ 20-ന് സാബു തോമസ് ആത്മഹത്യ ചെയ്തത്. ഭാര്യ മേരിക്കുട്ടിയുടെ ചികിത്സക്കായി പണം ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും അപമാനിച്ച് ഇറക്കിവിട്ടെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. തുടർന്ന് മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ഇവരെ തിരിച്ചെടുത്തിരുന്നു.
തെളിവുകൾ ഹാജരാക്കിയിട്ടും സിപിഎം നേതാവ് വിആർ സജിക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. എന്നാൽ വീണ്ടും പൊലീസിനെ തന്നെ സമീപിക്കാനായിരുന്നു മറുപടി. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം.