വെനസ്‌വേലൻ കുറ്റവാളികൾക്കൊപ്പം ട്രംപ് ഭരണകൂടം 'അബദ്ധത്തിൽ' നാടു കടത്തിയ മെരിലാൻഡ് നിവാസി കിൽമാർ അർമാൻഡോ അബ്‌റീഗോ ഗാർഷ്യയെ തിരിച്ചു കൊണ്ടുവരണമെന്ന കീഴ്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഗാർഷ്യയെ തിരിച്ചു കൊണ്ടുവരാൻ നടപടി എടുക്കണം എന്ന് ഉത്തരവിൽ പറയുന്നു.
നിയമനടപടികൾ ലംഘിച്ചു നടത്തിയ നാടുകടത്തലിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. എൽ സാൽവദോറിലെ കുപ്രസിദ്ധ ജയിലിലാണ് യാതൊരു കുറ്റവും ചെയ്യാത്ത യുവാവ് കഴിയുന്നത്. യുഎസിൽ ഭാര്യയും കുട്ടിയുമുണ്ട്.
കേസ് വിചാരണ കോടതിയിലേക്ക് തിരിച്ചു പോകും. എന്നാണ് ഗാർഷ്യയുടെ മോചനം ഉണ്ടാവുക എന്നു വ്യക്തമല്ല.
സുപ്രീം കോടതിയുടെ ഏകാഭിപ്രായ തീർപ്പിൽ ജസ്റ്റിസ് സോണിയ സോട്ടോമേയർ എഴുതി: "അബ്‌റീഗോ ഗാർഷ്യയെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്തതിനോ എൽ സാൽവദോറിലേക്കു കൊണ്ടുപോയതിനോ അവിടെ ജയിലിൽ അടച്ചതിനോ ഈ ദിവസം വരെ ഗവൺമെന്റ് ഒരു നിയമപരമായ വിശദീകരണവും നൽകിയിട്ടില്ല. നൽകാൻ കഴിയുകയുമില്ല."
നിയമം പാലിക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റ് തുടർന്നും നിറവേറ്റുന്നുവെന്നു ഉറപ്പാക്കാൻ മെരിലാൻഡ് ഫെഡറൽ ഡിസ്‌ട്രിക്‌ട് കോർട്ട് ജഡ്‌ജ് പോള സിനിസിനോട് സോട്ടോമേയറും ജസ്റ്റിസുമാരായ എലീന കഗൻ, കേതൻജി ബ്രൗൺ ജാക്‌സൺ എന്നിവരും നിർദേശിച്ചു.
വിദേശകാര്യങ്ങൾ നടത്താൻ പ്രസിഡന്റിനു സ്വന്തമായ അധികാരവകാശങ്ങൾ ഉണ്ടെന്നായിരുന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ പ്രതികരണം. "ആ അധികാരം പിടിച്ചെടുക്കാൻ ആക്ടിവിസ്റ്റ് ജഡ്ജുമാർക്കു സാധ്യമല്ല."
ഗാർഷ്യയുടെ അഭിഭാഷകൻ പറഞ്ഞു: "നിയമവാഴ്ചയുടെ വിജയമാണിത്. അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരേണ്ട സമയമായി."
Supreme Court wants deported Maryland resident back