Image

റാംജിറാവു സ്പീക്കിങിലേക്ക് ആദ്യം മനസ്സിലുണ്ടായിരുന്നത് മലയാളത്തിലെ ആ മഹാനടൻ ; നടനും സംവിധായകനുമായ ലാല്‍

Published on 11 April, 2025
റാംജിറാവു സ്പീക്കിങിലേക്ക് ആദ്യം മനസ്സിലുണ്ടായിരുന്നത് മലയാളത്തിലെ ആ മഹാനടൻ ; നടനും സംവിധായകനുമായ ലാല്‍

മലയാളത്തിലെ എവര്‍ഗ്രീന്‍ കോമഡിചിത്രമാണ് റാംജിറാവു സ്പീക്കിങ്. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യചിത്രം. ഇന്നസെന്റ്, മുകേഷ്, സായ്കുമാര്‍ തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച സിനിമ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. 1989ലാണ് ചിത്രം പുറത്തിറങ്ങിയത്. റാംജിറാവുവില്‍ അഭിനയിക്കുമ്പോള്‍ സായ്കുമാര്‍ താരതമ്യേന പുതുമുഖമായിരുന്നു. എന്നാല്‍ റാംജിറാവു സ്പീക്കിങ് എഴുതുമ്പോള്‍ മോഹന്‍ലാലാണ് മനസിലുണ്ടായിരുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ലാല്‍ വെളിപ്പെടുത്തി. ‘എഫ്ടിക്യൂ വിത്ത് രേഖാ മേനോന്‍’ എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹന്‍ലാലിന്റെ അടുത്ത് ഇക്കാര്യം പറയാമെന്ന് ഫാസില്‍ സാര്‍ പറഞ്ഞു. ഇപ്പോള്‍, നിങ്ങള്‍ മോഹന്‍ലാലിനെ വച്ച് ഒരു പടം ചെയ്താല്‍ അടുത്ത ഒരു സബ്ജക്ടുമായി വരുമ്പോഴും വേറെ ഒരു സ്റ്റാറിന്റെ പുറകെ പോകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുമുഖങ്ങളെ വച്ചാണ് താന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചെയ്തതെന്നും, അതു കഴിഞ്ഞപ്പോള്‍ ആരെ വച്ച് പടം എടുത്താലും തനിക്ക് പ്രൊഡ്യൂസറെ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമായി മുന്നോട്ടുപോകാനും ഫാസില്‍ നിര്‍ദ്ദേശിച്ചു. ആ ധൈര്യത്തിലാണ് പുതുമുഖത്തെ അന്വേഷിച്ച് നടന്നതെന്ന് ലാല്‍ വ്യക്തമാക്കി.

പുതുമുഖങ്ങളിലേക്ക് അപ്പോഴും പോയിരുന്നില്ല. ജയറാമിനെയാണ് ആ സിനിമയിലേക്ക് ആലോചിച്ചിരുന്നത്. സെപ്തംബറില്‍ ചെയ്യാമെന്ന് പറഞ്ഞ് എല്ലാം ഫിക്‌സ് ചെയ്തതായിരുന്നു. എന്നാല്‍ ആ സമയത്ത് സത്യന്‍ അന്തിക്കാടിന്റെ പടം വന്നപ്പോള്‍ അദ്ദേഹം മാറി. സത്യന്‍ അന്തിക്കാട് മുന്‍നിരയില്‍ നില്‍ക്കുന്ന ഒരാളാണ്. ജയറാമിന്റെ സ്ഥാനത്ത് താനാണെങ്കിലും ആ തീരുമാനമേ എടുക്കുള്ളായിരുന്നു. അതുകൊണ്ട് അദ്ദേഹത്തോട് വഴക്കൊന്നുമുണ്ടായില്ല. എങ്കിലും ആ സമയത്ത് തങ്ങള്‍ കുഴഞ്ഞുപോയി. പിന്നെയാണ് പുതുമുഖം മതിയെന്ന് നൂറു ശതമാനം തീരുമാനിച്ചതെന്നും ലാല്‍ വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക