Image

സംഘമിത്രാ കാണ്ഡം ( നോവൽ - 19 : പുഷ്പമ്മ ചാണ്ടി, ചെന്നൈ )

Published on 12 April, 2025
സംഘമിത്രാ കാണ്ഡം ( നോവൽ - 19 : പുഷ്പമ്മ ചാണ്ടി, ചെന്നൈ )

ഉച്ചകഴിഞ്ഞു പോലീസ് വന്നു . അവർ യൂണിഫോം ധരിച്ചിരുന്നില്ല .
ആദ്യം ഓഫീസിലെ റെക്കോർഡ്‌സ് , മെഡിക്കൽ റെക്കോർഡ്‌സ്, മരുന്നുകളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാം ആരാഞ്ഞു . 
കുറച്ചു ദിവസത്തേക്ക് ആ ഡോക്യൂമെന്റസ് അവർക്കു വേണമെന്ന് പറഞ്ഞു . 
അതിനു ശേഷം നേഴ്സ് ജാനെറ്റ് , പ്രേമക്കാ , വിനോദിനിച്ചേച്ചി, ശ്രീജ ,ആശ മറ്റുള്ള അമ്മമാർ ഇവരോടൊക്കെ വിശദമായി സംസാരിച്ചു മൊഴിയെടുത്തു .

ആരെങ്കിലും എലിവിഷം വാങ്ങിയോ എന്ന ചോദ്യത്തിന് വിനോദിനിച്ചേച്ചി മറുപടി പറഞ്ഞു ..
" കഴിഞ്ഞ വർഷം ദീപാവലി സമയത്തു വാങ്ങിയിരുന്നു , നമ്മുടെ ആംബുലൻസിന്റെ അകത്തെ വയർ എലി കടിച്ചു മുറിച്ചതുകൊണ്ട് , വണ്ടി സ്റ്റാർട്ട് ആയില്ല .
അതിനാൽ വളരെ വിഷമമുണ്ടായി .
ആ സമയത്തു കെട്ടിടത്തിന് ചുറ്റും  പിന്നെ ആംബുലൻസിനു ചുറ്റും വിഷം വെച്ചിരുന്നു . 
ഒന്നു രണ്ടു എലികൾ ചത്തു .
പിന്നെ അങ്ങനെയുള്ള കുഴപ്പം ഉണ്ടായില്ല . അതുകൊണ്ടു പിന്നീട് അത് വേണ്ടി വന്നില്ല . 
എലിയെ നശിപ്പിക്കാൻ വിഷം വെച്ചാൽ അടുത്ത വീട്ടിലെ ചില പൂച്ചകളും അത് കഴിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു.. "

" പിന്നീട് ഒരിക്കലും വാങ്ങിയില്ല ?

" എന്റെ അറിവിൽ ഇല്ല , അതിന്റെ ബാക്കി , ഞാൻ തന്നെയാണ് കുപ്പയിൽ കളഞ്ഞത് .. "

നാളെ വീണ്ടും വരാമെന്നു പറഞ്ഞ് പോലീസ് പോയി . പരസ്പരം ഇതൊന്നും ചർച്ചചെയ്യരുതെന്നു പറഞ്ഞിട്ടും എല്ലാവരും തമ്മിൽ തമ്മിൽ ഓരോ കാര്യങ്ങൾ സംസാരിച്ചു .  ആർക്കും പരസ്പരം സംശയമില്ല . അല്ലെങ്കിൽ അറിയില്ല എന്താണ് നടന്നതെന്ന് . 
അതും സിത്താരയോട് ഒരാളും ഇങ്ങനെ ചെയ്യില്ല എന്നവർ ഉറപ്പിച്ചു പറഞ്ഞു .

" എന്തിനു വേണ്ടി.. ?"
അതായിരുന്നു ചോദ്യം .
ആർക്കും ഉത്തരമില്ലാത്ത ഒരു ചോദ്യം .

രാത്രിയിൽ ഒരുറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു ജനനി പറഞ്ഞു .

" മിത്ര നമ്മുടെ മോളുടെ ചിതാഭസ്മം രണ്ടു മൂന്ന് സ്ഥലത്ത് എനിക്ക് ഒഴുക്കണം . ചെന്നൈയിൽ  പിന്നെ തിരുനെല്ലി   അവസാനം കാശിയിൽ .
കുറച്ചു ദിവസം കഴിയുമ്പോൾ ഞാൻ പുറപ്പെടും .."

" ഞാനും കൂടെ വരാം.. "

" അത് വേണ്ട , നീ ഇവിടെ ഉണ്ടാകണം . എനിക്ക് തിരക്കുകൾ കഴിഞ്ഞിട്ട് സ്വസ്ഥമായി ഒന്നുകൂടി ആലോചിക്കണം . മനസ്സിൽ വന്നത് പറഞ്ഞു എന്നു മാത്രം.. "

രാവിലെ പോലീസ്  വന്നു . ജനനിയോട് മോളുടെ ആരോഗ്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു . 
ഓർമ്മയിൽ വന്നതെല്ലാം അവരോടു പറഞ്ഞു .

പിന്നെ സംഘമിത്രയോടാണ് അവർ സംസാരിച്ചത് . കഴിഞ്ഞ രണ്ടു മാസത്തെ കാര്യങ്ങൾ ഓർമ്മയിൽനിന്നും അവരെ ധരിപ്പിച്ചു .

രണ്ടുപേരോടും ആരെയെങ്കിലും സംശയമുണ്ടോ എന്ന് ചോദിച്ചപ്പോൾ , 
അറിയില്ല എന്നാണുത്തരം പറഞ്ഞത് .

രണ്ടു ദിവസം കഴിഞ്ഞു വരാമെന്നു പറഞ്ഞവർ പോയി .
ഹോസ്പിറ്റലിൽ പോയി സീതാലക്ഷ്മി ഡോക്ടറോടും  വിസ്തരിച്ചു ചർച്ചചെയ്യുകയുണ്ടായി .
തുടർച്ചയായി ഇങ്ങനെ സുഖമില്ലാതെ ആയപ്പോൾ എന്താണ് സംശയം തോന്നാതിരുന്നത് എന്ന ചോദ്യത്തിന് 
" ഈ കുട്ടികളിൽ  ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വിവിധ അസുഖങ്ങൾക്കായി വരാറുണ്ട് .
പിന്നെ അപസ്മാരം , ഛർദ്ദി മുതാലയവ സാധാരണയാണ് . സിത്താരക്കു മിക്കവാറും  അപസ്മാരവും വരാറുണ്ട്. അതിനാൽ വേറെ വിധത്തിൽ ചിന്തിച്ചില്ല.
ലിവർ പ്രോബ്ലം കഴിഞ്ഞ ആഴ്ചയിൽ ആണ് കണ്ടുപിടിച്ചത്.. "
ഡോക്ടർ അവരുടെ അറിവിലുള്ള കാര്യങ്ങൾ പറഞ്ഞു .

ഡോക്ടർ ചന്ദ്രലേഖയുടെ , വീട്ടിൽ പോയാണ് അവർ മൊഴി രേഖപ്പെടുത്തിയത് .
"മെഡിക്കൽ റിപോർട്സ് പരിശോധിച്ചപ്പോൾ തോന്നിയ സംശയമാണ് ഡോക്ടർ സീതാലക്ഷ്മിയോട്  പങ്കുവെച്ചത് . ഒരുപക്ഷെ താൻ ഒരു പതോളജിസ്റ് ആയതിനാൽ ഔട്ട് ഓഫ് ദി ബോക്സ് ചിന്തിച്ചിരിക്കാം.. "

പോലീസിന്  പ്രഥമദൃഷ്ട്യ ഒന്നും തോന്നിയില്ല . അവർ റെക്കോർഡ്‌സ് വീണ്ടും പരിശോധിച്ചു .

അഭിനന്ദൻ തന്റെ സുഹൃത്തായ DIG യോട് വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിന്നു .ഒന്നും മുൻപോട്ടു പോകുന്നില്ല എന്നു പറഞ്ഞത് അയാളെ നിരാശപ്പെടുത്തി .
ഫയൽ ക്ലോസ് ചെയ്തിട്ടില്ല . ഒരു തവണ കൂടി അവർ സ്കൂളിലേക്ക് വരുമെന്ന് പറഞ്ഞു .

സംഘമിത്ര ദിവസവും അഭിനന്ദനെ ഫോണിൽ വിളിച്ചു വിവരങ്ങൾ പങ്കുവെച്ചു .
അമ്മയും സുമേദുംഫ്ലാറ്റിൽ ആണ് . അച്ചാച്ചൻ   വീട്ടിൽ തന്നെയാണ് . അത് അമ്മയെ വിഷമിപ്പിക്കുന്നു . അടുത്ത വീട്ടുകാരാണ് ഇത്രയും ദിവസം അച്ചാച്ചനെ നോക്കിയത് .

സുമേദിനെ തിരികെ സ്കൂളിൽ കൊണ്ടാക്കിയിട്ടു നാട്ടിൽ പോകുന്നതിനെക്കുറിച്ച് അമ്മ ചോദിച്ചു.  നേരാണ്  എത്ര ദിവസം അമ്മക്ക് ഇവിടെ നിൽക്കാൻ സാധിക്കും ?

അങ്ങനെ സുമേദ് തിരികെ  സ്കൂളിലേക്ക് വന്നു . അവന്റെ  തമോവൃതമായ മുഖം കാൺകെ, എല്ലാവർക്കും വിഷമമായി . 
"show must go on" എന്നു പറഞ്ഞതുപോലെ , എല്ലാവരും സങ്കടത്തോടെ ആണെങ്കിലും  ദിനചര്യകളിലേക്ക് തിരിഞ്ഞു .
പോലീസ് വന്നും പോയുമിരുന്നു . അവർക്കും ആരാണ് ഇത് ചെയ്തതെന്ന് കൃത്യമായി പറയാൻ സാധിച്ചില്ല . എന്നാലും ഫയൽ ക്ലോസ് ചെയ്തില്ല .

സിത്താരയുടെ അച്ഛൻ , ജനനി ഒരു തീരുമാനത്തിൽ എത്താതതിനാൽ തിരികെ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തു . 
ജനനിക്കു പിന്നീട് കർമങ്ങൾ ചെയ്യാനായി സഹായത്തിന് വരാമെന്നയാൾ വാക്ക് കൊടുത്തു . അവരെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു .

" നമ്മുടെ മകൾ ഇവിടെത്തന്നെയുണ്ട് , അവൾ നിന്നെ വിട്ടു പോകില്ല .."

വ്യസനത്തോടെ തലയാട്ടിയതല്ലാതെ ജനനി അതിന് ഉത്തരം നൽകിയില്ല .

എല്ലാവരും തിരികെ പോയി . 
കരയാത്ത ജനനി , അതാണ് സംഘമിത്രയെ വേദനിപ്പിക്കുന്നത് .
അവർ ഒന്ന് കരഞ്ഞെങ്കിൽ ..
ആ മൂകഭാവം ഭയപ്പെടുത്തുന്നു .
അവരെ തനിയെ വിട്ടിട്ടു തിരികെ ഫ്ലാറ്റിലേക്ക് പോകാൻ തോന്നിയില്ല .
അവർ എന്തെങ്കിലും കടന്ന കൈ ചെയ്യുമോ ..?

എത്ര നിർബന്ധിച്ചിട്ടും മിത്ര തിരികെ പോയില്ല . തന്റെ സാന്നിദ്ധ്യം ജനനിക്കു മാത്രമല്ല , സുമേദിനും ഒരാശ്വാസം ആകും .  
സിത്താര പോയതിനു ശേഷം അവൻ   സൈലോഫോൺ കൈകൊണ്ടു തൊട്ടിട്ടില്ല .

എല്ലാ ദിവസവും അഭിനന്ദന്റെ ഫോൺ വരും .
സമയം അനുവദിച്ച ദിവസങ്ങൾ അയാൾ സ്കൂളിൽ വന്നു . അവർക്കെല്ലാമൊപ്പം ചിലവഴിച്ചു ..

( അടുത്ത ലക്കത്തോടെ സംഘമിത്രാ കാണ്ഡം പൂർത്തിയാകുന്നു. )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക