Image

കഴുതയുടെ ആത്മഗതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 14 April, 2025
കഴുതയുടെ ആത്മഗതങ്ങള്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

മൂഢത രൂപമെടുത്തൊരുജന്മമായ്,
മൂകതയെ,ന്മുഖ മുദ്രയായി,
ഭാരം ചുമക്കാന്‍ നിയുക്തമാം ജീവിയായ്,
മാനവര്‍ക്കീഭൂവി ഞാന്‍ കഴുത.
മേനിപ്പകിട്ടില്ല, ബുദ്ധിയില്ലൊട്ടുമേ,
ശത്രുതയില്ല, പരാതിയില്ല,
ആരോ നയിക്കവെ കുമ്പിട്ട്, കുമ്പിട്ട്-
മേലാളന്മാര്‍ക്ക് ചുമടുതാങ്ങി. 
ദൈവകൃപയാല,നുഗ്രഹപൂരിത,
ഗര്‍ഭിണിയായ 'മറിയമേ' നിന്‍-
കൈപിടിച്ചെന്‍ ചുമലേറ്റിയ ഭര്‍ത്താവ്-
നീതിമാനായ ജോസഫുമൊത്ത്,
പേരെഴുതിക്കുവാന്‍ നസ്രത് വിട്ടതി-
ദൂരത്ത് ബേത് ലഹേമിലേയ്ക്ക്.......
എത്ര മഹത്തരമായ നിയോഗം ഹാ!
കേവലം നാല്ക്കാലിയാമെനിക്ക് -
'ഹേറോദേസിന്‍' വാളില്‍ നിന്നു രക്ഷയ്ക്കായി,
'ഈജിപ്റ്റിലേയ്ക്കുടന്‍ യാത്രയാകാന്‍,
ദൂതനറിയിക്കെ,യത്താണിയായതും
ഓര്‍ത്തോര്‍ത്ത് കോരിത്തരിക്കുന്നു ഞാന്‍.
സ്‌നേഹവെളിച്ചം കൊളുത്തിയ നാഥന്,
രാജോചിതം വരവേല്പിനായി,
മേല്‍ത്തരം പട്ടുവിതാനിച്ച് ഭംഗിയായ്,
പാതയോരങ്ങളലങ്കരിച്ച്,
ഒലിവിലച്ചില്ലകളാഞ്ഞുവീശി-
ആളുകളാഹ്ല്ാദതൂന്ദിലരായ്;
ഓശാന.....ഓശാന, യെന്നാര്‍ത്തു പാടി,
ദിവ്യസ്വരൂപനെയാനയിച്ചു,
ക്രിസ്തുവിനന്നു, മിരിപ്പിടമായതീ-
സാധു മൃഗംതന്നെ, പുണ്യ്മല്ലോ,
ഗംഭീരമായൊരു ഘോഷയാത്രയതില്‍,
പങ്കാളിയായി ഞാന്‍, മുമ്പനായി,
സൃഷ്ടിയി, ലേറ്റമെളിയവനത്രെ ഞാന്‍,
ആജ്ഞാനുവര്‍ത്തിയാമെന്‍ സ്തുതികള്‍.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക