Image

ലഹരി വിവാദം: ഷൈനും വിന്‍സിയും സഹകരിക്കുന്നില്ലെന്ന് 'സൂത്രവാക്യം' സിനിമയുടെ നിര്‍മ്മാതാവ്

Published on 23 April, 2025
ലഹരി വിവാദം: ഷൈനും വിന്‍സിയും സഹകരിക്കുന്നില്ലെന്ന് 'സൂത്രവാക്യം' സിനിമയുടെ നിര്‍മ്മാതാവ്

നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന നടി വിന്‍സി അലോഷ്യസ് സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയെ പോലീസ് അറസ്റ്റ് ചെയ്ത് മൊഴി രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ അസ്വസ്ഥത നിറഞ്ഞ പ്രതികരണവുമായി എത്തുകയാണ് 'സൂത്രവാക്യം' സിനിമയുടെ നിര്‍മ്മാതാവ് ശ്രീകാന്ത് കന്ദ്രഗുല.

ആന്ധ്ര പ്രദേശില്‍ നിന്നുള്ള നടനും സംവിധായകനും നിര്‍മ്മാതാവുമാണ് ശ്രീകാന്ത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ഉടമയാണ്. യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന 'സൂത്രവാക്യം' ശ്രീകാന്ത് മലയാളത്തില്‍ ആദ്യമായിനിര്‍മ്മിക്കുന്ന ചിത്രമാണ്.

ഷൈനും വിന്‍സിയും ചിത്ത്രിന്റെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്നും ഈസ്റ്റര്‍ സ്‌പെഷ്യലായി റിലീസ് ചെയ്ത ചിത്രത്തിന്റെ പോസ്റ്റര്‍ പോലും ഇരുതാരങ്ങളും പങ്കു വച്ചിട്ടില്ലെന്നും ഇത് സിനിമയെ പ്രതികൂലമായി ബധിക്കുന്നുണ്ടെന്നും ശ്രീകാന്ത് കന്ദ്രഗുല പറഞ്ഞു. അതേസമയം നടന്‍ ഷൈന്‍ ടോം ചാക്കോയുമായുളള പ്രശ്‌നം 'സൂത്രവാക്യം' സിനിമയുടെ സെറ്റിലുണ്ടായിരുന്ന കുറച്ചു പേര്‍ക്ക് അറിയാമായിരുന്നെന്നാണ് വിന്‍സി തന്നോട് പറഞ്ഞതെന്നും എന്നാല്‍ ആരോടാണ് പറഞ്ഞതെന്ന് തന്നോട് പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'' ഈ വിവാദവുമായി ബന്ധപ്പെട്ട പ്രസ്മീറ്റിനു ശേഷം വിന്‍സിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഷൈനുമായുള്ള പ്രശ്‌നം സിനിമാ സൈറ്റിലെ കുറച്ചു പേര്‍ക്ക് അറിയാമായിരുന്നെന്ന് വിന്‍സി എന്നോട് പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ എന്നോട് നേരിട്ടാരും പരാതി പറഞ്ഞിട്ടില്ല. ഐ.സി.സി മീറ്റിങ്ങിനു ശേഷം നിങ്ങള്‍ക്കിത് വിന്‍സിയോടും ചോദിക്കാം.

ഈ വിവാദങ്ങളിലൊന്നും ഞാന്‍ ഉള്‍പ്പെട്ടിട്ടില്ല. സെറ്റില്‍ നടന്ന പ്രശ്‌നങ്ങളെ കുറിച്ച് അറിയില്ല. പക്ഷേ ഇത്എന്റെ സിനിമയെ വളരെ വലിയ രീതിയില്‍ ബാധിച്ചു. മലയാളത്തിലെ സിനിമാ മേക്കിങ്ങ് കണ്ട് ഇഷ്ടപ്പെട്ട് ഇവിടെ വന്നതാണ്. ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു. പക്ഷേ ആദ്യ സിനിമ ചെയ്തതോടെ എനിക്ക് നേരിടേണ്ടി വരുന്നത് വലിയ വെല്ലുവിളികളാണ്. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. മൂന്നാല് ദിവസങ്ങളായി ഉറങ്ങിയിട്ട്. വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്.

ഈ പ്രസ്‌നം സിനിമയ്ക്ക് പുറത്തായിരിക്കണമെന്നും ഇത് സിനിമയെ നെഗറ്റീവായി ബാധിക്കരുതെന്നും ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഈ പ്രശ്‌നം സിനിമയെ ദോഷകരമായി തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈസ്റ്റര്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. വിന്‍സിയോ ഷൈനോ അത് ഷെയര്‍ ചെയ്തിട്ടില്ല. പ്രമോട്ടും ചെയ്യുന്നില്ല. ആ പോസ്റ്റര്‍ നൂറു പേരിലേക്ക് പോലും എത്തുന്നില്ല. പുതിയ പോസ്റ്ററുകളൊന്നും അവര്‍ കൊളാബ് ചെയ്യുന്നില്ല. വേണമെങ്കില്‍ അവരുടെ വീട്ടില്‍ പോയി നേരില്‍ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. സിനിമയ്ക്ക് നല്ലതു വരണം. ഇതുവരെ നെഗറ്റീവായാണ് പോയിക്കൊണ്ടിരിക്കുന്നത്. വിതരണക്കാര്‍ ഈ സിനിമ എടുക്കില്ലെന്നും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് വരില്ലെന്നുമൊക്കെ പലരും ഫോണ്‍ വിളിച്ച് പറയുന്നുണ്ട്. ഞാനിപ്പോള്‍ എന്റെ സിനിമയ്ക്ക് വേണ്ടി പോരാടുകയാണ്. പ്രേക്ഷകര്‍ ഈ ചിത്രം കാണാന്‍ തിയേറ്ററിലേക്ക് വരണം എന്നഭ്യര്‍ത്ഥിക്കുന്നു. വിതരണക്കാരും തിയേറ്റര്‍ ഉടമകളും ചിത്രം തിയേറ്ററില്‍ എത്താന്‍ സഹായിക്കണം.

നിര്‍മ്മാതാക്കളും താരങ്ങളും എന്നെ രക്ഷിക്കണം. സിനിമയ്‌ക്കൊപ്പം നിന്ന ഉണ്ണി മുകുന്ദനോടും നന്ദിയുണ്ട്. സൂത്രവാക്യം സിനിമയെ രക്ഷിക്കുക.-ശ്രീകാന്ത് കന്ദ്രഗുല പറയുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക