Image

അകംപുറം ( കവിത : സിംപിൾ ചന്ദ്രൻ )

Published on 23 April, 2025
അകംപുറം ( കവിത : സിംപിൾ ചന്ദ്രൻ )

ചില പച്ചവെളിച്ചങ്ങളെ അപായസൂചനയായി എണ്ണിയതിന്..

ചില പോസിറ്റീവുകളെ നെഗറ്റീവായി

കണക്കാക്കിയതിന്...

ചില വെളുപ്പുകളെ ഇരുട്ടാക്കി

മാറ്റിനിർത്തിയതിന്...

ചില സ്വപ്നങ്ങളെ അബദ്ധമെന്ന്

എഴുതിത്തള്ളിയതിന്..

അങ്ങനെയങ്ങനെ

താൻ കണ്ട പല കാഴ്ചകളെയും

മാറ്റിമറിച്ചതിനെച്ചൊല്ലി

കണ്ണ് തലച്ചോറിനോട് കലഹിച്ചു.

ആയുധപ്പുരയുടെയും

പരീക്ഷണശാലയുടെയും

വാതിൽ താഴിട്ട്,

കടുംനിറക്കുപ്പായത്തിനു മീതേക്ക്

വെള്ളയുടുപ്പെടുത്തണിഞ്ഞ്

തലച്ചോർ പറഞ്ഞു

'നീ പുറത്തും ഞാനകത്തുമായി

നാമിരുവരും ശിരസ്സിലല്ലേ;

പുറത്തൊന്നും അകത്തു മറ്റൊന്നുമായ

മനുഷ്യൻ്റെ ശിരസ്സിൽ !

Join WhatsApp News
(ഡോ.കെ) 2025-04-23 16:25:25
കണ്ണ് കാഴ്ച്ച മാത്രം നല്കുന്നു.പോസിറ്റീവായും നെഗറ്റീവ് ആയി കാണുന്നതിൽ കണ്ണിന് യാതൊരു ബന്ധവുമില്ല.കണ്ണിൽ കാണുന്നത് മനസ്സിൽ പതിയുന്നു.മനസ്സിൽ രണ്ട് ഉപാധികൾ തെളിയുന്നു.പോസിറ്റീവായി കാണണോ?നെഗറ്റീവായി കാണണോ?മനസ്സിൽ നിന്നും നേരിട്ട് ഉപാധികൾ തെരഞ്ഞെടുത്താൽ വൈകാരികം.മനസ്സിൽ നിന്നും ബുദ്ധിയുപയോഗിച്ച് (വേണം -വേണ്ട , ശരിയോ -തെറ്റോ ,പോസറ്റീവ് -നെഗറ്റീവ്, ഇഷ്ട്ടമാണ് -ഇഷ്ട്ടമല്ല) ഭവിഷ്യത്തുകൾ നോക്കി ഏതെങ്കിലും ഒരു ഉപാധി തെരഞ്ഞെടുത്താൽ വൈചാരികം.ഏറ്റവും വലിയ അറിവ്‌ തിരിച്ചറിവാണ്.അതില്ലാത്തതാണ് കലഹത്തിന് കാരണം.എല്ലാം പുറമെയെന്ന് തോന്നലുകൾ മാത്രം.എല്ലാ തോന്നലുകളും തലച്ചോറിനുള്ളിലെ (ശരീരത്തിനുള്ളിലെ) ഇന്ദ്രീയങ്ങൾക്ക് വിധേയമാണ്. നമ്മുടെ ചിന്താസരണികൾക്ക് നവ്യതയുണ്ടാക്കുന്ന ജ്ഞാനസുന്ദരമായ നല്ലൊരു കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക