Image

ഫോം വീണ്ടെടുത്ത് ഷൈലി സിങ്; പ്രതീക്ഷയോടെ മുന്നോട്ട് (സനില്‍ പി. തോമസ്)

Published on 25 April, 2025
ഫോം വീണ്ടെടുത്ത് ഷൈലി സിങ്; പ്രതീക്ഷയോടെ മുന്നോട്ട് (സനില്‍ പി. തോമസ്)

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് കൊച്ചി മഹാരാജാസ് കോളേജ് സ്‌റ്റേഡിയത്തില്‍ സമാപിച്ചപ്പോള്‍ രണ്ടു ദേശീയ റെക്കോര്‍ഡുകള്‍ പിറന്നു. ദേശീയ റെക്കോര്‍ഡിന് ഒപ്പമെത്തിയ ഒരു പ്രകടനവും കണ്ടു. പക്ഷേ, യു.പി.യുടെ ഷൈലി സിങ് ലോംഗ് ജംപില്‍ കാഴ്ചവച്ച പ്രകടനം തിരിച്ചുവരവ് മാത്രമല്ല, ഭാവിയിലേക്കുള്ള കുതിപ്പുമായി കണക്കാക്കാം.

പോള്‍ വോള്‍ട്ടില്‍ മധ്യപ്രദേശിന്റെ ദേവ് മീന 5.35 മീറ്റര്‍ താണ്ടിയാണ് ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. പക്ഷേ, അടുത്ത മാസം കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മാര്‍ക്ക് തന്നെ 5.51 മീറ്റര്‍ ആണ്. പുരുഷന്മാരുടെ 200 മീറ്ററില്‍ അനിമേഷ് കുഞ്ചുര്‍ 20.40 സെക്കന്‍ഡിന്റെ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. മുന്‍ റെക്കോര്‍ഡുകാരന്‍ അലൈന്‍ ബോര്‍ഗോഹെയ്‌നെ പിന്തള്ളിയായിരുന്നു ഈ കുതിപ്പ്.

ട്രിപ്പിള്‍ ജംപില്‍ തമിഴ്‌നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ സ്വന്തം ദേശീയ റെക്കോര്‍ഡിന് ഒപ്പമെത്തി(17.37 മീറ്റര്‍). ടോക്കിയോ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു. പ്രതീക്ഷ ഉയര്‍ത്തുന്ന പ്രകടനം. വരുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ പ്രതീക്ഷയാണ് പ്രവീണ്‍.
എന്നാല്‍ ഷൈലി സിങ് വനിതകളുടെ ലോങ് ജംപില്‍ കാഴ്ചവച്ച പ്രകടനം എടുത്തുകാട്ടാന്‍ കാരണമുണ്ട്. ഝാന്‍സി സ്വദേശിയായ ഷൈലി സിങ് ബംഗ്ലൂരുവിലെ അഞ്ജു-ബോബി കോച്ചിങ് സെന്ററില്‍ അവരുടെ കീഴിലാണു പരിശീലനം നടത്തുന്നത്. ഈ ഇരുപത്തൊന്നുകാരി ഫെഡറേഷന്‍ കപ്പില്‍ 6.64 മീറ്റര്‍ ചാടിയപ്പോള്‍ തകര്‍ന്നത് 23 വര്‍ഷം മുമ്പ് അഞ്ജു ബോബി ജോര്‍ജ് സ്ഥാപിച്ച മീറ്റ് റെക്കോര്‍ഡാണ്(6.59 മീറ്റര്‍).

ഷൈലി സിങ് അഞ്ജുവിനും ബോബിക്കുമൊപ്പം

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ലക്ഷ്യമിടുന്ന ഷൈലിയുടെ യഥാര്‍ത്ഥ ലക്ഷ്യം 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സിന് യോഗ്യത നേടുകയാണ്. ഫെഡറേഷന്‍ കപ്പിലെ പ്രകടനം ഷൈലിക്ക് തിരിച്ചുവരവുകൂടിയാണ്. ലോക യൂത്ത് ഒന്നാം റാങ്കുകാരിയായിരുന്ന ഷൈലി പത്തൊന്‍പതാം വയസ്സില്‍ ലോംഗ് ജംപില്‍ 6.76 മീറ്റര്‍ താണ്ടിയ താരമാണ്. 2023 ഏപ്രില്‍ 25ന് ബെംഗളൂരുവില്‍ ഇന്ത്യന്‍ ട്രാന്‍ പ്രീയിലായിരുന്നു ഈ നേട്ടം.

എന്നാല്‍ പിന്നീട് ഫോം നഷ്ടപ്പെട്ടു. 2023 ഒക്ടോബറില്‍ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഷൈലി അഞ്ചാമതായിരുന്നു(6.48 മീറ്റര്‍). ഹാങ്‌ചോയില്‍ ആന്‍സി സോജന്‍ വെള്ളി നേടിയിരുന്നു(6.63 മീറ്റര്‍). കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ദേശീയ ഓപ്പണ്‍ മീറ്റില്‍ ആന്‍സി 6.71 മീറ്റര്‍ ചാടുകയും ചെയ്തു.
കൊച്ചിയില്‍ ഇന്നലെ ആന്‍സി രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു(6.46 മീറ്റര്‍). നേരത്തെ പി.നീനയും നയന ജെയിംസും തമ്മില്‍ ഉണ്ടായിരുന്നതുപോലൊരു ആരോഗ്യപരമായ മത്സരം ആന്‍സിയും ഷൈലിയും തമ്മില്‍ ഉടലെടുക്കുന്നത് ഗുണം ചെയ്യും. ഇരുപത്തിനാലുകാരിയായ ആന്‍സിക്കു മുന്നിലും വര്‍ഷങ്ങള്‍ ബാക്കിയുണ്ട്.

അഞ്ജുവിന്റെ ദേശീയ റെക്കോര്‍ഡ്(6.83 മീറ്റര്‍) തന്റെ ശിഷ്യ തന്നെ തകര്‍ക്കുന്നതു കാണാനാണ് അഞ്ജുവിന്റെ ആഗ്രഹം. അത് ഈ വര്‍ഷം, അല്ലെങ്കില്‍ അടുത്ത വര്‍ഷം സാധ്യമായാല്‍ 2028 ല്‍ ലൊസാഞ്ചലസില്‍ ആത്മവിശ്വാസത്തോടെ മത്സരിക്കാം. അഞ്ജു കഴിഞ്ഞാല്‍ ലോങ് ജംപില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം ഷൈലിയുടെ 6.76 മീറ്റര്‍ ആണ്. ഏഴു സെന്റീമീറ്റര്‍  കൂടുതല്‍ കുതിപ്പ് ഷൈലിക്ക് സാധ്യമാണ്. അഞ്ജുവിന്റെയും ബോബിയുടെയും അനുഭവസമ്പത്ത് തന്നെയാകും ഷൈലിയുടെ ഏറ്റവും വലിയ പിന്‍ബലം.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക