Image

കിരുണ ഒരു മായാലോകം (ചിഞ്ചു തോമസ്)

Published on 26 April, 2025
കിരുണ ഒരു മായാലോകം (ചിഞ്ചു തോമസ്)

ഫ്ലൈറ്റ് ലാപ് ലാൻഡിലുള്ള കിരുണഎയർപോർട്ടിനെ  ലക്ഷ്യമാക്കി പറക്കുകയാണ്. സമയം ഉച്ചതിരിഞ്ഞു രണ്ട് മണി.ഫ്ലൈറ്റിന്റെ വലതുഭാഗത്തെ വിൻഡോ സീറ്റിലിരുന്ന  ഞാൻ പുറത്തേക്ക് നോക്കിയപ്പോൾ ആകാശവും ഭൂമിയും കടുംനീല നിറത്താൽ ഏകരൂപിയായി കാണപ്പെട്ടു.അവിടം ഇരുട്ടിലല്ല.സൂര്യരശ്മികൾ തരുന്ന പ്രകാശമല്ല. പിന്നെയിത് എന്തുതരം വെട്ടം!കടുംനീല മേഖങ്ങൾ കോടി കോടി ബിംബങ്ങളിൽ പതിഞ്ഞു തനതായി പ്രതിഫലിക്കുകയാണെന്ന് തോന്നും.വിണ്ണിൽ മഞ്ഞയും വെള്ളയും കലർന്ന് ചന്ദ്രൻ സുഖമുള്ള  പതിഞ്ഞ പ്രകാശംതൂകി നൽകുന്നു.അതേസമയം ഫ്ലൈറ്റിന്റെ ഇടതുഭാഗത്ത് പൊന്ന് ചാലിച്ച നേർത്ത വര അങ്ങകലെ പടിഞ്ഞാറേചക്രവാളം വരച്ചിട്ടുതന്നു.എവിടെയോ നടക്കുന്ന സൂര്യാസ്തമയത്തിന്റെ ചില്ലുകൾ പതിച്ചുണ്ടായവ. പോളാർ നൈറ്റ്സ് തുടങ്ങിക്കഴിഞ്ഞാൽ കുറേ ആഴ്ചകളിലേക്ക്  സൂര്യനുദിക്കാറില്ല.അന്ന് കിരുണയിൽ സൂര്യനുദിച്ചിരുന്നില്ല. ആർട്ടിക് സർക്കിളിനോട് ചേർന്നുകിടക്കുന്ന ആ പ്രദേശം ആകാശത്തുവെച്ചുതന്നെ എന്നെ വിസ്മയിപ്പിച്ചു.ഞങ്ങളുടെ ഫ്ലൈറ്റ് ഭൂമിയിൽ ഇറങ്ങിയപ്പോഴേക്കും  ഏതോ നാട്ടിൽ ഉദിച്ച സൂര്യന്റെ ശിഷ്ട്ട വെളിച്ചവും മങ്ങിപോയിരുന്നു. എയർപോർട്ട് ലൈറ്റ്സിന്റെ വെള്ള പ്രകാശം അവിടെയുണ്ട്. ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾ എക്സ്ഹൌസ്റ്റിൽ നിന്നും വന്നുകൊണ്ടിരുന്ന കാറ്റിൽ നിലത്തു വീണുകിടന്ന മഞ്ഞ് പുറകോട്ട് പുഴകണക്കേ ഒഴുകിക്കൊണ്ടിരുന്നു. ഫ്ലൈറ്റ് ഇറങ്ങി ഞങ്ങൾ നടന്നാണ് എയർപോർട്ടിനുള്ളിൽ കയറിയത്.നടന്നുപോകുമ്പോൾ കാറ്റത്തു ചരിഞ്ഞുപൊഴിഞ്ഞു വീണുകൊണ്ടിരിക്കുന്ന മഞ്ഞ് മുഖംമരവിപ്പിച്ചു.വാട്ടർപ്രൂഫ് ജാക്കറ്റ് എല്ലാവരും ധരിച്ചിരുന്നു.നടക്കുന്നവഴി തെന്നുന്നുണ്ടായിരുന്നു.ഞാൻ ഫോണിൽ വീഡിയോ എടുത്തു.കൈയുറ മാറ്റിയാണ്  വീഡിയോ എടുത്തത്. കൈ മെരവിച്ച് വേദനിച്ചു.മുറിഞ്ഞുപോകും വേദന.ഞാൻ കൈ കൈയുറയ്ക്കുള്ളിൽ കുത്തിത്തിരുകികയറ്റി. എയർപോർട്ടിനുള്ളിൽ ഞങ്ങൾ കയറിനിന്നു. ഒരു ചെറിയ മുറിയിൽ ഫ്ലൈറ്റിലുണ്ടായിരുന്ന ആളുകൾ ലഗേജിന് കാത്തുനിൽക്കുകയാണ്. അവിടെത്തന്നെയാണ് ബാഗ്ഗേജ് കൺവെയർ ബെൽറ്റ്‌. ആ എയർപോർട്ടിൽ ഒരു ഫ്ലൈറ്റ് മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ.ഞങ്ങൾ നിന്ന ആ മുറിയിൽ നിന്നും ലഗേജുമായി ഒരു കോറിഡോർ വഴി പുറത്തേക്കിറങ്ങി ടാക്സിയിൽ കയറി.

ആകാശത്തുവെച്ചു കണ്ടകാഴ്ചയല്ല ഭൂമിയിൽ ഇറങ്ങിയപ്പോൾ. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് വരുന്നവഴി റോഡിലൊന്നും സ്ട്രീറ്റ്ലൈറ്റ് ഉണ്ടായിരുന്നില്ല. കാറിന്റെ ഹെഡ്ലൈറ്റിൽ നിന്നും വെളിച്ചം റോഡിലേക്ക് പതിച്ചു.റോഡിൽ ടയർ പോകുന്ന ഭാഗങ്ങൾ ഒഴികെ ഭൂമി  മഞ്ഞിൽപുതഞ്ഞു കിടക്കുന്നു.റോഡിന്റെ ഇടത്തും വലത്തും ഉള്ളിലോട്ട് പരന്നു കിടക്കുന്ന ഭൂമിയിൽ ഇരുട്ടല്ല.ഒരു നേരിയ വെളിച്ചമുണ്ട്.ഈ വെട്ടം എന്നെ അത്ഭുതപ്പെടുത്തി. ഭൂമിയിൽ വീണുകിടക്കുന്ന മഞ്ഞിൽ നിന്നും നേർത്ത വെള്ളിവെളിച്ചം മുകളിലേക്കടിക്കുന്നതാണോ? ഓരോ മഞ്ഞുതുള്ളികളും ലോകത്തുവെച്ച് ഏറ്റവും ചെറിയ ടോർച്ച് ആകുമോ?ആകാശവും നേർത്ത നീളനിറം ഭൂമിയിലേക്കടുപ്പിക്കുന്നുണ്ട്.ഇതുപോലെയൊന്ന് ഞാൻ മുൻപ് കണ്ടിട്ടുണ്ടായിരുന്നില്ല.ഈ ജീവിതത്തിൽ ഞാൻ കണ്ട മറക്കാൻ കഴിയാത്ത വിസ്മയമായിരുന്നു ലാപ് ലാൻഡിൽ പ്രതിഭലിക്കുന്ന  പ്രത്യേകതരം വെളിച്ചം.ലാപ് ലാൻഡിൽ മൂന്നുനാല് മണിക്കൂർ മാത്രമാണ് വിന്ററിൽ പ്രകാശം ഉണ്ടാകുക. അവിടെയുള്ള വീടുകൾ,നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, സൈപ്രെസ്സ് മരങ്ങൾ.. ഇവയുടെയൊക്കെ മുകളിൽ വീണുകിടക്കുന്നു ശുദ്ധമായ  മഞ്ഞ്.

കിരുണ ടൗൺ മുഴുവനായി മൂന്ന് കിലോമീറ്റർ കിഴക്കോട്ടു മാറ്റിനടുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് കാർ ഓടിച്ചിരുന്ന ആൾ പറഞ്ഞുതന്നു. അയാൾക്കതിൽ നീരസമുണ്ടായിരുന്നു.
എന്തിന് ടൗൺ മാറ്റുന്നു? ഞങ്ങൾ ചോദിച്ചു.

ടൗണിന്റെ അടിയുംകൂടി  കുഴിച്ച്  ഇരുമ്പെടുക്കാൻ! ഇവിടെ സ്ഥലമുള്ളവർക്ക് കോളാ.നല്ല വിലതരും അധികാരികൾ! 
ശുദ്ധമായ  ഇരുമ്പയിര് ശേഖരമാണ് കിരുണയിലുള്ളത്.അരനൂറ്റാണ്ടായി  ഗവണ്മെന്റ് ഇരുമ്പയിര് കുഴിച്ചെടുത്ത് ധാരാളം സമ്പത്തും കൂടെ ഭൂമിക്കടിയിൽ കുറേ ഓട്ടകളും ഉണ്ടാക്കിയിട്ടുണ്ട്.ഇങ്ങനെ ഉണ്ടായ ഓട്ടകളിലേക്ക്  ആ ടൌൺ താണ്പോകുമോയെന്ന് ഉത്തരവാദിത്തപ്പെട്ടവർ  പേടിച്ചുതുടങ്ങിയതിന്റെ  ആകത്തുകയായാണ് ഉയർന്ന അപകടസാധ്യതയുള്ള ആ പ്രദേശത്തുനിന്നും കുറച്ചകലെ പിന്നെയും കിരുണടൗൺ പണിതുയർത്തുന്നതിന്റെ ഉദ്ദേശമെന്ന് ഞങ്ങൾ ഇന്റർനെറ്റിൽക്കൂടി  മനസിലാക്കി. പക്ഷേ ആ പാവത്തിന് അവിടെയുണ്ടായിട്ടുള്ള അപകടസാധ്യതയെപ്പറ്റി അറിവുണ്ടായിരുന്നില്ല.  

ആ ഡ്രൈവർ എരിത്രിയയിൽനിന്നും വന്ന് കിരുണയിൽ താമസമാക്കിയതാണ്. അയാളുടെ പ്രായം ഇരുപത്തിയഞ്ചിൽ കൂടില്ല.അയാൾ മുൻപ് കിരുണയിലെ ഇരുമ്പുകമ്പനിയിൽ നിന്നും ഇരുമ്പ് വഹിച്ചുകൊണ്ടുപോകുന്ന ട്രക്ക്ക്കിലെ ഡ്രൈവറായിരുന്നു.നല്ല ശമ്പളം. പിന്നീട്  അയാളും സഹോദരങ്ങളും ചേർന്ന് കുറച്ചു കാറുകൾ വാങ്ങി ടാക്സി കമ്പനി തുടങ്ങി. ഞങ്ങൾ യാത്ര ചെയ്യുന്ന  ബെൻസ് ക്യാരവാൻ അയാൾ നടത്തുന്ന കമ്പനി വകയാണ്.കമ്പനിയുണ്ടായിട്ട്  മെച്ചമൊന്നുമില്ല. അയാൾ വീണ്ടും ട്രക്ക് ഡ്രൈവറായി പോകാൻ ആലോചിക്കുന്നു.ഞങ്ങൾക്ക് അതിന്റെ കാര്യമെന്താണ് എന്നറിയാമായിരുന്നു.ടാക്സ്.വരുമാനം കൂടുതലുണ്ടെങ്കിൽ ടാക്സും കൂടുതലടയ്ക്കണം.ടാക്സും ഇഎംഐയും അടച്ചുകഴിഞ്ഞാൽപിന്നെ ഒന്നുമില്ലത്രേ.ട്രക്ക് ഡ്രൈവറായിരുന്നപ്പോൾ ഇതിലും പണം കൈയിലുണ്ടായിരുന്നു.ഡെന്മാർക്കിൽ നിന്നും സ്വീഡനിലെ മാൽമോ നഗരത്തിലേക്കുള്ള ഒറിസൺഡ് ബ്രിഡ്ജ് വഴിയുള്ള യാത്രയിൽ ഞങ്ങളെ വഹിച്ചുകൊണ്ടുപോയ മറ്റൊരു ബെൻസ് ക്യാരവാനിലെ ഡ്രൈവർ ഒരു സത്യം ഞങ്ങളെ അറിയിച്ചിരുന്നു: ‘No one can become rich in denmark.Same is the case in sweden.We are living a descent life here. Nobody is poor though.Majority are middle class people.‘ 



ഞങ്ങളുടെ ആ  യാത്രയുടെ അവസാനം ബെസ്റ്റ് വെസ്റ്റേൺ ഹോട്ടൽ ആർട്ടിക് ഈഡനിലായിരുന്നു.ഹോട്ടലിന് പുറത്ത്‌ വലത്തുവശത്തായി മൂന്ന് ബെഞ്ചെസും ഒരു സൈഡ് ടേബിലും ഉണ്ടായിരുന്നു.റൈൻഡീർ തോലുകൾ അതിൽ വിരിച്ചിട്ടിരുന്നു.വുഡൻ ഫ്ലോറിങ്.അവിടെയാകെ സ്നൗ ഫ്ലേക്‌സ്‌ നിറഞ്ഞിരുന്നു.ഹോട്ടലിനുള്ളിൽ കോറിഡോർ കഴിഞ്ഞ് റിസപ്ഷൻ കഴിഞ്ഞ് അഞ്ചാറു പടികൾ താഴേക്ക്‌ പോയി നേരേ കാണുന്ന കോറിഡോർ ഇടത്തേക്ക് തിരിയും മുൻപ് ഇടത്തുള്ള മുറിയിലായിരുന്നു ഞങ്ങളുടെ താമസം.സിമെന്റ് പാകാത്ത ഇഷ്ടിക മുറിയായിരുന്നു അത്.അവിടെ പണ്ടുണ്ടായിരുന്നു തീ കായുന്ന സ്ഥലം അവർ അതേപോലെ വെച്ചിരുന്നു.കത്തിക്കാനുള്ള വിറകുകളും അലങ്കാരത്തിനായി അടുക്കി ഒരുഭാഗത്തുണ്ടായിരുന്നു.രണ്ടുനില താഴെയായിരുന്നു ജിം.തണുപ്പത്തു വർക്ഔട് ചെയ്തിട്ടാകാം എന്റെ രണ്ടു മുട്ടിനും ഉള്ളിലായി മൂന്നു മാസമായിട്ടും മാറാതെ കിടക്കുന്ന വലിയ വട്ടത്തിലുള്ള  ചതവിന്റെ പാട് എന്നെ അമ്പരപ്പിക്കുന്നു. 

അവിടെയന്നു ഹോട്ടലിലുള്ള റെസ്റ്റോറന്റിൽ ബാർ മാത്രമേ ഓപ്പൺ ആയിരുന്നുള്ളൂ. ഞങ്ങൾ ഹോട്ടലിന് മുന്നിലുള്ള തായ് ആൻഡ് ഗ്രില്ല് റെസ്റ്റോറന്റിൽ നിന്നും കഴിക്കാൻ തീരുമാനിച്ചു.അവിടേക്ക് മൂന്ന് മിനിറ്റ് നടക്കണം.

ഞങ്ങൾ ആദ്യമായായിരുന്നു മൈനസ് മുപ്പത് ഡിഗ്രിയുള്ള സ്ഥലത്ത്.തോരാതെ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞ്. നടപ്പ് വഴിയുടെ ഇരുവശത്തുമായി മുട്ടിന് മുകൾവരെ താണുപോകും മഞ്ഞിൻ കൂനകൾ.ട്രാക്ടർ വഴിയിലുള്ള മഞ്ഞുകോരി ഇരുവശത്തോട്ടും മാറ്റിയില്ലെങ്കിൽ വണ്ടികൾക്കും മനുഷ്യർക്കും അതുവഴി യാത്ര ചെയ്യുക സാധ്യമല്ല. ഞങ്ങൾ നടന്ന് റെസ്റ്റോറന്റിൽ എത്തി.കയറി ചെല്ലുമ്പോൾ ഒരു വശത്തായി ചൂട് വെള്ളം,കട്ടൻ കാപ്പി,കേക്ക്,കുക്കീസ്,സാലഡ്, കോൺ ഇവയൊക്കെ വെച്ചിരുന്നു. തീരുമ്പോൾ ജോലിക്കാരികൾ നിറച്ചുവെച്ചു.ആർക്കും വന്ന് അത് മാത്രം കഴിച്ചും പോകാം.കാശ് കൊടുക്കാതെ.ആരും ആ നാട്ടിൽ പട്ടിണി കഴിയില്ല.സ്ത്രീകൾ മാത്രമായിരുന്നു അവിടുത്തെ ജോലിക്കാർ. ആഫ്രിക്ക ,ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽനിന്നും തമാശമാക്കിയവർ.പല ദേശങ്ങളിൽനിന്നും കുടിയേറിയവരാണ് ഇപ്പോൾ അവിടുത്തുകാർ.അവിടുത്തെ തദ്ദേശീയർ സാമി  എന്നറിയപ്പെടുന്നവരാണ്. സാമികൾ നോർവേ,സ്വീഡൻ,ഫിൻലാൻഡ് എന്നിവിടങ്ങളുടെ വടക്കുദേശത്തും റഷ്യയിലെ  കോല പെനിൻസുലയിലും വസിക്കുന്നു. അവരെ ലാപ്ലാൻഡേഴ്സ് എന്നാണ് അറിയപ്പെടുന്നത്. അവിടെയുള്ള ഓരോ റൈൻഡീറിന്റെയും അവകാശികൾ സാമികൾ മാത്രമാണ്. അവനവന്റെ ഉടമസ്ഥതയിലുള്ള റൈൻഡീർസിനെ അവരവർ കൊടുക്കുന്ന അടയാളം കൊണ്ട് അവർക്ക് തിരിച്ചറിയാം.റൈൻഡീർസിന്റെ ഉപയോഗശൂന്യമായ ഒരു ഭാഗംപോലുമില്ല. റൈൻഡീർസിന്റെ കൊമ്പുകൾ ലാംപായും ക്ലോത്ത് ഹാങ്ങർ ആയും ഉപയോഗിക്കാറുണ്ട്. റൈൻഡീർ തോലുകൾ കൊണ്ട് തൊപ്പി,ഷൂ,കോട്ട്,വസ്ത്രങ്ങൾ മുതലായവ കൂടാതെ ഇരുപ്പിടമായും ഉപയോഗിക്കാറുണ്ട്. അവയുടെ മാംസം ഭക്ഷിക്കാം.റൈൻഡീറിന്റെ രക്തം അവിടെയുള്ളവർ കുടിക്കാറുണ്ട്. ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാറുണ്ട്. ആ രക്തംകൊണ്ടുള്ള ഐസ്ക്രീം അവിടെ സുലഭമാണ്. റൈൻഡീർ മുഖാന്തിരമായിരുന്നു പണ്ട് സാമികൾ മൈനസ് മുപ്പത് ഡിഗ്രിയിൽ ലാപ്ലാൻഡിലൂടെ യാത്രചെയ്തിരുന്നത്. ഇന്ന് വാഹനങ്ങൾ പോകാൻ വഴിയില്ലാത്ത സ്ഥലത്തുകൂടെ സ്നൗമൊബിൽ ഉപയോഗിച്ചു വേഗത്തിൽ  യാത്ര ചെയ്യുന്നു.

ഞങ്ങൾ സ്നൗമൊബിൽ ഹസ്കി സ്ലഡിങ് റൈൻഡീർ സ്ലഡിങ് മുതലായ യാത്രാ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ലാപ്ലാൻഡിലെ പല ഭാഗത്തുകൂടി യാത്ര ചെയ്തു. തണുത്തുറഞ്ഞുകിടന്ന ടോർനെ നദിയുടെ മുകളിൽക്കൂടി സ്നൗമൊബിൽലിൽ യാത്ര ചെയ്തു. അവിടെ ഇറങ്ങിനിന്നു.മുപ്പതിഞ്ചു സ്നൗ ഉണ്ടായിരുന്നു അവിടെ.നദിയുടെ ഓളങ്ങൾ ഇല്ലാതാകുമ്പോഴാണ് വേഗം ഉറഞ്ഞുവരുന്നതെന്ന് ഗൈഡ് പറഞ്ഞുതന്നു. ഏറ്റവും ഉയർന്ന പ്രദേശത്തുകൂടെയായിരുന്നു ആ യാത്രകളൊക്കെ. സ്ലഡിങ്ങിനും സ്നൗമൊബിലിനും പോകാൻ മാത്രം വലിപ്പമുള്ള  വഴികൾ. വഴിയുടെ ഇരുവശത്തും നിൽക്കുന്ന ഉണങ്ങിയ കമ്പുകൾ ശ്രെദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ മുഖത്തുകൊള്ളും.വളഞ്ഞു പുളഞ്ഞ വഴികൾ.. ചിലപ്പോൾ നേരെയുള്ള വഴികൾ. ഭൂമിയിൽ ഉണങ്ങാതെ നിൽക്കുന്നു സൈപ്രസ് മരങ്ങളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന മഞ്ഞ്.നിലത്തു നിറഞ്ഞു മഞ്ഞ്.ആകാശം വെള്ളയോ വെള്ളയോടുകൂടിയ  ഇളം നീലയോ! സ്വർഗ്ഗം ഇതാണോയെന്ന് തോന്നിപ്പോയി.ലാപ് ലാൻഡിൽ വെളിച്ചമുള്ള സമയം ആകാശവും ഭൂമിയും വെള്ളയും ഇളംനീലയും കലർന്ന നിറമാണ്.കൂടുതലും വെള്ളനിറമാണ്. ഇങ്ങനെയുള്ള ഓഫ്‌റോഡ് യാത്രക്ക് പോകുമ്പോൾ പ്രത്യേകം വസ്ത്രങ്ങൾ ധരിക്കണം.കട്ടിയുള്ള പല ലേയറുകളുള്ള  ജമ്പ്സൂട്ട് ഈ സർവീസ് നടത്തുന്നവർ തരും.കണ്ണൊഴിച്ചു എല്ലാം മൂടണം. ഹസ്കി സ്ലഡിങ്ങിന് പോയപ്പോൾ  ഞാൻ മുഖം മൂടിയിരുന്നില്ല. കുഴപ്പമില്ല എന്നൊരു തോന്നൽ! കുറച്ചു കഴിഞ്ഞ് മുഖം മുറിഞ്ഞു ചോര വരുമ്പോലെ തോന്നി.ഫ്രോസ്റ്റ്ബൈറ്റ് വന്ന് മുഖം കറുക്കുമോയെന്ന് ഭയന്നു. എന്റെ കൈയുറകളുള്ള കൈകൾകൊണ്ട് മുഖം പൊത്തിപ്പിടിക്കാൻ നോക്കി. തൊടാൻ കഴിയാത്ത വേദന. ഞാൻ കുറച്ചു നേരത്തേക്ക് മുഖത്തിടാൻ സ്കാർഫ് എന്റെ ഭർത്താവിനോട് കടം ചോദിച്ചു.കുറച്ചു നേരത്തേക്ക് ഞാൻ അതുപയോഗിച്ച് എന്റെ മുഖം കാത്തു.ആ പ്രദേശങ്ങളിലൂടെയുള്ള ഓരോ യാത്രകൾക്കുശേഷവും ഞങ്ങൾ സാമി ഹട്ടിൽ പോയി. അവിടെയുള്ള റൈൻഡീർ ഇരുപ്പിടങ്ങളിലിരുന്നു. ആക്ടിവിറ്റി ഗൈഡ്സ് ഹട്ടിനുള്ളിൽ ഞങ്ങൾക്ക് തീകായാനുള്ള സൗകര്യമുണ്ടാക്കിയിരുന്നു.ആ തീയിൽ ഞങ്ങൾക്ക് കഴിക്കാൻ അവർ കരുതിയിരുന്ന തണുത്തുറഞ്ഞ ചീസ് റാപ്പും സാൽമൺ സൂപ്പും ചൂടാക്കിത്തന്നു. 

ഐസ് കട്ടപോലെയിരുന്ന സൂപ്പ് അലിയിച്ചെടുക്കാൻ കുറേ സമയം വേണ്ടിവന്നു. കുടിക്കാൻ ലിങ്കൻബെറിയുണ്ടായിരിന്നു. ഞങ്ങൾ പോയ ഓരോ ഗ്രൂപ്പിലും എന്റെ മകൻ അന്ത്രയോ മാത്രമായിരുന്നു ഏക കുട്ടി.ഞങ്ങളുടെ ഓരോ ആക്ടിവിറ്റി ഗ്രൂപ്പിലും ഒരു ഒറീസ്സക്കാരൻ യാദൃശ്ചികമായി വന്നുപെട്ടിരുന്നു. സ്നൗമൊബിൽ ഗ്രൂപ്പിൽ അവൻ. ഹസ്കി റൈഡിൽ, റൈൻഡീർ സ്ലഡിങ്ങിൽ അവൻ. ഞങ്ങൾ ഓരോ പ്രാവശ്യം കാണുമ്പോഴും പൊട്ടിച്ചിരിച്ച്‌ ലോകം എന്തുചെറുതാണ് എന്നാശ്ചര്യപ്പെട്ടു.
കിരുണയിൽ ഇരുമ്പയിര് ശേഖരമുണ്ടായതുകൊണ്ട് അവിടെ ശക്തമായ മാഗ്‌നറ്റിക് ഫീൽഡാണുള്ളത്.അതുകാരണം ഇലക്ട്രിക് ഫീൽഡും കൂടുതലായിരിക്കും. അത് നമ്മുടെ ശരീരത്തിലുള്ള  ഇലക്ട്രിക് കറന്റ്സിനെ വേഗത്തിലാക്കുന്നു.എവിടെത്തൊട്ടാലും  സ്റ്റാറ്റിക് കറന്റ്‌ അടിക്കുകയും രോമങ്ങൾ പൊങ്ങിനിൽക്കുകയും ചെയ്തു.

എനിക്ക് കിരുണയിൽവെച്ച് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ കണ്ടു.ചാടി എഴുനേറ്റു.എന്റെ ഉള്ളിൽ ഞാൻ ഒളുപ്പിച്ച രഹസ്യങ്ങൾ.. എന്റെ ഭയം..എല്ലാം ചൂഴ്ന്നെടുത്തു മനസിലാക്കി അവ എന്നെ ഉറക്കത്തിൽ കാണിച്ചു ഭയമുണ്ടാക്കുന്നു.ആര്?ഒരു രാത്രി ഉറക്കത്തിൽ ഞാനൊരുആത്മാവിന്റെ  മുന്നിൽച്ചെന്നു നിൽക്കുന്നതായി കണ്ടു. ആ അദൃശ്യശക്തി ആണോ പെണ്ണോ? ഒന്നുമറിയില്ല.ഉറക്കത്തിൽനിന്നും എഴുനേൽക്കുമ്പോൾ എന്റെ രോമം പൊങ്ങിയിരുന്നു. ഉറക്കമുണരുമ്പോൾ  എനിക്ക് പേടി തോന്നുന്നുണ്ടായിരുന്നില്ല. ഞാൻ എല്ലാ രാത്രികളിലും എഴുന്നേറ്റിരുന്നു കാപ്പിയുണ്ടാക്കിക്കുടിച്ച്‌ പുറത്തു പൊഴിയുന്ന മഞ്ഞും നോക്കിയിരുന്ന് എന്തൊക്കെയോ കുത്തിക്കുറിച്ചു.ഉറങ്ങാത്തതിന്റെ ക്ഷീണം എനിക്കുണ്ടായില്ല. ഞാൻ ഇടയ്ക്കൊക്കെ ഒന്നും ചെയ്യാതെ ഇരുട്ടിനെ ശ്രദ്ധിച്ചു. എന്തോ.. എന്നോട് ആർക്കോ വലിയ സ്നേഹമുണ്ട് എന്നെനിക്ക് തോന്നി.അവിടെ ആ മുറിയിലുണ്ടായിരുന്ന ഏതോ ഒരു ശക്തിക്ക്. അത് ചിലപ്പോൾ എന്നെ മനോഹര ദൃശ്യങ്ങൾ കാണാൻ എഴുനേൽപ്പിക്കുന്നതാകാം.

കിരുണയിലെ നാല് ദിവസങ്ങൾക്ക് ശേഷം ഞങ്ങൾ അറോറ ലൈറ്റ്സ് കാണാൻ അബിസ്ക്കോയിലേക്ക് പോയി. അബിസ്ക്കോയിൽനിന്നും ആയിരത്തിനാനൂറ്റിത്തൊണ്ണൂറ്റിയഞ്ചു മൈൽസ് മാത്രമേയുള്ളൂ നോർത്ത്പോളിലേക്ക്.ഇരുന്നൂറ്റിനാല്പത്തിയഞ്ചു കിലോമീറ്റർസ് മാത്രമേയുള്ളൂ ആർട്ടിക് സർക്കിളിലേക്ക്.ഞാൻ ഒരു മായാലോകത്തായിരുന്നു അപ്പോൾ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക