വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കുന്നത് തത്കാലത്തേക്കു നിർത്തിവച്ചതായി ട്രംപ് ഭരണകൂടം വെള്ളിയാഴ്ച്ച കോടതിയെ അറിയിച്ചു.
വിസകൾ റദ്ദാക്കാൻ പുതിയൊരു സംവിധാനം ഇമിഗ്രെഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ സി ഇ) തയാറാക്കുന്നുണ്ടന്ന് അസിസ്റ്റന്റ് യുഎസ് അറ്റോണി ജോസഫ് എഫ്. കാറിലി വാഷിംഗ്‌ടണിൽ കോടതിയോട് പറഞ്ഞു. അതു വരെ വിദ്യാർഥികളുടെ സെവിസ് സ്റ്റാറ്റസ് രാജ്യമൊട്ടാകെ നിലനിർത്തും. സെവിസ് സജീവമല്ലാത്ത കേസിൽ അത് സജീവമാക്കും.
വിസ റദ്ദാക്കപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി സമർപ്പിക്കപ്പെട്ട പരാതികൾ കേട്ട കോടതിയിലാണ് ഭരണകൂടം ഇക്കാര്യം അറിയിച്ചത്.
മൊത്തം 1,500 വിദേശവിദ്യാർഥികളുടെ വിസകൾ റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിസ ഇല്ലാതായപ്പോൾ രാജ്യം വിട്ടവരുടെ കാര്യം എന്താവുമെന്നു വ്യക്തമല്ല.
വിസ റദ്ദാക്കപ്പെട്ടവരിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളും ഏറെയുണ്ട്. ഒരു യുഎസ് അഭിഭാഷക സംഘടന കണ്ടെത്തിയത് റദ്ദാക്കപ്പെട്ട 300 വിസകളിൽ 50 ശതമാനവും ഇന്ത്യൻ വിദ്യാർഥികളുടേത് ആയിരുന്നു എന്നാണ്. ഔദ്യോഗികമായി ഒരു കണക്കും പുറത്തു വിട്ടിട്ടില്ല.
ഗാസയിലെ ഇസ്രയേലി ആക്രമണങ്ങളിൽ പ്രതിഷേധിക്കാൻ ക്യാമ്പസുകളിൽ നടന്ന പ്രകടനങ്ങളിൽ പങ്കെടുത്തു എന്ന കുറ്റം ചുമത്തിയാണ് മിക്കവരുടെയും വിസ റദ്ദാക്കിയത്. ചില കേസിൽ നിയമലംഘനങ്ങളും ആരോപിച്ചിരുന്നു.
പ്രകടനങ്ങൾ തടഞ്ഞില്ല എന്നതിന്റെ പേരിൽ യൂണിവേഴ്സിറ്റികൾക്കു എതിരെയും ഭരണകൂടത്തിന്റെ നടപടി ഉണ്ടായി.
US pauses revocation of student visas