നുണകളുടെ പരമ്പരയും കെട്ടുകഥകളും കൊണ്ട് ജനത്തെ വഞ്ചിച്ചു യുഎസ് കോൺഗ്രസ് അംഗമായ ന്യൂ യോർക്ക് റിപ്പബ്ലിക്കൻ ജോർജ് സാന്റോസിനെ കോടതി 87 മാസത്തെ തടവിനു ശിക്ഷിച്ചു. ക്രിമിനൽ കുറ്റങ്ങൾ ചെയ്തു അസാമാന്യ വേഗത്തിൽ ഉയർച്ച കൈവരിച്ച സാന്റോസിനു (36) അതേ പോലത്തെ പതനമാണ് ഉണ്ടായത്.
ഇരകൾക്കു സാന്റോസ് $370,000 നഷ്ടപരിഹാരം നൽകണമെന്നു ന്യൂ യോർക്ക് സെൻട്രൽ ഇലിപ് ഫെഡറൽ ഡിസ്‌ട്രിക്‌ട് കോടതി ജഡ്‌ജ് ജോവാന സെയ്‌ബെർട് ഉത്തരവിട്ടു. പുറമേ, ജയിൽ വിട്ടാൽ വരുമാനത്തിന്റെ 10% അതിനു നീക്കി വയ്ക്കണം.
കീഴടങ്ങി ഫെഡറൽ ജയിലിൽ ശിക്ഷ ആരംഭിക്കാൻ ജൂലൈ 25 വരെ സമയം നൽകിയിട്ടുണ്ട്.
വയർ ഫ്രോഡ്, ഐഡന്റിറ്റി തെഫ്‌റ് എന്നീ കുറ്റങ്ങൾ കഴിഞ്ഞ വർഷം സമ്മതിച്ച സാന്റോസ്, കോൺഗ്രസിനോട് നുണ പറഞ്ഞതും തട്ടിപ്പിലൂടെ തൊഴിലില്ലായ്‌മ വേതനം അടിച്ചു മാറ്റിയതും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വ്യാജമായി മില്യൺ കണക്കിനു ഡോളർ പിഴിഞ്ഞെടുത്തതും കോടതിയിൽ സമ്മതിച്ചു.
അമേരിക്കൻ ജനത തന്നിൽ അർപ്പിച്ച വിശ്വാസത്തെ വഞ്ചിച്ചെന്ന് സാന്റോസ് കോടതിയിൽ സമ്മതിച്ചു. "കഴിഞ്ഞ കാലം എനിക്ക് തിരുത്തി എഴുതാനാവില്ല," അയാൾ പറഞ്ഞു. "എന്നാൽ ഇനിയുള്ള കാലം നിയന്ത്രിക്കാം." അതിനായി കുറഞ്ഞ ശിക്ഷയ്ക്കു അയാൾ അപേക്ഷിച്ചു.
എന്നാൽ സാന്റോസിന്റെ കുറ്റകൃത്യങ്ങളുടെ ഗൗരവം കോടതി എടുത്തു കാട്ടി. ഇരകൾക്കു യാതൊരു നഷ്ടപരിഹാരവും നൽകാൻ അയാൾ ശ്രമിച്ചില്ലെന്നും പറഞ്ഞു. "എവിടെയാണ് നിങ്ങളുടെ പശ്ചാത്താപം?" ജഡ്‌ജ് ചോദിച്ചു.
"നിങ്ങൾ നിങ്ങളുടെ വാക്കുകൾ കൊണ്ടാണ് തിരഞ്ഞെടുപ്പ് ജയിച്ചത്," ജഡ്‌ജ് ഓർമപ്പെടുത്തി. "വാക്കുകൾക്ക് പ്രത്യാഘാതമുണ്ട്."
കോൺഗ്രസിൽ എത്തിക്‌സ് അന്വേഷണത്തിന് ശേഷം സാന്റോസിനെ പുറത്താക്കാൻ 100 റിപ്പബ്ലിക്കൻ അംഗങ്ങൾ കൂട്ടുനിന്നിരുന്നു.
Cheating ex-Rep gets 87 months in jail