ഇന്ത്യന്‍ വോളിബോള്‍ താരം, പാവപ്പെട്ടവരുടെ ഡോക്ടര്‍, മിമിക്രി കലാകാരൻ. ഡോ.ജോര്‍ജ് മാത്യു മരണത്തിനു കീഴടങ്ങിയപ്പോള്‍ ഓര്‍മ്മകള്‍ ഒത്തിരി ബാക്കിയാകുന്നു. മിമിക്രിയിലെ നര്‍മ്മം അദ്ദേഹം ജീവിതത്തിലും പകര്‍ത്തി യിരുന്നു. പാലാ പൈകയില്‍ ഡോ.മാത്യു ജെ. പുതിയിടത്തിന്റെയും ഡോ.റോസമ്മ മാത്യുവിന്റെയും പുത്രന്‍ പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ വോളിബോള്‍ കോര്‍ട്ടില്‍ ഇറങ്ങിയതാണ്. 1973 മുതല്‍ 76 വരെ കേരള സര്‍വ്വകലാശാലാ ടീമില്‍. 76 ല്‍ നായകനും. 1975 മുതല്‍ 80 വരെ സംസ്ഥാന ടീമില്‍, 1981 ല്‍ പാലായില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ വോളിബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍.
മത്സരിക്കാന്‍ ചെല്ലുന്നിടത്തൊക്കെ മിമിക്രിയും അവതരിപ്പിച്ച് കയ്യടി വാങ്ങുമായിരുന്നു. എഴുപത്തിരണ്ടു വയസ്സില്‍ അദ്ദേഹം യാത്രയായി.
ഡോ.ജോര്‍ജ് മാത്യു കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയായിരിക്കെ തിരുവനന്തപുരത്ത് ഇന്റര്‍ മെഡിക്കല്‍ കോളേജ് യൂത്ത് ഫെസ്റ്റിവലില്‍ മിമിക്രിയില്‍ ഒന്നാം സമ്മാനം നേടി. ആ മിമിക്രി പിന്നീട് ഒട്ടേറെ വേദികളില്‍ ചിരിപടര്‍ത്തി. രണ്ടു സെമിനാരികളിലെ വൈദികര്‍ തമ്മിലുള്ള ഫുട്‌ബോള്‍ മത്സരത്തിന്റെ കമ്മന്ററി ഒരു പള്ളി വികാരി പറയുന്ന രീതിയിലായിരുന്നു അവതരണം.
എതിരാളിയെ ഫൗള്‍ ചെയ്ത അച്ചനെ റഫറിയായ സുപ്രിയേല്‍ അച്ചന്‍ പിടികൂടി. 'ഗുരു വേ അതു ഞാനോ ?' ഫൗള്‍ ചെയ്ത അച്ചന്‍ ചോദിച്ചു. 'അതേ അതു നീ തന്നെ' എന്നു പറഞ്ഞ സുപ്രിയേല്‍ അച്ചന്‍ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. ഒപ്പം ചോദിച്ചു. നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് മരിച്ചാല്‍ എന്തു ഫലം?'.
തിരുസഭയ്ക്കു ചേരാത്ത ഫൗള്‍ ആണ് നീ ചെയ്തതെന്ന് റഫറി വിശദീകരിച്ചപ്പോള്‍ മഞ്ഞകാര്‍ഡ് കണ്ട അച്ചന്‍ പറഞ്ഞു. 'ഫൗള്‍ കണക്കിലെടുത്താല്‍ എന്റെ പിന്നാലെ വരുന്ന അച്ചന്റെ ചെരിപ്പിന്റെ വാര്‍ അഴിക്കാന്‍ ഞാന്‍ യോഗ്യനല്ല.'
അപ്പോൾ, ഉയര്‍ന്നു പൊങ്ങിയ പന്ത് ഒരു മാലാഖയെപ്പോലെ ആകാശത്തുനിന്നു ഭൂമിയിലേക്ക് പതിക്കുന്നു. ഇതിനിടയ്ക്ക് മറ്റൊരു അച്ചന്‍ എതിര്‍ ടീമിലെ അച്ചന്റെ ഇടതുകാലിനിട്ടൊരു തൊഴി കൊടുത്തു. തൊഴികൊണ്ട അച്ചന്‍ പന്ത് തടുക്കുന്നതിനു പകരം തന്റെ വലതുകാല്‍ ഉയര്‍ത്തി നില്‍ക്കുകയാണ്.' ഒരു ചെവിട്ടത്ത് അടിക്കുന്നവന് മറ്റേ ചെവിടും കാണിച്ചുകൊടുക്കണം' എന്ന ദൈവ വചനം അച്ചന്‍ ഓര്‍ത്തുപോയി.
പക്ഷേ, ഫൗള്‍ ചെയ്ത അച്ചന്‍ അതൊന്നും ശ്രദ്ധിക്കാതെ പന്തുമായി മുന്നേറുകയാണ്.
കര്‍ത്താവിന്റെ ഇരുവശത്തും കുരിശില്‍ തറച്ച കള്ളന്മാരെപ്പോലെ നില്‍ക്കുന്ന ഗോള്‍പോസ്റ്റുകള്‍ക്കിടിയില്‍ നില്‍ക്കുന്ന ഗോളി അച്ചന്‍ പന്ത് വരുന്നതുകണ്ട് സ്വര്‍ഗ്ഗത്തിലേക്കു നോക്കി പ്രാര്‍ത്ഥിച്ചു. "കര്‍ത്താവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് ഒഴിവാക്കേണമേ?'
പക്ഷേ, പന്ത് വയില്‍ കയറി. ഗോള്‍.... ഗോളി അച്ചന്‍ നിരാശനായില്ല. അദ്ദേഹം പറഞ്ഞു. 'എങ്കിലും എന്റെ ഇഷ്ടമല്ല; അങ്ങയുടെ ഇഷ്ടം നിറവേറട്ടെ.'
സിസ്റ്റര്‍ അഭയയുടെ മരണത്തിനുശേഷം ജോര്‍ജ് മാത്യു ചില്ലറ പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് ഈ മിമിക്രി അവതരിപ്പിച്ചത്.
എസ്. ഗോപിനാഥ്, അബ്ദുൽ റസാഖ്, ജോണ്‍സണ്‍ ജേക്കബ്, ഡോ.ജോര്‍ജ് മാത്യു. 1980 കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യം ഇവരായിരുന്നു. ജോസ് ജോര്‍ജിനും ജിമ്മി ജോര്‍ജിനുമൊപ്പം കളിച്ച ഗോപിനാഥ് അടുത്ത തലമുറയോട് ചേരുകയായിരുന്നു. താമസിയാതെ ജിമ്മിയും മടങ്ങിയെത്തി. ഇന്ത്യന്‍ ടീമില്‍ കളിച്ചു.
ഉദയകുമാറും എന്‍.സി.ചാക്കോയും ഡാനിക്കുട്ടി ഡേവിഡുമൊക്കെയുണ്ടായിരുന്ന അടുത്ത തലമുറ എത്തിയപ്പോള്‍ ജോര്‍ജ് മാത്യു മത്സരംഗം വിട്ട് ചികിത്സയില്‍ സജീവമായി. പൈകയിലെ അദ്ദേഹത്തിന്റെ ക്ലിനിക് സാധാരാണക്കാര്‍ക്ക് ആശ്രയമായി. ജെസിയാണ് ജോര്‍ജിന്റെ ഭാര്യ. മകള്‍.ഡോ.റോസു.