ഫ്രാൻസിസ് മാർപാപ്പക്ക് യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ. പാപ്പയുടെ സംസ്‌കാര ശുശ്രൂഷകൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്‍റ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. പാപ്പക്ക് യാത്രാമൊഴിയേകാൻ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ പതിനായിരങ്ങളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അള്‍ത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു.
പൊതുദര്‍ശനം പ്രാദേശിക സമയം എട്ട് മണിയോടെ അവസാനിച്ചു.സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍നിന്ന് വിലാപയാത്രയായി മൃതദേഹം സാന്താമരിയ ബസിലിക്കയിലേക്ക് എത്തിക്കുകയായിരുന്നു.
വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികള്‍ക്കുള്ള കാരുണ്യ വിതരണം നടന്നിരുന്നു.
അന്തിമോപചാരമര്‍പ്പിക്കാൻ ട്രംപും സെലൻസ്കിയും ഇന്ത്യൻ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തിയിട്ടുണ്ട്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും.
അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകൾ സജ്ജീകരിച്ചിരുന്നു. 15 ഭാഷകളിൽ സംസ്കാര ചടങ്ങുകൾ വിവരണത്തോടെ തത്സമയം സംപ്രേഷണം ചെയ്തു.