ചെന്നൈ: കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീം കോടതിയുടെ അന്ത്യശാസനം വന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട് വൈദ്യുതി വകുപ്പ് മന്ത്രി സെന്തില്‍ ബാലാജി രാജിവെച്ചേക്കുമെന്ന് വിവരം. മന്ത്രിസ്ഥാനം രാജി വയ്ക്കുന്നോ അതോ ജയിലിലേക്ക് പോകുന്നോ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം സെന്തില്‍ ബാലാജിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. തിങ്കളാഴ്ച്ച നിലപാട് അറിയിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ സെന്തില്‍ ബാലാജി മന്ത്രിസഭാംഗമായിരുന്നു. മന്ത്രിസ്ഥാനത്തിരുന്ന് സെന്തില്‍ ബാലാജി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഇ ഡി സുപ്രീം കോടതിയില്‍ പറഞ്ഞത്. നേരത്തെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജിക്ക് മന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. 2013-ല്‍ എഐഎഡിഎംകെ നേതാവായിരുന്നപ്പോഴത്തെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരുവര്‍ഷത്തോളം സെന്തില്‍ ജയിലിലായിരുന്നു. ഡിഎംകെയില്‍ ചേര്‍ന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വിശ്വസ്തനായ മന്ത്രിയായിരിക്കുമ്പോഴായിരുന്നു സെന്തില്‍ ബാലാജി അറസ്റ്റിലായി ജയിലിൽ പോയത്.
ജയിലിലായി ആറ് മാസത്തിന് ശേഷമാണ് സെന്തില്‍ ബാലാജി മന്ത്രിസ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് താന്‍ മന്ത്രിയല്ലെന്നും സാക്ഷികളെ സ്വാധീനിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം നേടുകയായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയതും സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയായി. ഇത് ചോദ്യം ചെയ്തുളള ഹര്‍ജികളിലാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്.