മാനവ സ്നേഹത്തിന്റെ പ്രവാചകനായി ജനഹൃദയങ്ങളിൽ ഇടം നേടി ഫ്രാൻസിസ് പാപ്പ മടങ്ങി. ലോകത്തിനാകെ വിപ്ലവകരമായ മാതൃകയിലൂടെ ക്രിസ്തുവിനെ പകർന്നിട്ടാണ് ഫ്രാൻസിസ് മാർപാപ്പ കടന്നുപോകുന്നത്. മാനവികതയ്ക്കും സാഹോദര്യത്തിനും ഇനിയുമിവിടെ സാംഗത്യമുണ്ടെന്ന് ലോകജനതയ്ക്ക് കാട്ടിത്തന്ന വലിയ ഇടയൻ ജനമനസുകളിൽ കൊളുത്തിയ സ്നേഹത്തിന്റെ ജ്വാല പ്രശോഭിതമാവുകയാണന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു . ലോക മതനേതാവും രാഷ്ട്രത്തലവനുമായ, ഇരുപത്തിയൊന്നാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയുടെ അന്ത്യയാത്രാ ചടങ്ങുകളും അദ്ദേഹത്തിന്റെ ജീവിതവും പേപ്പസിയും പോലെ തന്നെ ലാളിത്യം കൊണ്ട് ശ്രദ്ധേയമായി.
ലാറ്റിൻ അമേരിക്കൻ വേരുകളിൽ നിന്ന് വന്ന് ആഗോള മനുഷ്യ കുടുംബത്തിലെ ഏറ്റവും അരികുവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടി നിലകൊണ്ട, സഭ അതിരുകളിൽ താമസിക്കുന്ന ദരിദ്രരായ മനുഷ്യരുടെ അരികിലേക്ക് പോകണം എന്ന് പറഞ്ഞ, നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കാൻ ആഹ്വാനം നൽകിയ, അഭയാർത്ഥികൾക്ക് വേണ്ടി ശബ്ദമുയർത്തിയ, സഭയിൽ മാറ്റത്തിനുള്ള സാധ്യതകളെ തുറന്നിട്ട് കടന്നുപോകുന്ന, ഫ്രാൻസിസ് മാർപാപ്പ'യ്‌ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വത്തിക്കാൻ സിറ്റിയിലേക്കെത്തിയത് ജനലക്ഷങ്ങളാണ്. ദേശീയതകൾക്കും മതങ്ങൾക്കും വിശ്വാസങ്ങൾക്കുമെല്ലാം അതീതമായി ഒരു ഉന്നത ആത്മീയ നേതാവിന്റെ വിയോഗം ഇങ്ങനെ ലോകസമൂഹങ്ങളെയാകെ വ്യസനിപ്പിക്കുന്നത് ഇതാദ്യമാവും .
ഗാസയിലായാലും യുക്രെയ്‌നിലായാലും സിറിയയിലായാലും നിരപരാധികളുടെ രക്തം ചിന്തുന്നതിനെതിരേ വിരൽ ചൂണ്ടിയ , ചരിത്ര ഗതിയിൽ സഭയ്ക്ക് പറ്റിയ തെറ്റുകൾക്ക് നിരുപാധികം മാപ്പപേക്ഷിച്ച, ഗർഭചിദ്രത്തിനെതിരേ, അനിയന്ത്രിതമായ കമ്പോള വ്യവസ്ഥയ്ക്കെതിരേ, അമിത ഉപഭോഗ സംസ്കാരത്തിനെതിരേ, ആഗോള താപനത്തിനെതിരേ.. ഒക്കെ വിരൽചൂണ്ടിയ ആത്മീയതയുടെ ശബ്ദം.... ഇതൊക്കെയായിരുന്നു സഭയിലും സമൂഹത്തിലും എന്നും മാറ്റങ്ങൾക്ക് വേണ്ടി നിലകൊണ്ട ആ ഇടയൻ .
അഭയാർത്ഥിക്കും ഒരു പേരുണ്ടെന്നും കുടുംബവും കുഞ്ഞുങ്ങളും ഭാഷയും ഉണ്ടെന്നും അതിനാൽ ഈ ഭൂമിയിൽ അവകാശമുണ്ടെന്നും ഓർമിപ്പിച്ച, രാജ്യാതിർത്തികൾ രാഷ്ട്രീയരേഖകൾ മാത്രമാണെന്നും കുടിയേറ്റക്കാരോടും സഹാനുഭൂതി വേണമെന്നും ലോകരാഷ്ട്രങ്ങളോട് തുടരെ നിർദേശിച്ച, ഭക്ഷണം വേസ്റ്റ് ആക്കുന്നത് പാപമാണെന്ന് വിളിച്ചുപറഞ്ഞ, പ്രോട്ടോക്കോൾ വേലിക്കെട്ടുകളെ പൊളിച്ചുകളഞ്ഞ് , അധികാരശ്രണികളെ ഗൗനിക്കാതെ, പേപ്പൽ കൊട്ടാരത്തിൽ താമസിക്കാതെ സാധാരണക്കാരനായി ജനങ്ങളിലേക്കിറങ്ങിച്ചെന്ന ഇടയൻ.
"മതിലുകൾ പണിയാൻ ആലോചിക്കുന്നവൻ ക്രിസ്ത്യാനിയല്ല. മറിച്ച്, പാലങ്ങൾ പണിയുകയാണ് ക്രിസ്‌തീയം'' എന്ന് സാക്ഷാൽ ഡൊണാൾഡ് ട്രംപിനെ ഓർമിപ്പിച്ച മനുഷ്യസ്നേഹി. "സ്വവർഗാനുരാഗിയെ വിധിക്കാൻ ഞാനാരാണ്?" എന്ന് ചോദിച്ച വേറിട്ട ഇടയ ശബ്ദം. എളിമയുള്ള ശൈലിയും ദരിദ്രരോടുള്ള കരുതലും കൊണ്ട് ലോകത്തെ ആകർഷിച്ച നേതാവ് . ദക്ഷിണാർദ്ധഗോളത്തിൽ നിന്നുമുള്ള ആദ്യത്തെ പോപ്പ് , അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ പേര് സ്വീകരിച്ച പ്രഥമ പോപ്പ് , ജസ്യൂട്ട് സന്യാസസമൂഹത്തിൽ നിന്നുമുള്ള ആദ്യത്തെ പോപ്പ് ഇങ്ങനെ വിശേഷണങ്ങളേറെയാണ് ഈ വന്ദ്യപിതാവിന് . ദുർബലരോടും അശരണരോടും കരുണ കാണിക്കുന്നതിൽ, ധാർമ്മികതയുടെ പക്ഷത്ത് സധൈര്യം നിൽക്കുന്നതിൽ മതവിശ്വാസങ്ങളുടെ വേലിക്കെട്ടുകൾ ഫ്രാൻസിസ് പാപ്പയ്ക്ക് തടസ്സമായില്ല. അതുകൊണ്ടാണ് പോപ്പിനെ യാത്രയയക്കാൻ നിറകണ്ണുകളോടെ നമ്മുടെ മലയാളികളടക്കം ആഗോളസമൂഹം തിക്കിത്തിരക്കിയത്.
ഇറ്റലിയിലും റോമിലും വത്തിക്കാനിലുമായി വൈദികരും സിസ്റ്റേഴ്സും ആരോഗ്യപ്രവർത്തകരുമടക്കം നിരവധി മലയാളികൾ പ്രവർത്തിക്കുന്നുണ്ട്. അവരിൽ പലരും പോപ്പിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ചൊവ്വാഴ്ച രണ്ടു മണിക്കൂറിലേറെ ക്യൂവിൽ നിന്നാണ് തങ്ങൾക്ക് പരിശുദ്ധ പിതാവിനെ അവസാനമായി ഒരുനോക്ക് കാണാനായതെന്ന് 50 വർഷമായി ഇറ്റലിയിലുള്ള SUORE DI MISERICORDIA (ചെങ്ങളം സിസ്റ്റേഴ്സ് ഓഫ് മേഴ്‌സി)യുടെ അംഗമായ കോട്ടയം ചമ്പക്കര സ്വദേശി സിസ്റ്റർ ഫിലോമ ജോബ് വടക്കേടവും സഹ സിസ്റ്റേഴ്സും പറയുന്നു.
സിസ്റ്റേഴ്സ് ഓഫ് മേഴ്സിയുടെ കന്യാസ്ത്രീകൾ പാപ്പായുടെ ഭൗതിക ദേഹം കാണാനുള്ള ക്യൂവിൽ സെന്റ് മാർത്താ ചാപ്പലിന് മുന്നിൽ
വത്തിക്കാൻ -ടൂറിസ്റ്റുകളെ അദ്‌ഭുതപ്പെടുത്തുന്ന പുണ്യഭൂമി
പ്രതിവർഷം ദശലക്ഷക്കണക്കിന് സന്ദർശകരാണ് വത്തിക്കാനിൽ സന്ദര്ശനത്തിനെത്തുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയും സിസ്റ്റൈൻ ചാപ്പലും വത്തിക്കാൻ മ്യൂസിയങ്ങളും ഉൾപ്പെടെ അതിശയകരമായ വാസ്തുവിദ്യ സമ്മേളിക്കുന്ന ഇടങ്ങൾ കൊണ്ട് സമ്പന്നമായ വത്തിക്കാൻ ഇന്ന് ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനുകളിൽ ഒന്ന് കൂടിയാണ്
വത്തിക്കാൻ സിറ്റി എന്ന പുണ്യ നഗരം ഇറ്റലിയിലെ റോമിന്റെ ഹൃദയഭാഗത്ത് ടൈബർ നദിയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്നു , അതിന്റെ അതിരുകൾ ലിയോണിൻ, മധ്യകാല, നവോത്ഥാന മതിലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ ചെറിയ പരമാധികാര രാഷ്ട്രം; സാന്റോ സെഡെ (ഹോളി സീ), സ്റ്റാറ്റോ ഡെല്ല സിറ്റ ഡെൽ വത്തിക്കാനോ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യവും കത്തോലിക്കാ സഭയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നഗര-സംസ്ഥാനവുമാണ് . 'ഹോളി സീ' എന്നത് വത്തിക്കാന്റെ സർക്കാരാണ്. പരമാധികാര രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമൂഹം 'ഹോളി സീ' യെ ബഹുമാനിക്കുന്നു. പുരോഹിതന്മാർ ഉൾപ്പെടെ ഏകദേശം 800 നിവാസികളാണ് വത്തിക്കാൻ സിറ്റിയിലെ ജനസംഖ്യ. വെറും 44 ഹെക്ടർ (110 ഏക്കർ) വിസ്തൃതിയുള്ള ഇത് ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര ദേശീയ-രാഷ്ട്രമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു . ഐക്യരാഷ്ട്രസഭയിൽ ഹോളി സീക്ക് നിരീക്ഷക പദവിയുണ്ട്. 180-ലധികം സംസ്ഥാനങ്ങളുമായി ഹോളി സീ നയതന്ത്ര ബന്ധം പുലർത്തുന്നു.
ലാറ്ററൻ ഉടമ്പടിയാണ് വത്തിക്കാനെ പ്രത്യേക രാജ്യമാക്കുന്നത്. 1929 ഫെബ്രുവരി 11-ന് ലോകത്തിലെ ഏറ്റവും ചെറിയ ഈ നഗര- സംസ്ഥാനം നിലവിൽ വന്നു. ലാറ്ററൻ ഉടമ്പടി വത്തിക്കാൻ സിറ്റിക്ക് ഒരു രാജ്യത്തിന്റെ പദവി നൽകി. പൂർണ്ണമായും റോമിനാൽ ചുറ്റപ്പെട്ടിരിക്കുമ്പോൾ തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഈ എൻക്ലേവിന്റെ സവിശേഷമായ പദവി അനുവദിക്കുന്നു.
റോമൻ കത്തോലിക്കാ സഭയുടെ ആത്മീയവും ഭരണപരവുമായ കേന്ദ്രമായ വത്തിക്കാൻ, ഒരു വാസ്തുവിദ്യാ അത്ഭുതമായ, സെന്റ് പീറ്റേഴ്‌സ് അപ്പോസ്തലന്റെ ശവകുടീരത്തിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്ക, സിസ്റ്റൈൻ ചാപ്പൽ, വത്തിക്കാൻ മ്യൂസിയങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ലാൻഡ്‌മാർക്കുകളുടെ കേന്ദ്രവുമാണ് . ഈ സ്ഥലങ്ങൾ മതപരമായി വളരെ ശ്രദ്ധേയമാണ് എന്നു മാത്രമല്ല, മൈക്കലാഞ്ചലോ, റാഫേൽ തുടങ്ങിയ പ്രശസ്ത കലാകാരന്മാർ സൃഷ്ടിച്ച ശ്രദ്ധേയവും കലാപരവുമായ വാസ്തുവിദ്യാ മാസ്റ്റർപീസുകളെ ഉൾക്കൊള്ളുന്ന ഇടവുമാണ് .
സൃഷ്ടിയെയും അന്ത്യവിധിയെയും ചിത്രീകരിക്കുന്ന മൈക്കലാഞ്ചലോയുടെ അതിശയിപ്പിക്കുന്ന ഫ്രെസ്കോകൾ കാണാൻ ദിവസവും നിരവധി സന്ദർശകർ ഇവിടെയെത്തുന്നു .
23 ഹെക്ടർ വിസ്തൃതിയുള്ള സൂക്ഷ്മമായി അലങ്കരിച്ച പുൽത്തകിടികൾ, വർണ്ണാഭമായ പൂന്തോപ്പുകൾ, അതിശയകരമായ ജലധാരകൾ എന്നിവകൊണ്ട് ആകർഷണീയമായി ഒരുക്കിയിരിക്കുന്നു വത്തിക്കാന്റെ പ്രകൃതി.
വത്തിക്കാനെക്കുറിച്ച് അതിനെ വേറിട്ടുനിർത്തുന്ന ആത്മീയതയ്ക്കപ്പുറം രസകരമായ പല കാര്യങ്ങളുമുണ്ട്.
ലോകത്ത് തന്നെ ജയിൽ ഇല്ലാത്ത ഒരേയൊരു രാജ്യമാണ് വത്തിക്കാൻ സിറ്റി. വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിനായി ഈ രാജ്യത്തിന് കുറച്ച് സെല്ലുകളുണ്ട്. എന്നാൽ തടവിന് ശിക്ഷിക്കപ്പെട്ടവർ ലാറ്ററൻ ഉടമ്പടി പ്രകാരം ഇറ്റാലിയൻ ജയിലുകളിലാണ് കഴിയുക . തടവിനുള്ള ചെലവ് വത്തിക്കാൻ സർക്കാർ വഹിക്കും.
എന്നാൽ ആയിരത്തിൽ താഴെ ആളുകളേ ഉള്ളൂ എങ്കിലും വത്തിക്കാൻ കുറ്റകൃത്യങ്ങളുടെ കേന്ദ്രവുമാണ് എന്നതാണ് രസകരമായ വസ്തുത. ഇതെന്തുകൊണ്ടെന്നല്ലേ, ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ കുറ്റകൃത്യങ്ങൾ ഉള്ളതിനാലല്ല. ഈ പ്രദേശത്തുകൂടി സഞ്ചരിക്കുന്ന ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് സാധാരണയായി ഈ കുറ്റകൃത്യങ്ങൾ നടത്തുന്നത്. കടയിൽ നിന്ന് മോഷണം, പേഴ്സ് തട്ടിയെടുക്കൽ എന്നിവയാണ് ഏറ്റവും സാധാരണമായ കുറ്റകൃത്യങ്ങൾ.
മാർപാപ്പയുടെ കാവൽക്കാരായ സ്വിസ് ഗാർഡുകൾ
പോന്തിഫിക്കൽ സ്വിസ് ഗാർഡ്സ് എന്നറിയപ്പെടുന്ന 135 സ്വിസ് സൈനികർ മാർപ്പാപ്പയെ സംരക്ഷിക്കുന്നു .നീല, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള യൂണിഫോമും കൈകളിൽ കുന്തവുമായി , തല ഉയർത്തിപ്പിടിച്ച്, റോമൻ കത്തോലിക്കാ പള്ളിയുടെ തലവന് ഡോമസ് സാങ്റ്റേ മാർത്തേയ്ക്ക് മുന്നിൽ ദിവസത്തിൽ മണിക്കൂറുകളോളം കാവൽ നിൽക്കുന്ന സ്വിസ് പൗരന്മാർ കൗതുകമുള്ള കാഴ്ചയാണ്.
പതിനാറാം നൂറ്റാണ്ടിലാണ് സ്വിസ് ഗാർഡ് ആരംഭിച്ചത്. ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ കാലത്താണ് സ്വിസ് ഗാർഡ്സ് നെ ആദ്യമായി നിയമിച്ചത്. യൂറോപ്പിൽ യുദ്ധവും അശാന്തിയും സാധാരണമായിരുന്ന കാലത്ത്, സ്വിസ് കൂലിപ്പടയാളികൾ വളരെ ബഹുമാന്യരായിരുന്നു, തങ്ങളുടെ കർത്തവ്യ നിർവഹണത്തിൽ അവർ അതിശയിപ്പിച്ചിരുന്നു. അവരുടെ സേവനത്തിൽ മതിപ്പ് തോന്നിയത് കൊണ്ടാണ് 1505-ൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ സ്വിസ് പട്ടാളക്കാരുടെ സേവനം തേടിയത്. വത്തിക്കാൻ സംരക്ഷിക്കാൻ സ്വിസ് പട്ടാളക്കാരുടെ ഒരു സംഘത്തെ വേണമെന്ന് അദ്ദേഹം സ്വിസ് ഡയറ്റിനോട് അഭ്യർത്ഥിച്ചു. 1506 ജനുവരി 22-ന്, ആദ്യത്തെ 150 ഗാർഡുകൾ റോമിൽ പ്രവേശിച്ച് പോപ്പിന്റെ അനുഗ്രഹം വാങ്ങി. അന്നാണ് പൊന്തിഫിക്കൽ സ്വിസ് ഗാർഡ് സ്ഥാപിതമായത്, അന്നുമുതൽ പോപ്പിന്റെയും പേപ്പൽ കൊട്ടാരത്തിന്റെയും കാവൽ അവരുടെ ചുമതലയിലാണ്. നീലയും ചുവപ്പും മഞ്ഞയും വരകളുള്ള അവരുടെ ആകർഷകമായ യൂണിഫോമുകൾ പ്രശസ്തമാണ്. ''ലോകത്തിലെ ഏറ്റവും ചെറിയ സൈന്യം" എന്ന് വിളിക്കപ്പെടുമ്പോഴും മറ്റേതൊരു രാജ്യത്തിലേക്കുമെന്നത് പോലെ സ്വിസ്സ് ഗാർഡിലേക്ക് തിരഞ്ഞെടുക്കപ്പെടാനും യുവാക്കൾ തിക്കിത്തിരക്കാറുണ്ട്. എന്നാൽ ആർക്ക് വേണമെങ്കിലും സ്വിസ് ഗാർഡിൽ ചേരാൻ കഴിയില്ല; 19 നും 30 നും ഇടയിൽ പ്രായമുള്ളതും 5'8 "ഉയരമുള്ളവരുമായ റോമൻ കാത്തലീക്സിന് മാത്രമേ സ്വിസ് ഗാർഡിൽ ചേരാൻ കഴിയൂ. കൂടാതെ അടിസ്ഥാന സൈനിക പരിശീലനം പൂർത്തിയാക്കിയിരിക്കുകയും വേണം.
വത്തിക്കാൻ സിറ്റിയിൽ ആർക്കും ജന്മനാൽ സ്ഥിര പൗരത്വം ലഭിക്കില്ല
കാരണം വത്തിക്കാനിൽ ആശുപത്രികളോ പ്രസവ റൂമുകളോ ഇല്ല. അതിനാൽ 'ഹോളി സീ'യുടെ സേവനത്തിന് വേണ്ടി ഒരു പ്രത്യേക സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നവർക്ക് മാത്രമേ ഇവിടെ പൗരത്വം ലഭിക്കൂ. നിയമനം അവസാനിച്ചുകഴിഞ്ഞാൽ പൗരത്വം എടുത്തുകളയുന്നു.
ഇവിടെയുള്ളവർ വീഞ്ഞ് കൂടുതൽ ഉപയോഗിക്കുന്നു എന്നും റിപ്പോർട്ടുണ്ട്. വത്തിക്കാനിലെ ശരാശരി താമസക്കാരൻ പ്രതിവർഷം 74 ലിറ്റർ വൈൻ ഉപയോഗിക്കുന്നു, ഇത് ഫ്രാൻസ് , ഇറ്റലി തുടങ്ങി വൈൻ ഏറെ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ ഉപഭോഗത്തിലും ഏറെയാണ്. മതപരമായ ഉപയോഗങ്ങൾക്കൊപ്പം വത്തിക്കാൻ നിവാസികൾ വലിയ ഗ്രൂപ്പുകളായി സാമുദായികമായി ഭക്ഷണം കഴിക്കുന്നതും നഗരത്തിലെ ഏക സൂപ്പർമാർക്കറ്റ് ഡ്യൂട്ടി ഫ്രീ വൈൻ വിൽക്കുന്നതും വീഞ്ഞിന്റെ ഉയർന്ന ഉപഭോഗത്തിന് കാരണമാകുന്നുവെന്നാണ് പറയുന്നത് .
ലോകത്തിലെ ഏറ്റവും ചെറിയ ഈ രാജ്യത്തിന് ഇനിയുമുണ്ട് പറയാൻ ഒരുപാട് വലിയ കാര്യങ്ങൾ !
വത്തിക്കാൻ നഗരത്തിന്റെ വലിപ്പം ചെറുതാണെങ്കിലും, ഈ പുണ്യ സ്ഥലം വളരെയധികം ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ളതാണ്, 1984-ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി.
ഫ്രാൻസിസ് പാപ്പായുടെ വിയോഗത്തോടെ ആ പുണ്യാത്മാവിന്റെ കബറിടം കാണാൻ വത്തിക്കാന്റെ ഈ പുണ്യഭൂവിലേക്ക് ജനലക്ഷങ്ങൾ ഒഴുകിയെത്തിക്കൊണ്ടേയിരിക്കും. ഫ്രാൻസിസ് പാപ്പാ ഉയർത്തിപ്പിടിച്ച മാനവികതയുടെ സന്ദേശം ജനലക്ഷങ്ങളിൽ പ്രചോദനമായി പെയ്തിറങ്ങിയിരിക്കുന്നു.
പാപ്പമാരുടെ താമസസ്ഥലമായ വത്തിക്കാൻ കൊട്ടാരം വേണ്ടെന്നുവച്ച്, കർദിനാൾ എന്ന നിലയിൽ കോൺക്ലേവിനായി താമസിച്ച അപ്പാർട്ട്മെന്‍റായ സാന്താ മാർത്ത ഗസ്റ്റ് ഹൗസ് താമസത്തിനായി തെരഞ്ഞെടുത്ത് പേപ്പസിയുടെ തുടക്കത്തിൽ നൽകിയ വിപ്ലവാത്മക മാതൃക പോപ്പ് ഫ്രാൻസിസ് അന്ത്യയാത്രയോളവും തുടരുമ്പോൾ ഇതില്പരം വിനയത്തിന്റെ മാതൃക ആർക്കാണ് പങ്ക് വെക്കാനാവുക. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സുവിശേഷം ജീവിതത്തിൽ പകർന്നിട്ട് യാത്രയായ വലിയ ഇടയന് കൂപ്പുകൈകളോടെ ആദരാഞ്ജലികൾ.