മരത്തിലിരുന്നു ചിലയ്ക്കും
കിളിയെ കാണാൻ നോക്കെ,
മരമതു ചെറുതാ,ണരികത്താ,-
ണതിലിലകൾ കുരുത്തുവരുന്നേയു--
ളെളന്നുമറിഞ്ഞ് വീണ്ടും നോക്കെ,
കൊക്കും വാലുമൊരിത്തിരിയേലു-
മിളക്കാതാണതു പാടവത്.
കിളിയൊറ്റയ്ക്കാണെന്നതു തീർച്ച;
അങ്ങനെ ഞാൻ പേർത്തും നോക്കി
എന്നിട്ടും ഞാൻ കണ്ടതില്ലതിനെ.
ഓർത്തേൻ ഞാൻ അർജ്ജുനനെ.
ശബ്ദവേധിശരം തൊടുക്കാൻ
സിദ്ധി നേടിയോരെയോർത്തൂ...
ദശരഥനെയോർത്തൂ,തൻ ശിക്ഷ
ഒരു മഹാകാവ്യമർമ്മമായതും.
സൂര്യനുദിക്കുംമുമ്പേ മറയും
കാണാക്കിളിയല്ലി,തെന്നാലും
ആ അർച്ചന കേട്ടുവരും സൂര്യാ,
ഒരു നേർക്കിരണമയച്ചു ദയാൽ
ഇവന്നു കാട്ടിത്തരൂകിക്കിളിയെ...
ഞാനങ്ങനെ ചിന്തക്കാടേറിപ്പോകെ,
കിളി പോയി പറന്നു പൊടുന്നനെ.
ഞാൻ വീണ്ടുംവീണ്ടും നോക്കുന്നതു
കണ്ടാവാം! എന്തോ ഗൂഢമുരച്ച്;
അതിനര്ഥം എന്തെന്നു നിനയ്ക്കെ,
കണിയാനെ കാണാൻ കമ്മ്യൂണിസ്റ്റും
പോകുന്നു,ണ്ടെന്നാലുമതൊന്നും
വയ്യ, വയ്യാ, എനിക്കു വേണ്ടാ എന്ന്
ഇനിയും ദിക്ഷിച്ചേ ഞാൻ നോക്കും
കിളിക്കായ് നാളെ വെളുപ്പിനുമേ.