Image

ന്യൂയോർക്കിലെത്തുന്ന മാത്യുവിൻ്റെ ജീവിതം : മനോഹരൻ വി പേരകം

Published on 04 May, 2025
ന്യൂയോർക്കിലെത്തുന്ന മാത്യുവിൻ്റെ ജീവിതം : മനോഹരൻ വി പേരകം

ലോക പുസ്തകദിനത്തിൽ പരിചയപ്പെടുത്താൻ തോന്നുന്നത് നിർമ്മലയുടെ പുതിയ നോവലായ, "കരയിലെ മീനുകൾ" ആണ്. നോവലിൻ്റെ ഇതിവൃത്തത്തിൻ്റെ സ്വാഭാവികമായ വളർച്ചയും ഒടുക്കവുമാണ് വായനയിൽ ഏറെ ശ്രദ്ധിച്ചത്.
"നോവലുകളെക്കുറിച്ച് ഏവർക്കുമറിയാവുന്ന ഒരു പ്രാഥമിക തത്വമുണ്ട്. അംശംപ്രതി സാധിച്ചിരിക്കേണ്ട സ്വാഭാവികതാപ്രതീതിയാണത്. കഥാപാത്രങ്ങൾ ജീവനും വിശ്വാസ്യതയും ആർജ്ജിക്കണമെങ്കിൽ സ്വേച്ഛപോലെ ജീവിക്കുകയും പ്രവർത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സമ്പൂർണ്ണ വ്യക്തികളാവണം അവർ." നോവലിൻ്റെ സ്വാഭാവികതയെപ്പറ്റി പി.കെ.ബാലകൃഷ്ണൻ പറയുന്ന വാക്കുകൾ, കരയിലെ മീനുകൾ എന്ന നോവലിന് നന്നായി ചേരുന്നുണ്ട്. പ്രവാസത്തിൻ്റെ ഉള്ളുരുക്കങ്ങളും മഹാനഗരജീവിതങ്ങളിലെ അശാന്തികളും ഏകാന്തതകളുമൊക്കെ നമ്മുടെ നോവലിൽ സവിശേഷസന്ദർഭങ്ങളായി
വാർന്നുവീണിട്ടുണ്ട്. പാമ്പും കോണിയും, മഞ്ഞിലൊരുവൾ എന്നീ നോവലുകൾക്കുശേഷം നിർമ്മലയുടെ പുതിയ നോവലാണ് കരയിലെ മീനുകൾ!

അമേരിക്കയിലെ ന്യൂയോർക്കിലെത്തുന്ന മാത്യുവിൻ്റെ ജീവിതവും ഓർമ്മകളും ഇഴപിരിഞ്ഞാണ് കരയിലെ മീനുകളിലെ ഇതിവൃത്തം വികസിക്കുന്നത്. താൻ എത്തിപ്പെട്ട പ്രവാസലോകത്തെ അഭയനഗരമെന്നാണ് മാത്യു, സംബോധന ചെയ്യുന്നത്. ഭൂതകാലാനുഭവങ്ങളും
വർത്തമാനാവസ്ഥകളും തമ്മാമ്മിൽ പോരടിക്കുന്ന അവസ്ഥയിൽ അയാൾ മെല്ലെമെല്ലെ മദ്യത്തിൽ അഭയം കണ്ടെത്തുകയാണ്. ഭാര്യയും മക്കളുമുള്ളപ്പോൾ തന്നെ കുടുംബത്തിൽ നിന്നും  സൗഹൃദങ്ങളിൽ നിന്നും ഒറ്റപ്പെടുന്ന മാത്യുവിന് മറ്റൊരഭയസ്ഥലമാണ് ബേസ്മെൻ്റിലെ ഒറ്റക്കിടപ്പും കൂട്ടിനുള്ള വിവിധതരം മദ്യങ്ങളും. ബ്രാൻറില്ലാത്തവനാണ് അയാൾ. മദ്യം ഗൂഡാനന്ദമാക്കുന്നവൻ. അതയാളെ പലപ്പോഴും ആത്മരതിയുടെ അങ്ങേ അറ്റത്തെത്തിക്കുന്നുണ്ട്. മദ്യത്തിൻ്റെ പ്രധാന ആറവസ്ഥകളായ വീഞ്ഞ്, റം, വോഡ്ക, ജിൻ, വിസ്കി, ബിയർ എന്നിവയുടെ ചരിത്രവും അതിൻ്റെ പാഠവും പാഠാന്തരങ്ങളും നോവലിൻ്റെ ആറ് ആഖ്യാനഖണ്ഡങ്ങളായി  ചേർക്കുന്നതിലൂടെ പുതിയ ഒരാഖ്യാനവഴക്കത്തിന് നിർമ്മലമുതിരുന്നു. ഏത് തരം മദ്യവും മാത്യുവിൻ്റെ ജീവിതത്തിൽ അഭയമാകുകയാണ്. ലഹരി, ഒരു തരം വിഭ്രാന്തിയിലേക്കുള്ള വളർച്ചയും തകർച്ചയുമാകുമ്പോൾ തന്നെ അതിനെയൊക്കെ സ്വാഭാവികമായി അയാൾ നേരിടുന്നു. എഴുത്തിലും പ്രമേയത്തിലും നോവൽസ്വാഭാവികത അചഞ്ചലമായി നിലനില്ക്കുന്നു.

പഠന വൈകല്യമായ ഡിസ് ലെക്സിയയുടെ ആഘാതത്തിൽപ്പെട്ട മാത്യുവിനെപ്പറ്റി ചാച്ചൻ പറയുക, ഇവനെ പഠിപ്പിക്കുന്നത് വെള്ളത്തിൽ വരക്കുന്നത് പോലെയാണെന്നാണ്. "കുളിക്കുമ്പോൾ ഞാൻ വെള്ളത്തിൽ ചൂണ്ടുവിരൽ കൊണ്ട് അക്ഷരങ്ങളെഴുതി നോക്കി. ഒന്നാനാം കുന്നുമ്മേൽ... കുന്നിന്മേൽ എന്നെഴുതുന്നത് എങ്ങനെയെന്ന് ഓർത്തെടുക്കാൻ പറ്റാതെ നിൽക്കുമ്പോൾ വെള്ളത്തിൽ എഴുതുന്നത് രസമായി തോന്നി. തെറ്റുകളൊന്നും കാണിക്കാതെ എന്നെ തൃപ്തിപ്പെടുത്തി മാഞ്ഞു പോകുന്ന അക്ഷരങ്ങളോട് വെള്ളത്തിൽ എഴുതുമ്പോൾ മാത്രം സ്നേഹം തോന്നി."  

അമേരിക്കയിലെ ന്യൂയോർക്കിലെത്തപ്പെടുകയും വിമാന എൻജിനുകളുടെ മെക്കാനിക്കായി ജോലി ചെയ്യുമ്പോഴും ഒടുവിൽ മദ്യം അയാളെ ജോലിയിൽ നിന്നും നിഷ്കാസിതനാക്കുമ്പോഴും അയാളതിനെ സ്ഥിതപ്രജ്ഞത്വത്തിൽ നേരിടുന്നുണ്ട്. വാസ്തവത്തിൽ മദ്യം, അയാളെ തകർക്കുകയല്ല, ജീവിതത്തിലുണ്ടാവുന്ന വളവുകളെയും ക്ഷതങ്ങളെയും നിവർത്താനും നേരിടാനുമാണ് ഉതകുന്നത്. ഇക്കാലയളവിലെ ജീവിതം കൊണ്ട് സാമ്പത്തികമായി ഒരുന്ന മനവും നേരിടുന്നില്ലെന്ന പരാതി ഭാര്യയും മക്കളും പുലർത്തുന്നുണ്ടെങ്കിലും  മാത്യു അതിനെക്കുറിച്ച് ആലോചിക്കുന്നേയില്ല. അമ്മ അയാൾക്കെഴുതി വെച്ച ഭൂമിയും വീടും അയാളിൽ നിന്ന് കൈയ് വിട്ടു പോകുമ്പോഴും മാത്യു നിർമ്മമനാവുന്നു.

ജലത്തിൽ നിന്നും ജലത്തിലേക്കുള്ള നീൾച്ചകൾ പോലെയാണ് മാത്യുവിൻ്റെ ജീവിതത്തിൽ ജലം പ്രോഗ്രാം ചെയ്തു വെച്ചിട്ടുള്ളത്.   തോട്ടുവെള്ളത്തിൽ വീണ് മരിച്ചുപോകുമെന്ന കാക്കാലത്തിയുടെ പ്രവചനത്തെ മാത്യുവിൻ്റെ അമ്മച്ചി ഭയന്നിരുന്നു. മകനെ പിന്നെ തോട്ടിൽ കുളിപ്പിക്കാതെ ആയമ്മ വീട്ടിലെ കുളിമുറിയിൽ മാത്രം കുളിപ്പിക്കുന്നതും പിന്നീട് അമേരിക്കയിലെ കൊളറോഡ നദിക്കരയുടെ സമീപത്ത് ജീവിക്കേണ്ടി വരുന്നത് അയാൾ അമ്മയെ അറിയിക്കുന്നില്ലെങ്കിലും ഒടുവിൽ ആയമ്മയുടെ ആധിപോലെത്തന്നെ മാത്യുവിൻ്റെമരണം 2018-ൽ  കേരളത്തെ ബാധിച്ച വെള്ളപ്പൊക്കത്തിൽ ആഴ്ന്നു പോയിട്ടാവുന്ന സ്വാഭാവിക പരിണാമത്തെയാണ് നോവലിസ്റ്റ് ആഖ്യാനപ്പെടുത്തുന്നത്.

"വൻകരകൾ പരസ്പരം തൊടാനാവാതെ അകന്നു മാറി നിൽക്കുമ്പോൾ രാജ്യങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും അതിർത്തിയായ വെള്ളം ഒന്നിച്ചു പുണർന്നുകിടക്കുന്നു. അലകളും രഹസ്യങ്ങളും ഉള്ളിൽ ചേർത്തുവെച്ച് സമുദ്രങ്ങൾ സദാ കൈകോർത്തു രസിക്കുന്നു." ജലത്തെക്കുറിച്ചുo ജലജന്മങ്ങളെക്കുറ്റച്ചുമുള്ള ഒരവബോധവും ഈ നോവൽ വ്യക്ഷേപിക്കുന്നുണ്ട്. തരുണെന്ന ഡൗൺസിൻഡ്രോമുള്ള കുട്ടിയെ രക്ഷിക്കുന്നതിനിടയിൽ കുട്ടിയോടൊപ്പം ജലത്തിൻ്റെ അഗാധതയിലേക്കുള്ള വിധിജീവിതം ജീവിച്ചു തീർക്കുകയാണ് മാത്യു. തരുണിന് ചിയേഴ്സ് പറഞ്ഞാണ് മാത്യു മീനുകളെപ്പോലെ സ്വാതന്ത്ര്യത്തോടെ നീർക്കുഴിയിടുന്നത്. മരണം മാത്യുവിനെ സംബന്ധിച്ചിടത്തോളം രക്ഷപ്പെടലും സ്വാതന്ത്ര്യവുമാണെന്ന് വരെയുള്ള സ്വാഭാവിക എഴുത്താണ് കരയിലെ മീനുകൾ!

MATHRUBHUMI BOOKS

PRICE ₹ 300

ന്യൂയോർക്കിലെത്തുന്ന മാത്യുവിൻ്റെ ജീവിതം : മനോഹരൻ വി പേരകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക