പുതിയ കെ.പി.സി.സി പ്രസിഡന്റിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നാളെ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ തന്നോട് ആരും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാത്തിടത്തോളം കാലം മാറേണ്ട കാര്യമില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിളിപ്പിച്ചതനുസരിച്ച് ഡല്‍ഹിയിലെത്തിയ സുധാകരന്‍ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലെത്തി. കാര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും സുധാകരന്‍ സംസാരിച്ചു.
ആരോഗ്യ പ്രശ്‌നങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നതിനാല്‍ മാറ്റം വേണമെന്ന താത്പര്യം നേതാക്കള്‍ സുധാകരനോട് വിശദീകരികരിച്ചത്രേ. പാര്‍ട്ടിയെ സുധാകരന്‍ മികച്ച രീതിയില്‍ നയിച്ചെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. എന്നാല്‍ മാറേണ്ട സാഹചര്യമില്ലെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കിയത് സ്ഥാനചലനം ഉറപ്പായതിന്റെ അടിസ്ഥാനത്തിലാണത്രേ. തന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും എന്നും ജിമ്മില്‍ പോകുന്ന ആളാണ് താനെന്നുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സുധാകരന്‍ ആവര്‍ത്തിച്ച് പറയുന്നത്.
പക്ഷേ, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം മൂന്നോ നാലോ ദിവസത്തിനകം ഉണ്ടാകാനിടയുള്ളതിനാല്‍ അതിന് മുമ്പുതന്നെ ഇളക്കി പ്രതിഷ്ഠ ഉണ്ടാവുമെന്നാണ് ഹൈക്കമാന്‍ഡിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിന്‍ കെ.പി.സി.സി പുതിയ കെ.പി.സി.സി പ്രസിഡന്റിനെ നിശ്ചയിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, കെ സുധാകരന്‍ മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വാദിക്കുന്ന കെ മുരളീധരന്‍, ഫോട്ടോ കണ്ടാല്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിയുന്ന ആളാവണം കെ.പി.സി.സി പ്രസിഡന്റെന്ന് പേരെടുത്ത് പറയാതെ ഒളിയമ്പെയ്തു.
ആന്റോ ആന്റണി എം.പിയെ ഉദ്ദേശിച്ചാണ് മുരളീധരന്റെ പരിഹാസം. പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിന്റെ തുറന്ന പിന്തുണയും സുധാകരനുണ്ട്. പുതിയ പുതിയ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ആന്റോ ആന്റണി, പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് എന്നിവരുടെ പേരുകളാണ് അന്തിമഘട്ടത്തില്‍ ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച യാതൊരു അറിയിപ്പോ വിവരമോ തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു ആന്റോ ആന്റണിയുടെ പ്രതികരണം. കുറച്ചു നാളായി ആന്റോ ആന്റണിയുടെ പേര് ഇതു സംബന്ധിച്ച ആലോചനകളില്‍ ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ കേരളത്തിലെ മൊത്തത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വികാരം ആന്റോയ്ക്ക് എതിരാണ്.
മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ ആന്റോയ്ക്ക് ഒട്ടും സ്വാധീനമില്ല. മധ്യകേരളത്തിലും രൊതുവെ തെക്കന്‍ കേരളത്തിലുമാണ് ആന്റോയ്ക്ക് ഗ്രിപ്പുള്ളത്. തുടര്‍ച്ചയായി നാല് വട്ടം പത്തനംതിട്ടയില്‍ നിന്നുള്ള ലോക്‌സഭാംഗം, കോട്ടയം മുന്‍ ഡി.സി.സി പ്രസിഡന്റ്, ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍, എ ഗ്രൂപ്പിന്റെ പ്രതിനിധി എന്നിവയാണ് ആന്റോ ആന്റണിയുടെ യോഗ്യതകള്‍. പല ഉപഗ്രൂപ്പായി മാറിയ ഐ ഗ്രൂപ്പിന്റെ പ്രതിനിധി കണ്ണൂര്‍ യു.ഡി.എഫ് ചെയര്‍മാന്‍ എന്നീ യോഗ്യതകള്‍ സണ്ണി ജോസഫിനുമുണ്ട്. കെ.പി.സി.സി പ്രസിഡന്റ് പദവിയില്‍ ഇരിക്കാനുള്ള 'ഇരുത്തം' ഇവര്‍ക്കില്ലെന്ന നിലപാടാണ് കെ മുരളീധരന്റേത്. മുരളീധരന്‍ പരസ്യമായി സുധാകരനെ പിന്തുണയ്ക്കുമ്പോള്‍ തരൂരിന്റേത് രഹസ്യമാണ്.
കെ.പി.സി.സി പുനസംഘടനയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ നേതാക്കളുടെ പ്രവര്‍ത്തനം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിനെ ഹൈക്കമാന്‍ഡ് നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലും ആന്റോയുടെ പേരുണ്ട്. പ്രധാന ചുമതലകള്‍ വഹിക്കുന്ന നേതാക്കളുടെ കരുത്ത്, പരിമിതി, ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത, പ്രവര്‍ത്തനമികവ് എന്നിവ പരിശോധിച്ചുള്ള റിപ്പോര്‍ട്ടാണ് കനുഗോലു ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ പിന്തുണ ആന്റോ ആന്റണിക്കുണ്ടെന്ന പ്രചരണവും ശക്തമാണ്.
67 വയസുള്ള ആന്റോയ്ക്ക് കോണ്‍ഗ്രസില്‍ ആരും സമ്മതിക്കുന്ന പ്രവര്‍ത്തന പാരമ്പര്യമുണ്ട്. എന്നാല്‍ പത്തുപേര്‍ക്ക് നൂറ് അഭിപ്രായമുള്ള കോണ്‍ഗ്രസിനെ ഒറ്റെക്കെട്ടായി കൊണ്ടുപോകാനുള്ള ശേഷിയും ശേമുഷിയും അന്റോയ്ക്കുണ്ടോ എന്നതും ഉയര്‍ത്തപ്പെടുന്ന ചോദ്യമാണ്.