സി.പി.എമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയ ശേഷം എം.എ ബേബി സഖാവ് നല്ല ഉഷാറിലാണ് കാര്യങ്ങള്‍ നീക്കുന്നത്. രണ്ടാം മുണ്ടശേരി എന്നറിയപ്പെടുന്ന ഈ കോമ്രേഡ് ഇ.എം.എസിന് ശേഷം അവതരിച്ച സൈദ്ധാന്തികനും ആഗോള കാഴ്ചപ്പാടുള്ള വ്യക്തിയും കലാ-സാംസ്‌കാരിക രംഗത്തെ മിടുക്കനുമാണ്. വാക്കുകള്‍ അളന്ന് മുറിച്ച് ചതുരത്തില്‍ സംസാരിക്കുന്ന ബേബി സഖാവിന് ഒത്തിരി പ്രത്യയശാസ്ത്ര ആരാധകരുമുണ്ട്. ബേബി പറയുന്നത് കേള്‍ക്കാന്‍ പാര്‍ട്ടി ആര്‍മി കാത്തിരിക്കും. അത് കേട്ട് അവര്‍ കോള്‍മയിര്‍ കൊള്ളുകയും ചെയ്യും.
ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപിനെ ഒരു പാഠം പഠിപ്പിക്കാനുള്ള പുറപ്പാടിലാണ് വാഗ്മിയായ ബേബി. ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് മുമ്പോട്ട് പോകുന്നതെന്നും സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ട്രംപിനോടുള്ള നയത്തില്‍ പാര്‍ട്ടി നിലപാടെടുക്കുമെന്നുമാണ് എം.എ ബേബിയുടെ താക്കീത്. അതുകൊണ്ട് ട്രംപിനെ സംബന്ധിച്ചിടത്തോളം ഇത് ലാസ്റ്റ് വാണിങ്ങാണ്.
''ട്രംപ്, ലോകത്തിന്റെ പ്രസിഡന്റാണ് താന്‍ എന്ന മട്ടിലാണ്, അമേരിക്കയുടെ പ്രസിഡന്റ് എന്ന മട്ടില്‍ അല്ല, ഇപ്പോള്‍ പല നീക്കങ്ങള്‍ നടത്തുന്നത്. അത് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് എങ്ങനെ അനാവൃതമാകുമെന്ന് നോക്കി പാര്‍ട്ടി നിലപാടെടുക്കും. കേന്ദ്രകമ്മിറ്റിയുടെ യോഗത്തിലെത്തുമ്പോഴേക്കും സ്ഥിതിഗതികള്‍ കുറച്ചു കൂടി വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്...'' എന്നാണ് എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞത്. കൂടുതലായൊന്നും പറഞ്ഞില്ല. ഇപ്പറഞ്ഞതില്‍ എല്ലാമുണ്ട്.
ഇക്കൊല്ലത്തെ ഏറ്റവും മികച്ച രാഷ്ട്രീയ കോമഡി എന്നതിനപ്പുറത്തേയ്ക്ക് ബേബിയുടെ ഈ അഭിപ്രായ പ്രകടനത്തിന് യാതൊരു ഗൗരവവുമില്ല. ഏത് സാഹചര്യത്തിലാണ് ബേബി ഇങ്ങനെ പറഞ്ഞതെന്ന് ഒരു പിടിയുമില്ല. ഒരു വിഷയത്തിലൂന്നി കാര്യഗൗരവത്തോടെയാണിത് പറഞ്ഞിരുന്നതെങ്കില്‍ മനസിലാക്കാമായിരുന്നു. എന്നാലും സി.പി.എം കേന്ദ്ര കമ്മിറ്റി ട്രംപിനെതിരെ നിലപാടെടുക്കുമെന്ന് പറഞ്ഞത് ഇത്തിരി കടന്നകൈയായിപ്പോയി. ബേബിക്ക് ട്രംപിനെ അറിയാം. ട്രംപിന് ഇന്ത്യയില്‍ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടെന്ന് അറിയാം. എന്നാല്‍ എം.എ ബേബിയെ അദ്ദേഹം സ്വപ്നത്തില്‍ പോലും കണ്ടുകാണില്ല.
ട്രംപ് പിന്തുടരുന്ന നിലപാടുകളാവാം ബേബിയെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. ട്രംപ് അമേരിക്കയില്‍ നടപ്പാക്കുന്ന നയങ്ങള്‍ ആ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് വേണ്ടിയാണ്. ഇന്ത്യന്‍ സി.പി.എമ്മിന്റെ സെക്രട്ടറിയായ ബേബി പറഞ്ഞത് അദ്ദേഹത്തിന്റെ സുസ്തിരതയ്ക്ക് വേണ്ടിയുമാകാം. അദ്ദേഹം യു.എന്‍ സെക്രട്ടറി ജനറലായിരുന്നുവെങ്കില്‍ ട്രംപ് വിരുദ്ധ പരാമര്‍ശത്തെ എങ്ങനെയെങ്കിലും ന്യായീകരിക്കാമായിരുന്നു. വേണമെങ്കില്‍ ശശി തരൂരിന് പറയാമായിരുന്നു. കാരണം തരൂരിനെ ട്രംപിന് നന്നായി അറിയാം.
അമേരിക്കയെ കുറ്റപ്പെടുത്തുകയെന്നത് കാലാകാലങ്ങളായി സി.പി.എം നടത്തിവരുന്ന കലാപരിപാടിയാണ്. നേരത്തെ ഈ പണി ചെയ്തിരുന്നത് കണ്ണൂരിലെ ഇ.പി ജയരാജനായിരുന്നു. അദ്ദേഹം അണിയറയിലായതിനാല്‍ അരങ്ങിലുള്ള എം.എ ബേബി ആ ദൗത്യം ഏറ്റെടുത്തുവെന്ന് മാത്രം. കേരളത്തിന്റെ മുഖ്യമന്ത്രി രാജാവെന്ന മട്ടിലാണ് പെരുമാറുന്നതെന്ന് ഒരാള്‍ പറഞ്ഞാല്‍ എന്താവും സ്ഥിതി..? ഡി.വൈ.എഫ്.ഐക്കരാല്ലാവരും കൂടി അദ്ദേഹത്തിനു വേണ്ടി നവകേരള സദസിന്റെ മാതൃകയില്‍ 'രക്ഷാപ്രവര്‍ത്തനം' നടത്തിയേനെ.
സി.പി.എമ്മിന് ഇപ്പോള്‍ കേരളത്തില്‍ മാത്രമേ പിടിവള്ളിയുള്ളൂ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിക്കുമെന്ന് ബേബിക്കുമറിയില്ല. ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി അന്യംനിന്ന് പോയി. അവിടെയിനി ചുമന്ന പുല്ല് കിളിര്‍ക്കുകയില്ല. ജമ്മുവില്‍ പേരിന് ഒരു എം.എല്‍.എ ഉണ്ട്. തമിഴ് നാട്ടില്‍ രണ്ടുപേരോ മറ്റോ ഉണ്ട്. ആ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയാണ് സഖാവ് ബേബി. നെഞ്ചില്‍ ചൈനയെ പേറിനടക്കുന്നയാളാണ് ബേബി. ആ ചൈനയുടെ ശത്രുവാണ് അമേരിക്ക. അമേരിക്ക ചൈനയ്‌ക്കെതിരയുള്ള നിലപാട് കടുപ്പിച്ചതാവാം എം.എ ബേബിയെ പ്രകോപിപ്പിച്ചത്.
അതേസമയം, ഇന്ത്യയുമായി നല്ല സൗഹൃദത്തില്‍ കഴിയുന്ന രാജ്യമാണ് അമേരിക്ക. നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ഉറ്റ ചങ്ങാതിമാരുമാണ്. സി.പി.എമ്മുകാര്‍ അമേരിക്കയെ കുറ്റം പറയുമെങ്കിലും നല്ല ചികില്‍സ തേടി അമേരിക്കയിലേയ്ക്ക് പറക്കാന്‍ അവര്‍ക്ക് ഒരു മടിയുമില്ലെന്ന് മാത്രമല്ല നല്ല ആവേശവുമാണ്. ''സാമ്രാജ്യത്വം തുലയട്ടെ...'' എന്നാണ് മുദ്രാവാക്യം എങ്കിലും കാര്യം കാണാന്‍ സാമ്രാജ്യത്വം നല്ലതാണ്. ഇരട്ട ചങ്കനായി പിണറായിക്ക് ചികില്‍സയൊരുക്കിയത് ട്രംപിന്റെ നാടല്ലേ സഖാവേ.
ഏതായാലും നീര്‍ക്കോലി രാജവെമ്പാലയെ ചൊറിയുന്ന പോലെയായിപ്പോയി ബേബിയുടെ അന്ത്യശാസനമെന്നാണ് ഒരു ട്രോള്‍. ട്രോളര്‍മാര്‍ക്ക് കുറച്ചുകാലും കൂടി ഒരു കിടിലന്‍ വിഷയം കിട്ടി. ഇടിമിന്നലോടെ ട്രോള്‍ മഴ കനക്കുമെന്നാണ് സൈബര്‍ പ്രവചനം.