Image

ലൊസാഞ്ചലസ് ഒളിംപിക്സ്: സംശയം പ്രകടിപ്പിച്ച് ബൈല്‍സ് ;പ്രതീക്ഷ ഉയര്‍ത്തി ലെഡക്കി (സനില്‍ പി. തോമസ്)

Published on 06 May, 2025
ലൊസാഞ്ചലസ് ഒളിംപിക്സ്: സംശയം പ്രകടിപ്പിച്ച് ബൈല്‍സ് ;പ്രതീക്ഷ ഉയര്‍ത്തി ലെഡക്കി (സനില്‍ പി. തോമസ്)

ജിംനാസ്റ്റിക്‌സ് ഇതിഹാസം സിമോണ്‍ ബൈല്‍സ് 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ആശങ്കപ്രകടിപ്പിച്ചു. അതേ സമയം നീന്തലിലെ സൂപ്പര്‍ താരങ്ങളായ കാത്തി ലെഡക്കിയും ഗ്രെചന്‍ വാല്‍ഷും ലോക റെക്കോര്‍ഡ് തിരുത്തിയത് ആതിഥേയരായ അമേരിക്കയ്ക്ക് ആശ്വാസമാകുന്നു. ചരിത്രം കുറിക്കുന്ന ഒളിംപിക്‌സ് ആകും ലൊസാഞ്ചലസിലേതെന്ന് സംഘാടകര്‍ പ്രഖ്യാപിക്കുമ്പോള്‍ ആ ചരിത്രത്തിന്റെ ഭാഗമായി ആഥിഥേയരുടെ നേട്ടങ്ങളുടെ തിളക്കം കൂട്ടാന്‍ ഒരു താരനിരതന്നെ ഉണ്ടാകണം.


മൂന്നു വര്‍ഷം മാത്രം അകലെയാണ് ഒളിംപിക്‌സ്. "2028 ഏറെ അകലെയായി തോന്നുന്നു. എന്റെ ശരീരം പ്രായത്തിന്റേതായ വിഷമതകള്‍ പ്രകടിപ്പിക്കുന്നു. എനിക്കത് പാരിസില്‍ അനുഭവപ്പെട്ടിരുന്നു.. മത്സരങ്ങള്‍ കഴിഞ്ഞ് വില്ലേജിലേക്ക് മടങ്ങുമ്പോൾ എലിവേറ്ററില്‍ വച്ച് എന്റെ ശരീരം അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നുപോയി. 10 നാള്‍ ഞാന്‍ അസുഖബാധിതയായിരുന്നു. അതിനാല്‍ സത്യസന്ധമായി പറയട്ടെ. എനിക്കറിയില്ല. നമുക്ക് കാത്തിരിക്കാം."സിമോണ്‍ ബൈല്‍സ് പറഞ്ഞു. ഇരുപത്തെട്ടുകാരിയാണ് ബൈല്‍സ്. ജിംനാസ്റ്റിക്‌സില്‍ ഏറ്റവും ശ്രദ്ധേയരായ ഒളിംപ്യന്‍മാരില്‍ ഒരാള്‍. ടോക്കിയോയിലെ തിരിച്ചടിക്കുശേഷം പാരിസില്‍ ഉജ്ജ്വല തിരിച്ചുവരവാണ് സിമോണ്‍ ബൈല്‍സ് നടത്തിയത്.


ലൊസാഞ്ചലസ് ഒളിംപിക്‌സ് ആകുമ്പോള്‍ ബൈല്‍സിന് 31 വയസ് ആകും. ജിംനാസ്റ്റിക്‌സില്‍ അത് ഉയര്‍ന്ന പ്രായമാണ്. മനസ്സ് പറയും പോലെ ശരീരം വളയണമെന്നില്ല. ഇതേ സമയം ബൈല്‍സിലെ പ്രതിഭ പ്രായത്തെ വെല്ലാന്‍ പോന്നതാണ്. ബൈല്‍സ് പറഞ്ഞതുപോലെ നമുക്ക് കാത്തിരിക്കാം. ഒളിംപിക്‌സില്‍ ബൈല്‍സിന് ഏഴു സ്വര്‍ണ്ണമുണ്ട്. പാരിസില്‍ മൂന്നു സ്വര്‍ണ്ണവും ഒരു വെള്ളിയും നേടിയിരുന്നു. ടീം ഇനത്തില്‍ സിമോൺ ബൈല്‍സിന്റെ സാന്നിദ്ധ്യം യു.എസ്. ടീമിന് പ്രചോദനമാകേണ്ടതാണ്.


എന്നാൽ നീന്തലില്‍ കാത്തി ലെഡക്കി 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ലോക റെക്കോര്‍ഡ് കഴിഞ്ഞ ശനിയാഴ്ച തിരുത്തി. യു.എസിലെ ഫോര്‍ട് ലോഡര്‍ഡെയ്‌ലില്‍ കാത്തി തിരുത്തിയത് താൻ തന്നെ 2016ല്‍ റിയോ ഒളിംപിക്‌സില്‍ സ്ഥാപിച്ച 8:04:79ന്റെ ലോക റെക്കോര്‍ഡാണ്. പുതിയ റെക്കോര്‍ഡ് 8:04:12 ആണ്. 2018നു ശേഷം ലോങ്ങ് കോഴ്‌സ് 50 മീറ്റര്‍ പൂളില്‍ ലെഡക്കിയുടെ ആദ്യ ലോക റെക്കോര്‍ഡ് പ്രകടനമാണിത്.


ഒളിംപിക്‌സില്‍ ഒന്‍പത് സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുള്ള കാത്തി ലെഡക്കിക്കു ഇപ്പോള്‍ 28 വയസ് ആണ്. ജിംനാസ്റ്റിക്‌സില്‍ നിന്നു വ്യത്യസ്തമായി നീന്തലില്‍, പ്രായം വലിയ വെല്ലുവിളിയാകില്ല. ലൊസാഞ്ചലസില്‍ കാത്തി ഒളിംപിക് സ്വര്‍ണ്ണ നേട്ടത്തില്‍ രണ്ടക്കം തികയ്ക്കുമെന്നുതന്നെ കരുതാം. 2024 ഒളിംപിക്‌സ് നീന്തലിൽ യു.എസിന് എട്ടു സ്വര്‍ണ്ണമാണു കിട്ടിയത്. കാത്തിക്ക് രണ്ടു സ്വര്‍ണ്ണം ലഭിച്ചു.


ഗ്രെചൻ വാല്‍ഷ് 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലാണ് ലോക റെക്കോര്‍ഡ് തിരുത്തിയത്(54.60 സെ). അതും ഫോര്‍ട് ലോഡര്‍ഡെയ്‌ലില്‍ തന്നെ. ഹീറ്റ്‌സില്‍ തന്നെ ഗ്രെചൻ ലോക റെക്കോര്‍ഡ് മെച്ചപ്പെടുത്തിയിരുന്നു(55.09സെ.) കഴിഞ്ഞ വര്‍ഷം ജൂണില്‍ യു.എസ്. ഒളിംപിക് ട്രയല്‍സില്‍ ഗ്രെചൻ തന്നെ കുറിച്ച 55.18സെ. ആയിരുന്നു അതിനു മുമ്പത്തെ ലോക റെക്കോര്‍ഡ്.


എന്തായാലും അത്‌ലറ്റിക്‌സ് കഴിഞ്ഞാല്‍ നീന്തലിലും ജിംനാസ്റ്റിക്‌സിലുമായിരിക്കും യു.എസ്. തങ്ങളുടെ  നാട്ടിലെ ഒളിംപിക്‌സില്‍ മെഡല്‍ വാരുക. അതിൽ ഇതിഹാസ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക