വിനോദ് ആലത്തിയൂർ എന്നയാളുടെ പുതിയ കലാ വൈദഗ്ധ്യം രക്തത്തിലെ കൊഴുപ്പെന്നു തരംതിരിച്ചു പറയപ്പെടുന്ന 'കൊളസ്ട്രോളി'നോടു ബന്ധപ്പെട്ടു കിടക്കുന്നു.
രക്ത പരിശോധനാ ഫലം കണ്ട ഡോക്ടർ വിനോദിനോട് നിർദ്ദേശിച്ചു -- കൊളസ്ട്രോൾ കൂടുതലാണ്; ഉടനെ കുറയ്ക്കണം!
പരിഹാരമായി രാവിലെ നടക്കുകയോ ശരീരം ഇളകി പണിയെടുക്കുകയോ വേണം. അലോപ്പതി ഗുളിക പിന്നീടാവാം. അതായത് ശരീരം വിയർത്ത് രാവിലെ നടക്കണം എന്നത് ഒപ്ഷൻ നമ്പർ ഒന്ന്. തൊടിയിലെ പണി നന്നായി ചെയ്തു ശരീരം വിയർപ്പിക്കാം എന്നത് ഒപ്ഷൻ രണ്ട്.
എന്നാൽ, സിമൻ്റ് കട്ടകളിലും മരങ്ങളുടെ വേരുകളിലും വിയർത്തു പണിയെടുത്തു കൊളസ്ട്രോൾ കുറക്കുകയെന്നതായിരുന്നു വിനോദ് തിരഞ്ഞെടുത്ത ഒപ്ഷൻ. കൊളസ്ട്രോൾ കുറയുകയും കൂടെ ഇത്തിരി സർഗസംതൃപ്തിയും ലഭിക്കുമല്ലൊ! താമസിയാതെ വിനോദിൻ്റെ 'പോയൻ്റിംഗ്' എന്നു നാമകരണം ചെയ്ത വീടിൻ്റെ മുറ്റത്ത് ശിൽപങ്ങൾ നിറയാൻ തുടങ്ങി!
മൂന്നു വർഷം മുമ്പു താനെഴുതിയ കവിതകളുടെ ചിത്രരൂപങ്ങൾ കേൻവാസിൽ ആവിഷ്കരിച്ചു,'പോയംൻ്റിങ്ങ്' (Poem+painting) എന്ന പുതിയൊരു സർഗചിന്ത കേരള ലളിതകലാ അക്കാദമിയിൽ പ്രദർശിപ്പിച്ചു കലാകാരൻ ജനശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ കൊളസ്ട്രോൾ എന്നതിനോടു സാമ്യമുള്ള 'കല-സ്ട്രോൾ' എന്ന പുതിയ പദപ്രയോഗം! സ്ട്രോൾ എന്നാൽ ചുറ്റിനടക്കുകയെന്നാണല്ലൊ!
"ആദ്യം ആരും ചെയ്യുന്നതു പോലെ ശ്രീബുദ്ധനും, യേശുവും, ഗാന്ധിജിയും ആനയും, പക്ഷിയും മറ്റുമാണ് ശിൽപങ്ങൾ നിർമിക്കാൻ ഞാനും തിരഞ്ഞെടുത്തത്," വിനോദ് പറഞ്ഞുതുടങ്ങി.
പക്ഷേ, താനെഴുതിയ കവിതകളിലെ ചില ആഖ്യാനങ്ങളാണ് കലാകാരനു ശിൽപ നിർമിതിയ്ക്കു തുടക്കത്തിൽ പ്രചോദനം നൽകിയത്. വേരിൽ ചില ശിൽപങ്ങൾ പൂർത്തിയാക്കി ഇലകൾ ആത്മാഹുതി ചെയ്യുന്നുവെന്ന് ഒരു കവിതയിൽ അദ്ദേഹം കുറിച്ചിരുന്നു.
"കാരണം, പല ചെടികളുടെയും വൃക്ഷങ്ങളുടെയും വേരുകളിൽ ആകർഷകമായ കലാരൂപങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയാൽ അവ ഹൃദ്യമായ കാവ്യ ശൃംഖലകളാണെന്നും ബോധ്യപ്പെടും. തുടർന്നു ചെടികളുടെയും മരങ്ങളുടെയും വേരുകളുടെ സ്വാഭാവികമായ വളർച്ചയും അവ നെയ്തെടുക്കുന്ന മനോഹരമായ ദൃശ്യങ്ങളും അടുത്തു പരിശോധിച്ചു. ഉടനെത്തന്നെ വേരുകൾക്കു ശിൽപങ്ങൾക്കൊരു മാധ്യമമാകാമെന്നു തിരിച്ചറിഞ്ഞു," വിനോദ് വിവരിച്ചു.
ഭവന നിർമാണത്തിനു ശേഷം തൊടിയിൽ ഉപേക്ഷിക്കപ്പെട്ട കോൺക്രീറ്റു കട്ടകൾ ഉപയോഗിച്ചു ശിൽപങ്ങൾ നിർമിക്കാമെന്നൊരു ചിന്ത വിനോദിൻ്റെ ഉള്ളിലെത്തിയപ്പോഴാണു അവയിൽ കലാകാരൻ രൂപങ്ങൾ കൊത്തിവയ്ക്കാൻ തുടങ്ങിയത്. തുടക്കത്തിൽ പ്രത്യേകിച്ചു ഉദ്ദേശ്യമൊന്നുമില്ലാതെ സിമൻ്റ് കട്ടകളിൽ ഓരോ രൂപങ്ങൾ ശരീരമിളകി കൊത്തിയുണ്ടാക്കാൻ തുടങ്ങി.
ആയുധങ്ങളായി ആദ്യം ഉപയോഗിച്ചത് വീട്ടിലെ വെട്ടുകത്തിയും കറിക്കത്തിയുമാണ്. ശിൽപ വേലകൾ കുറച്ചുകൂടി ഗൗരവമായപ്പോഴാണ് ഇരുമ്പിൻ്റെ ചെറിയ ഉളിയും സിമൻ്റ് ചട്ടുകവും കൂർത്ത ഇരുമ്പിൻ കഷ്ണവുമൊക്കെ സംഘടിപ്പിച്ചത്. സിമൻ്റ് കട്ടകളെ പിന്നീട് ഒരുമിച്ചു ചേർക്കാൻ സാധാരണ സിമൻ്റ് ഉപയോഗിച്ചു.
കത്തിച്ചു കളയാൻ പ്രയാസമുള്ള വേരുകൾ കണ്ടാൽത്തന്നെ അവ ഉപയോഗിച്ചു നിർമിക്കാവുന്ന ശിൽപങ്ങളുടെ ഏതാണ്ടൊരു രൂപം വിനോദിൻ്റെ മനസ്സിൽ തെളിഞ്ഞു വരും. വേരുകളിൽ ശീമക്കൊന്ന, കണിക്കൊന്ന മുതൽ തേക്ക് വരെ കലാകാര൯ നിർമിതിക്കു ഉപയോഗിച്ചിട്ടുണ്ട്.
"വേണ്ടായെന്നു തോന്നുന്ന ഭാഗം മാത്രം ചെത്തിയോ വെട്ടിയോ മാറ്റിയാൽ മതി. പഴക്കമുള്ള വേരാണെങ്കിൽ കൊന്നയുടെ വേരിലും തേക്കിലെന്ന പോലെ നല്ല ശിൽപങ്ങൾ പണിയാം. ഒരു കെമിക്കലും ആവശ്യമില്ലാതെ അവ കല പോലെത്തന്നെ കാലാതിവർത്തിയായി നില നിൽക്കും. ഒരു കൃത്രിമ ചേരുവകളും പുരളാതെ മുറ്റത്തിരുന്ന് മഴയും വെയിലുമൊക്കെ കൊണ്ട് കലയുടെയും കൈക്കരുത്തിൻ്റെയും ചാരുതയോടെ മിഴിവാർന്നു നിൽക്കും," വിനോദ് വ്യക്തമാക്കി.
ആവശ്യത്തിനു വെള്ളം ചേർത്തു സിമെൻ്റ് കുഴച്ചു, പ്ളാസ്റ്റർ ചെയ്യാത്ത ഭിത്തിയിൽ തേച്ചു പിടിപ്പിച്ചു ചുവർചിത്ര ശിൽപങ്ങളും നിർമിക്കാം. "അങ്ങനെ തേച്ചെടുത്ത ഒരു ബുദ്ധ പ്രതിമയ്ക്ക് എനിയ്ക്ക് ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു," വിനോദ് സന്തോഷം പങ്കുവച്ചു.
ഭവന നിർമാണത്തിനു ശേഷം വെറുതെ കിടന്നു, പാഴായിപോകുമായിരുന്ന സിമെൻ്റാണു ചുവർചിത്ര ശിൽപങ്ങൾ നിർമിക്കാൻ വിനോദ് ഉപയോഗിച്ചത്.
മൗലികമായി കവിയും ചിത്രകാരനുമായ വിനോദ് ശിൽപിയാകുമ്പോഴുള്ള അഭിപ്രായം ഇങ്ങനെ: "ചിത്രങ്ങളിൽ നിന്നുതന്നെയാണ് ശിൽപങ്ങളും പിറക്കുന്നത്. എന്നാൽ, ചിത്രങ്ങൾ പെയിൻ്റ് ചെയ്തതിന് ശേഷവും തിരുത്താനും ഭാവം മാറ്റാനും, നിറങ്ങൾ മാറ്റാനും, പുതുക്കിപ്പണിയാനുമെല്ലാം കഴിയും. പക്ഷേ, ശിൽപ നിർമാണത്തിൽ ഈ സൗകര്യമില്ല. സൂക്ഷ്മത വളരെ അത്യാവശ്യമാണ്. ആയുധങ്ങൾ ഉപയോഗിക്കുമ്പോൾ ഏകാഗ്രതയും സൂക്ഷ്മതയുമില്ലെങ്കിൽ ശിൽപത്തിൻ്റെ ചെവിയോ, മൂക്കോ, വിരലോ മറ്റോ മുറിഞ്ഞ് വികൃതമായിപ്പോകും."
"കവിത മറ്റൊരു കലാരൂപമാണ്", വിനോദ് കൂട്ടിച്ചേർത്തു. 'വികാരങ്ങൾ വ്രണപ്പെടുത്താനുള്ളതാണ്', 'ഒറ്റവരച്ചിത്രങ്ങൾ', 'മനസ്സ് മറന്നുവെയ്ക്കുന്ന ഇടങ്ങൾ' മുതലായ ഏറെ വായിക്കപ്പെട്ട കവിതാസമാഹാരങ്ങളുടെ രചയിതാവിനു തൻ്റെ കാവ്യങ്ങളെക്കുറിച്ചു പറയാനും ഏറെയുണ്ട്.
ശിൽപനിർമാണം, ചിത്രരചന, കവിതയെഴുത്ത് എന്നിവയിലൊന്നും തന്നെ ഒരു ദിവസത്തെ പരിശീലനം പോലും ലഭിച്ചിട്ടില്ലെന്നതു തന്നെയാണ് തൻ്റെ മുതൽക്കൂട്ടെന്നു വിനോദ് ചിരിച്ചു കൊണ്ടു പറയുന്നു. കാരണം, തൻ്റെ ഇഷ്ടങ്ങളെ കാൻവാസിലേക്കോ, കളിമണ്ണിലേക്കോ, മര വേരിലേക്കോ പകർത്തുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളോ, തെറ്റിപ്പോയതിൻ്റെ പൂർവാനുഭവങ്ങളോ ഗുരുനാഥൻ്റെ ഭാഗത്തു നിന്നുണ്ടായ ശകാരങ്ങളോ, ശിക്ഷകളോ ഒന്നുമോർത്തു ഭയപ്പെടുകയോ ആശങ്കപ്പെടുകയോ വേണ്ടല്ലോ!
പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിംഗ് ഇൻസ്പെക്ടറായി വിനോദ് ജോലി ചെയ്യുന്നു. ചിത്രകലയിലെ ആദ്യത്തെയും അവസാനത്തെയും ഗുരുവായ പിതാവ് ദാമോദരൻ; അമ്മ ശാന്തകുമാരി, കലാകാരനായ സഹോദരൻ രമേഷ്, എന്നിവർ നിറഞ്ഞ പ്രോത്സാഹനത്തോടെ വിനോദിൻ്റെ കൂടെയുണ്ട്. ഭാര്യ രമ്യ പുറത്തൂർ സ്കൂളിൽ അദ്ധ്യാപികയാണ്. ഏഴാം ക്ലാസ് വിദ്യാർത്ഥി വരദ് വിനോദ്, നാലാം ക്ലാസ് വിദ്യാർത്ഥിനി വൻഷിക വേദ എന്നിവർ മക്കളാണ്.
ആരോഗ്യത്തിൻ്റെ ശത്രുവായ കൊളസ്ട്രോൾ നിമിത്തം ശിൽപകലയിലെത്തിയതിൻ്റെയും 'കല'സ്ട്രോൾ എന്ന പുതിയ പദപ്രയോഗം കണ്ടെത്തിയതിൻ്റെയും സന്തോഷത്തിലാണ് ബഹുമുഖപ്രതിഭയായ കലാകാരൻ!