സജി ജോസഫിൻ്റെ ഇന്നലെകളിലാണെൻ്റെ സ്വർഗം - നോവലിനെക്കുറിച്ച് -
യുദ്ധ ഭീഷണിയും രാസലഹരിയും വർഗ സമരവും - അങ്ങനെ തിളച്ചു മറിയുന്ന വർത്തമാന സംസ്കൃതിയിൽ കാൽ വെന്ത് നിൽക്കും നേരം അകം കുളുർപ്പിച്ചൊരു വായന - അതാണ് സജി ജോസഫിൻ്റെ ഇന്നലെകളാണെൻ്റെ സ്വർഗം എന്ന കമനീയ നോവൽ - സർഗാത്മകത ജ്വലിച്ച് നിൽക്കുന്നൊരു നോവൽ - ഭാഷയും സങ്കേതവും നമ്മെ അമ്പരപ്പിക്കുന്ന നോവൽ '-
കൊച്ചി
പിറവത്ത് വെച്ചു നടന്ന പുസ്തക പ്രകാശനത്തിന് മുമ്പ് പുസ്തകം മുഴുവനും ഈയുള്ളവൾ ശ്രദ്ധിച്ചു വായിച്ചു -വായനയുടെ ആനന്ദ ദുഖങ്ങളറിഞ്ഞു. ഏകാന്തതയുടെ നൊമ്പരമാണ് എഴുത്തുകാരൻ്റെ ഊർജം. അവൻ്റെ അന്തരാത്മാവ് മൗനമായ അഗ്നി പോലെ ആളിക്കൊണ്ടിരിക്കയാണ് -സൈക്കിൾ ടയർ ഉരുട്ടി പിറവത്തിൻ്റെ നാട്ടിൻ പുറത്ത് കൂടെ ഓടി നടന്ന ഒരു ബാലകൻ സജിയുടെ ഉള്ളിൽ ഇന്നും ഉണ്ട്. ബാല്യകാലത്തിൻ്റെ വളപ്പെട്ടുകൾ വീണുകിടക്കുന്ന സ്വന്തം ഗ്രാമമാണ് അയാൾക്ക് സ്വർഗം - ഓലപ്പന്തും പമ്പരവും കടലാസു തോണിയും സ്മൃതിയിൽ നിന്നകന്ന് പോകാത്തൊരു കുട്ടി.
തോറ്റവൻ്റെ കഥയാണ് അപൂർവ ചാരുതയുള്ള ഈ നോവൽ - കുട്ടിക്കാലം മുതൽ ആരൊക്കേയോ തോൽപ്പിച്ച കൃസ്റ്റിഫർ എന്ന കുട്ടിക്ക് മത്സരിക്കാൻ പേടിയായിരുന്നു. ജയിക്കില്ല എന്ന തോന്നൽ. തോറ്റാൽ നാണക്കേട്. മത്സരിച്ചില്ലെങ്കിൽ, ജയവുമില്ല, തോൽവിയുമില്ല എന്ന് ധരിക്കുന്ന അവൻ്റെ കൗമാരം അവനിൽ ആഴത്തിൽ മുറിവേൽപിച്ചിരുന്നു. കണക്കു തെറ്റിച്ചാൽ, "ഞാൻ ക്ണാപ്പൻ" എന്ന് പറഞ്ഞ് ക്ലാസിൽ പത്ത് തവണ ഏത്തമിടുവിച്ച ക്രൂരനായ അധ്യാപകൻ! - അയാളറിയുന്നില്ല ഒരു കുഞ്ഞിൻ്റെ ഹൃദയത്തെ അയാളെത്രമേൽ മുറിവേൽപിച്ചിരിക്കുന്നുവെന്ന് ! കൈശോര പ്രണയനഷ്ടവും യൗവത്തിൻ്റെ പ്രണയ ഭംഗവും അവനെ നിരന്തരം തോൽപിച്ചു കൊണ്ടിരുന്നു. വളരും തോറും അഗാധഗമായ മോഹഭംഗവും നിരാശയും ഒറ്റപ്പെടലും അവനെ വിഷാദരോഗത്തിലേക്കും , ബൈപോളാറിലേക്കും , മൂഡ് സ്വിംഗുകളിലേക്കും തള്ളിവിടുന്നു.
ഈ പുസ്തകം ഒരു നാടിൻ്റെ സംസ്കാരം, സംസ്കൃതി ,ഐതിഹ്യം, ചരിത്രം ,നാടൻ കഥാപാത്രങ്ങൾ അവരുടെ ആത്മനൊമ്പരങ്ങൾ അവർ പറഞ്ഞു കേട്ട കഥകൾ - ഇതെല്ലാം നമുക്ക് മുമ്പിൽ തുറക്കുന്നു. "ഇന്നുകളിൽ ജീവിക്കാനും നാളെയെ സ്വപ്നം കാണാനും അയാൾക്ക് കഴിഞ്ഞെങ്കിൽ -എന്ന് അയാളുടെ ഡോക്ടർ ആശിച്ചുപോകുന്നു. ഒരിക്കലും സൂര്യനുദിക്കാത്ത മനസ്സു് - ഒന്നിലും സന്തോഷം കാണാത്ത ആത്മാവ്. അവന് ആൾക്കുട്ടത്തെ ഭയമാണ്. ശബ്ദം, വെളിച്ചം ഇവ അരോചകമാണ്.
ഒരു നല്ല സിനിമ കണ്ടാൽ, ഒരു നല്ല പുസ്തകം വായിച്ചു കഴിഞ്ഞാൽ ഉളവാകുന്ന ആത്മ സംതൃപ്തിയും അസ്വസ്ഥതയും ആണ് സൃഷ്ടിയെ മുല്യവത്താക്കുന്നത്. സംഘഷമില്ലെങ്കിൽ കലയില്ല. നിരന്തരം സംഘട്ടനങ്ങൾ നിറഞ്ഞ ഒരാത്മാവിൻ്റെ പ്രകാശനം - അതിലൂടെ ഒരു ഗ്രാമത്തിൻ്റെ സമൃദ്ധിയേയും ഭൂതത്തേയുമാകമാനവും തുറന്നു കാട്ടൽ. കാലത്തിലേക്ക് തിരിച്ചു പിടിച്ച വാൽക്കണ്ണാടിയായിത്തീർന്ന സജി ജോസഫിൻ്റെ പുസ്തകം , 'ഇന്നലെ കളിലാണെൻ്റെ സ്വർഗം , ' നോവൽ വായിക്കു പ്രിയരെ -
തൃശൂർ കറൻ്റ് ബുക്സാണ് നോവൽ പുറത്തിറക്കിയത്. ആമസോണിൽ ലഭിക്കും.സജി ജോസഫിൻ്റെ നമ്പരിലും ബന്ധപ്പെടാം -+91 96056 05935