Image

ബുർജ്ജ് ഖലീഫയിൽ ഏറ്റവുമധികം അപ്പാർട്മെൻറുകൾ, സിയാലിൽ ഏറ്റവുമധികം ഓഹരി! തന്റെ നിഘണ്ടുവിൽ അസാധ്യം എന്നൊന്നില്ലന്ന് ജോർജ്ജേട്ടൻ

ഡോ.മാത്യു ജോയിസ് Published on 10 May, 2025
ബുർജ്ജ് ഖലീഫയിൽ  ഏറ്റവുമധികം അപ്പാർട്മെൻറുകൾ, സിയാലിൽ ഏറ്റവുമധികം ഓഹരി! തന്റെ നിഘണ്ടുവിൽ അസാധ്യം എന്നൊന്നില്ലന്ന്  ജോർജ്ജേട്ടൻ

ജോർജ്ജ് നെരേപറമ്പിൽ-ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്ജ് ഖലീഫയിൽ ഏറ്റവുമധികം അപ്പാർട്മെൻറുകൾ സ്വന്തമായുള്ള മലയാളി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രമോട്ടർമാരായ സിയാലിൽ ഏറ്റവുമധികം ഓഹരി സ്വന്തമായുള്ള ബിസിനസ്സുകാരൻ, തൃശ്ശൂർ രാഗം തിയറ്റർ ഉടമ!


തൃശ്ശൂർ  മണ്ണമ്പേട്ടയിലെ മലഞ്ചരക്ക് വ്യാപാരിയായ വറീത് നെരേപ്പറമ്പിലിൻറെയും റോസ വറീതിൻറെയും 11 മക്കളിൽ നാലാമനായി ജനനം. സ്കൂളിൽ നാലാംക്ലാസിൽ പഠിക്കുമ്പോൾ തന്നെ അപ്പൻ വറീതിനൊപ്പം കച്ചവടത്തിൽ സഹായിയായി കൂടി. 
അടക്ക, കുരുമുളക്, പുളി, നെല്ല്, കശുവണ്ടി എന്നിങ്ങനെ എല്ലാ കാർഷികോത്പന്നങ്ങളും നാട്ടിൻപുറത്തുനിന്ന് സംഭരിച്ച് തൃശ്ശൂരിലും മറ്റും കൊണ്ടു പോയി വിൽക്കലായിരുന്നു വറീതിൻറെയും സഹായിയായ ജോർജിൻറെയും വലിയ ബിസിനസ്സ്.  കച്ചവടത്തിൻറെയും പണം സമ്പാദിക്കുന്നതിൻറെയും പാഠങ്ങൾ അപ്പനിൽനിന്നും അല്ലാതെയും ജോർജ്ജ് സ്വന്തമാക്കിയിരുന്നു.
അപ്പനോടൊപ്പം ബിസിനസ്സ് ചെയ്യാൻ മറ്റ് ഏഴുമക്കൾ കൂടി ഉള്ളതിനാൽ പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് ജോർജ്ജിനെ ഗൾഫിലേക്കെത്തിച്ചത്. 1976-ലായിരുന്നു അത്. അന്ന് ഗൾഫ് വികസനത്തിൻറെ പാതയിലായിരുന്നു. അവിടുത്തെ ബിസിനസ്സ് രംഗം ആഴത്തിൽ പഠിച്ചപ്പോൾ അവിടെ എയർ കണ്ടീഷണറുകൾക്ക് നല്ല ഡിമാൻഡാണെന്ന് കണ്ടെത്തി. പുതിയ എയർ കണ്ടീഷണറുകൾ വാങ്ങാനുള്ള പണമില്ലാത്തതിനാൽ കേടു വന്നതും ഉപേക്ഷിച്ചതുമായ എയർ കണ്ടീഷണറുകൾ ചുളുവിലക്ക് വാങ്ങി ആ സ്ക്രാപ്പിൽ നിന്നും പുതിയ എയർ കണ്ടീഷണറുകൾ ഉണ്ടാക്കി സെക്കൻഡ്സ് ആയി വിറ്റു. സെക്കൻഡ്സിന് ധാരാളം ആവശ്യക്കാരുണ്ടായിരുന്നു. നാട്ടിൽ ചെയ്ത ബിസിനസ്സിൽ നിന്നും ജോർജ്ജ് പഠിച്ച പാഠമായിരുന്നു അത്. കുരുമുളകിലും  കൊപ്രയിലും പുളിയിലും കശുവണ്ടിയിലുമെല്ലാം ‘തിരിവ്’ എന്നപേരിൽ കച്ചവടക്കാർ മാറ്റിയിടുന്ന ‘വേസ്റ്റ്’  ചെറിയ വിലയ്ക്ക് വാങ്ങി അതിൽ കുറച്ച് പരിശ്രമിച്ച് ഒന്നാംതരമാക്കി വേർ തിരിച്ചെടുക്കുന്ന വിദ്യയാണ് ജോർജിലെ കച്ചവടക്കാരനെ വളർത്തിയത്.
അധ്വാനത്തിൻറെയും കഷ്ടപ്പാടിൻറെയും നാളുകളായിരുന്നു അത്. തുടർന്ന് സ്വന്തമായി ഒരു കമ്പനി തുടങ്ങി - ടെയിൽ സ്റ്റാർ ഇലക്ട്രിക്കൽസ്. 
വാൽ നക്ഷത്രങ്ങൾ ഭാഗ്യം കൊണ്ടുവരുമെന്ന അന്നത്തെ പത്രവാർത്തകളിൽ നിന്നാണ് ആ പേർ നൽകിയത്. അതൊരു വിജയഗാഥയുടെ ആരംഭമായിരുന്നു. പിന്നീട് ജോർജ്ജിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇതിനിടയിൽ കമ്പനിയുടെ പേര് ജിയോ ഇലക്ട്രിക്കൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് എന്നാക്കിമാറ്റി. 
പിന്നീടത് ജിയോ ഗ്രൂപ്പായി മാറി.
828 മീറ്റർ ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്ജ് ഖലീഫ പണി പൂർത്തിയാക്കിയപ്പോൾ 'നിനക്കൊന്നും അതിനകത്തേക്ക് കയറാൻ കൂടി പറ്റില്ല' എന്ന കൂട്ടുകാരൻറെ നിർദോഷകമായ പരിഹാസമാണ് ആ കൂറ്റൻ കെട്ടിടത്തിൽ അപ്പാർട്മെൻറുകൾ സ്വന്തമാക്കാൻ ജോജ്ജിനെ പ്രേരിപ്പിച്ചത്. ആദ്യം വാടകയ്ക്ക്  അപ്പാർട്മെൻറിൽ താമസമാരംഭിച്ചു. പിന്നീട് അത് വിലയ്ക്ക് വാങ്ങി. തുടർന്ന് 900 അപ്പാർട്മെൻറുകൾ ഉള്ള ബുർജ്ജ് ഖലീഫയിലെ 22 അപ്പാർട്മെൻറുകൾ ജോർജ്ജ് സ്വന്തമാക്കി. ഇതിൽ 12എണ്ണം വാടകയ്ക്ക്  കൊടുത്തിരിക്കയാണ്. അപ്പാർട്മെൻറുകളുടെ പരിപാലനത്തിനായി മാത്രം വർഷംതോറും 30 ലക്ഷം ദിർഹമാണ് അദ്ദേഹം ചിലവഴിക്കുന്നത്. ബുർജ്ജ് ഖലീഫ കാണാനെത്തുന്ന കേരളത്തിലെ മിക്ക നേതാക്കളുടെയും അവിടുത്തെ ആതിഥേയൻ ജോർജ്ജ് ആയിരിക്കും.
നെടുമ്പാശ്ശേരി വിമാനത്താവളം പണി നടക്കുന്ന വേളയിൽ പണമില്ലാതെ വിമാനത്താവളത്തിൻറെ പണി മുടങ്ങി എന്ന വാർത്തയാണ് സിയാലിൽ നിക്ഷേപിക്കാൻ ജോർജ്ജിനെ പ്രേരിപ്പിച്ചത്. വീടിനടുത്ത് ഒരു വിമാനത്താവളം വേണമെന്നത് ജോർജ്ജിൻറെയും ആവശ്യമായിരുന്നു. അന്ന് സിയാൽ ഡയറക്റ്റർ വി ജെ കുര്യന് നൽകിയത് 2.05 കോടി രൂപയുടെ ചെക്കായിരുന്നു. സിയാൽ മേധാവികൾ അന്തം വിട്ടുപോയ നിമിഷം. സിയാലിൽ സർക്കാർ കഴിഞ്ഞാൽ വ്യക്തിഗത ഓഹരികളിൽ പ്രഥമ സ്ഥാനം ജോർജ്ജിനാണ്. സിയാലിലെ ഡയറക്റ്റർ സ്ഥാനം വർഷങ്ങളായി അദ്ദേഹം അലങ്കരിക്കുന്നു.
തൃശ്ശൂർകാരുടെ വികാരമായ രാഗം തിയ്യേറ്റർ സ്വന്തമാക്കിയതോടെയാണ് ജനങ്ങൾ ജോർജ്ജിനെ ശ്രദ്ധിക്കുന്നത് . തീയ്യേറ്ററിൻറെ പേർ തന്നെ ജോർജ്ജേട്ടൻസ് രാഗമായപ്പോൾ അതിന് തൃശ്ശൂരിൻറെ തനിമ കൈവന്നു. ഇന്ന് യു.എ.ഇ.യിലും ഇന്ത്യയിലുമായി 15 വൻകിട കമ്പനികളാണ് ജിയോ ഗ്രൂപ്പിലുള്ളത്.
ഭാര്യ മോളി ജോർജ്ജ് കമ്പനികളുടെ HRD തലവനാണ്. പെൺമക്കൾ : ജെനി, ജെമി. മകൻ ജിയോൺ ജോർജ്ജ് കമ്പനികളുടെ അസിസ്റ്റൻറ് മാനേജരാണ്.
എൻറെ  നിഘണ്ടുവിൽ അസാധ്യം എന്നൊന്നില്ല. പരിശ്രമിച്ചാൽ എന്തും നേടാവുന്നതേയുള്ളൂ --നിരവധി കാരുണ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായ ജോർജ്ജേട്ടൻ തൻറെ വിജയരഹസ്യം തുറന്നു പറയുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക