Image

കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില (ജോയ് ഇട്ടൻ)

Published on 11 May, 2025
കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില (ജോയ് ഇട്ടൻ)

കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില എന്താണെന്ന് അത് നഷ്ടപ്പെടുമ്പോഴേ മനസ്സിലാകു . പൊതുവെ നമ്മൾ എല്ലാവരും പറയുന്ന ഒരു വാക്കാണിത്. പക്ഷെ കണ്ണിൻ്റെ നഷ്ടം പോലെ തന്നെ ഒരു നഷ്ടമാണ് അമ്മ ഇല്ലാതാവുക എന്ന യാഥാർത്ഥ്യം. അമ്മ സുഖമില്ലാതായ നാൾ മുതൽ അമ്മ ഞങ്ങളെ വിട്ടുപോയ നിമിഷങ്ങളാണ് ജീവിതത്തിൽ സങ്കടപ്പെട്ടു പോയത് എന്ന തിരിച്ചറിവാണ് ഈ കുറിപ്പിനാധാരം. ഓരോ പ്രഭാതവും വിടർത്തുന്നത് അമ്മയുടെ വിളിയാണ്. പതഞ്ഞു പൊന്തിയ ചായപ്പതയിൽ അമ്മയുടെ ചിരിയാണ്. 

ഉരുട്ടിയുണ്ട പൊതിച്ചോറിന് അമ്മയുടെ രുചിയാണ്. ഈ രുചികൾക്കെല്ലാം ഒരു മണം കൂടി ഉണ്ടെന്നറിഞ്ഞത് അമ്മ ഇല്ലാതായപ്പോഴാണ്. നമ്മെ വിട്ടു പോകില്ല എന്നുറപ്പുള്ള രണ്ട് പേരാണ് മാതാപിതാക്കൾ .ഇനിയും ജീവിതം നീണ്ടു നിവർന്ന് കിടക്കുന്നില്ലേ എന്ന് തോന്നും . പക്ഷ അവ മാറിമറിയുന്നത് ഒറ്റ നിമിഷത്തിലാണ്. അമ്മ ഞങ്ങളെ വിട്ടു പോയപ്പോൾ വലിയ ശൂന്യതയായിരുന്നു ആ വീട്ടിൽ . അമ്മേ എന്ന് വിളിച്ച് വീട്ടിലേക്ക് കയറുമ്പോൾ വാതിൽ തുറന്ന് തരാൻ, വിഷങ്ങൾ തിരക്കാൻ , ഹൃദയത്തോട് ചേർക്കാൻ , ഓടിച്ചാടി നടന്ന മുറ്റത്ത് , പറമ്പിലെ മാമ്പഴങ്ങൾ പെറുക്കിയെടുത്ത് എല്ലാവർക്കും വീതം വയ്ക്കുന്ന കൈകൾ . എല്ലായിടത്തും സാന്നിദ്ധ്യമറിയിച്ചിരുന്ന ആ രൂപം പെട്ടെന്നൊരു ദിവസം ഇല്ലാതാകണം. അമ്മയില്ലാത്ത ബാല്യവും, കൗമാരവും , യൗവ്വനവും , വാർദ്ധക്യവും ഒരു ശാപമാണ്.

ഇപ്പോൾ കൊച്ചിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രയിൽ, വീട് അടുക്കാറാകുമ്പോൾ കാർ തിരിഞ്ഞ് മുകളിലേക്ക് കയറി കാർപോർച്ചിൽ കാല് കുത്തുമ്പോൾ മുൻപിലത്തെ മുറിയിൽ അമ്മയുണ്ട് എന്ന തോന്നൽ. എന്തെല്ലാം ആരവങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാലും അമ്മയില്ലായ്മയെ മറി കടക്കാൻ  സാധിക്കാറില്ല. ഒരു പക്ഷെ ജീവിതത്തിലെ യഥാർത്ഥ നലകാലം മാതാപിതാക്കൾ നമുക്കൊപ്പം ഉള്ള സമയമാണെന്ന തിരിച്ചറിവ് ഇപ്പോൾ നന്നായി വേട്ടയാടുന്നുണ്ട്. അമ്മയിൽ നിന്ന് കിട്ടിയതെന്താണ് എന്ന് എന്നോട് ചോദിച്ചാൽ എന്തൊക്കെയെന്ന് എനിക്കറിയില്ല. പക്ഷെ എന്തെല്ലാമോ എന്നിലുണ്ട് എന്ന് തിരിച്ചറിഞ്ഞ നിരവധി നിമിഷങ്ങളുണ്ട്. ആ സമയങ്ങളിൽ അമ്മ ഒപ്പമുള്ളതുപോലെ തോന്നും. ആ സ്നേഹം , നന്മ, ദിവ്യത്വം പാടി പുകഴ്ത്താനും അപഗ്രഥിക്കാനും സാധിക്കാത്ത ശക്തി . എന്നിട്ടും ഓരോ മദേഴ്സ് ഡേയ്ക്കും നമ്മൾ അമ്മമാരെ കുറിച്ച് പറയുന്നു എഴുതുന്നു. ഓർമ്മകൾ പങ്കു വെയ്ക്കുന്നു. ലോകം മുഴുവൻ വെട്ടിപ്പിടിക്കാനായി പറന്നുയരുമ്പോൾ പറക്കമുറ്റാനാകാത്ത നാളുകൾ മറക്കുന്ന ചില മക്കളെങ്കിലും ഉള്ള ലോകത്ത് അമ്മയെ കുറിച്ച് രണ്ട് വാക്ക് പറയേണ്ടത് അത്യാവശ്യമാണ്. കാരണം അമ്മയ്ക്ക് പകരം വെക്കാൻ ഈ ലോകത്ത് മറ്റൊന്നുമില്ല എന്ന് നാം പറഞ്ഞു കൊണ്ടേയിരിക്കണം.

ന്യൂ ജെൻ കുട്ടികളുടെ ഇഷ്ട ചിത്രമായ കെ. ജി. എഫിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട് " ഈ പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി ഇല്ല " എന്ന്. അമ്മമാരുടെ കഥകൾ പോരാട്ടത്തിൻ്റെ കഥ കൂടി ആണെന്ന ഓർമ്മപ്പെടുത്തലായിരുന്നു ആ വാക്ക് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം ലോകത്തിൻ്റെ ഏതോ ഒരു കോണിൽ ജീവിതത്തിൻ്റെ സന്തോഷത്തിൽ ഇങ്ങനെ നിൽക്കുമ്പോൾ ആ അമ്മ മുറിയും, വീടും ഞങ്ങൾക്കായി ഒരുക്കിയ രുചിയും , മണവും ഒക്കെ ഒരിക്കൽ കൂടി തിരിച്ചു വന്നിരുന്നു എങ്കിൽ എന്ന് അറിയാതെ ഓർമ്മിച്ചു പോകുന്നു.
കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വില അറിയില്ലല്ലോ....


എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ
ജോയി ഇട്ടൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക