Image

ജനമൈത്രി പൊലീസിൻ്റെ വകതിരിവില്ലായ്മ !( ഷുക്കൂർ ഉഗ്രപുരം)

Published on 13 May, 2025
ജനമൈത്രി പൊലീസിൻ്റെ വകതിരിവില്ലായ്മ !( ഷുക്കൂർ ഉഗ്രപുരം)

അരുന്ധതി റോയിയുടെ വിശ്വവിഖ്യാതമായ നോവലാണ് The God of Small Things. ഈ കൃതിക്ക് ബുക്കർ പ്രൈസും ലഭിച്ചിട്ടുണ്ട് (1997). അരുന്ധതിയുടെ കോട്ടയത്തെ അയ്മനം ഇതിവൃത്തമാക്കിയുള്ള നോവലാണത്. നോവലിൻ്റെ ആദ്യഭാഗത്ത് കഥാപാത്രങ്ങൾ അവിടെ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവർക്കുണ്ടായ ദുരനുഭവം പറയുന്നുണ്ട്. അക്കൂട്ടത്തിലെ സ്ത്രീകളുടെ Breast ൽ ലാത്തികൊണ്ട് കുത്തുകയും തഴുകുകയുമൊക്കെ ചെയ്യുന്ന പൊലീസിൻ്റെ അശ്ലീല മനോരോഗത്തെ കൃത്യമായതിൽ പറഞ്ഞു വെക്കുന്നുണ്ട്. 'ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാൻ കഴിവുണ്ടായിരുന്നുവെങ്കിൽ ഞാൻ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു' എന്നു പറഞ്ഞത് കേരളത്തിലെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകയായിരുന്ന കെ.ആർ ഗൗരിയമ്മയാണ്.


ഇതൊക്കെ ഇപ്പോൾ ആലോചിക്കാൻ കാരണമുണ്ട്. കഴിഞ്ഞ ദിവസം (11 മെയ് 2025) പെരിന്തൽമണ്ണയിൽ നടന്ന Wisdom ഗ്രൂപ്പ് മുജാഹിദുകളുടെ വിദ്യാർത്ഥി സമ്മേളനത്തിൻ്റെ അവസാന സമയത്ത് പെരിന്തൽമണ്ണ പൊലീസ് വേദിയിൽ വന്ന് യാതൊരു സെൻസുമില്ലാതെ ഭരത് ചന്ദ്രൻ ഐ പി എസ് കളിച്ച വിവരം വായിച്ചു. പതിനായിരക്കണക്കിനു വരുന്ന ആളുകൾ ഒരുമിച്ചു കൂടുകയും കാര്യഗൗരവമുള്ള പല വിഷയങ്ങളിലും ചിന്തയും സംവാദങ്ങളും നടത്തുകയും ചെയ്ത ഒരു വേദിയായിരുന്നു അത്. പത്ത് മണി കഴിഞ്ഞ് പത്തു മിനുറ്റാകും മുമ്പേ പെരിന്തൽമണ്ണ സ്റ്റേഷനിലെ ഏതോ ജനമൂത്രിക്കാർ ഓടിയെത്തി സംഗതി സീനാക്കുകയായിരുന്നു. ജനത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന അടിസ്ഥാന ബോധം പോലുമില്ലാതെ എന്ത് തേങ്ങയാണ് ഇവനൊക്കെ ചെയ്യുന്നത്?!

പൊലീസിംഗ് എന്നതിന് ഐക്യരാഷ്ട്ര സഭ നൽകിയ നിർവ്വചനം നോക്കൂ.

The UN defines "policing" as a function of governance responsible for preventing, detecting, and investigating crime; protecting people and property; and maintaining public order and safety. This function is entrusted to civil servants, primarily police or other law enforcement agencies, within a legal framework based on the rule of law and respecting human rights.

ജനാധിപത്യ രാജ്യത്ത് പൊലീസിൻ്റെ ഡ്യൂട്ടിയെന്താണ് എന്നു പോലും മനസ്സിലാക്കാനുള്ള അന്തമില്ലാത്ത ഏതൊക്കെയോ ഊളകളാണ് സൂപ്പർ പൊലീസ് ചമയുന്നത്. പിന്നെ കേരളത്തിന് സ്വന്തമായി ഒരു ആഭ്യന്തര മന്ത്രിയില്ല എന്നത് ചില്ലറ പ്രശ്നങ്ങളൊന്നുമല്ല ഇവിടെ സൃഷ്ടിക്കുന്നത്. സോഷ്യൽ മീഡിയ കമൻ്റ്സിൽ ചിലർ ആരോപിക്കുന്നത് പോലെ ചിലപ്പോൾ വൽസൻ തില്ലങ്കേരിയും അല്ലെങ്കിൽ അമിത്ഷായും അതുമല്ലങ്കിൽ യോഗി ആദിത്യനാഥും അതുമൊന്നുമല്ലങ്കിൽ പിണറാദിത്യ നാഥുമാണ് ഇവിടെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്!  നേരാംവണ്ണം ഒരു പൊലീസ് സ്റ്റേഷൻ പോലും ഭരിക്കാൻ കഴിയാത്തവനാണ് ഇവിടെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്ന് Wisdom Group മുജാഹിദുകൾക്കെങ്കിലും ബോധ്യമായല്ലൊ? മുസ്ലിം സമൂഹം എതിർ ഭാഗത്ത് വരുന്ന സമയങ്ങളിലൊക്കെ പൊലീസിൻ്റെ ഇതുപോലുള്ള ഇരട്ടത്താപ്പ് വളരെ സുവ്യക്തമായതാണ്. മുമ്പും ഇത്തരം  വിഷയങ്ങളിൽ ആരോപണം ഉയർന്നതാണ്. അതുമായി ചേർത്തുവായിക്കുമ്പോഴാണ് പി വി അൻവറിൻ്റെയൊക്കെ ആരോപണങ്ങളെ ജനം പിന്താങ്ങുന്നത്.

പിണറായി ഗവൺമെൻ്റിന് ഏറ്റവും വലിയ ചീത്തപ്പേരുണ്ടാക്കിയിട്ടുള്ളത് ആഭ്യന്തര വകുപ്പാണെന്ന കാര്യം മറ്റൊരു പൊളിറ്റിക്കൽ അനലൈസേഷനുള്ള  വാതായനമാണ് തുറന്നു വെക്കുന്നത്. സ്വന്തത്തേയും കുടുംബത്തെയും അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് കേരളത്തിൻ്റെ അഭ്യന്തര വകുപ്പ് നാഗ്പൂരിലെ അമ്മിക്ക് കീഴെ പണയം വെച്ചതെന്ന് പാർട്ടി പ്രവർത്തകരിൽ ചിലരെങ്കിലും രഹസ്യം പറയുന്നുണ്ട്.

മുമ്പ് പ്രബോധന നോട്ടീസ് വിതരണത്തിന് പോയപ്പോൾ ഏതൊക്കെയോ മുജാഹിദ് പ്രവർത്തകരെ സംഘികൾ തല്ലിയപ്പോൾ മുഖ്യമന്ത്രി അന്ന് അങ്ങോരുടെ തിരുവായ തുറന്ന് ഇങ്ങനെ പറഞ്ഞു - "നിങ്ങൾ അങ്ങോട്ടു ചെന്ന് വഴിമരുന്നിട്ട് കൊടുക്കരുത്" എന്ന്. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് കൊടുക്കുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും എല്ലാ പൗരന്മാർക്കും സ്വത്ത്വത്തിന് അതീതമായി ലഭിക്കേണ്ടതുണ്ട്. സംഘികളോട് അന്നും ഇന്നും മൂപ്പർക്ക് പെരുത്ത് മുഹബ്ബത്താണ്.

മതം പറഞ്ഞു നടക്കുന്നതിനിടയിൽ ഇത്തരം സംഘടനകൾ അൽപം രാഷ്ട്രീയ ബോധം കൂടി സൂക്ഷിക്കുന്നത് നല്ലതായിരിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക