ഒൻപത്
മധു നടുങ്ങിപ്പോയി. എന്നാൽ അടുത്ത ക്ഷണത്തിൽ ലക്ഷ്മിയുടെ പൊട്ടിച്ചിരി കേട്ടപ്പോൾ അവനു സമാധാനമായി. സംഗതി അത്ര ഗൗരവമുള്ളതല്ല!
''നല്ല പാർട്ടിയാണ് ഡ്രൈവിംഗ് പഠിക്കാനിറങ്ങിയിരിക്കുന്നത്! എന്തോന്നിലാണോ ശ്രദ്ധ''
''പറ്റിയ പാർട്ടിയാണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നത്! എവിടെയാണോ ശ്രദ്ധ!'' അവനും വിട്ടു കൊടുത്തില്ല.
അവൾ ഊറിച്ചിരിച്ചു കൊണ്ട് വണ്ടി മെല്ലെ റിവേഴ്‌സെടുത്തു. അതു വീണ്ടും പ്രധാന റോഡിലെത്തി.
''ഇനി ശ്രദ്ധിച്ചിരുന്നോണം കേട്ടോ. ചിന്ത മറ്റൊന്നിലേക്കും പാളിപ്പോകരുത്.''
''ഗുരു സൂക്ഷിച്ചിരുന്നാൽ മതി. എന്റെ കുഴപ്പമൊന്നുമില്ല.''
സ്റ്റാർട്ടാക്കി നിറുത്തിയിരുന്ന വണ്ടി പെട്ടെന്ന് അവൾ ഓഫ് ചെയ്തു.
''ഇപ്പോഴാണൊരു കാര്യമോർത്തത്; ഗുരുദക്ഷിണയെവിടെ? അതു തന്നിട്ടു മതി ബാക്കി പഠിത്തമൊക്കെ-''
''ഈ പാമരനായ ശിഷ്യനിൽനിന്ന് എന്ത് ദക്ഷിണയാണ് അങ്ങേക്കാവശ്യം? എന്താവശ്യപ്പെട്ടാലും അതു നൽകാൻ ഈ എളിയ ശിഷ്യൻ തയ്യാറാണ്.'' അവൻ വിനീതനായി അഭിനയിച്ചു.
''ഉറപ്പാണല്ലോ. എന്താവശ്യപ്പെട്ടാലും നൽകുമോ?''
''തീർച്ചയായും. ഈ എളിയവനെക്കൊണ്ട് സാധിക്കുന്നതെന്തും എന്റെ ഗുരുനാഥയ്ക്കു നൽകുവാൻ തയ്യാറാണ്.''
''എങ്കിൽ-പണ്ട് ദ്രോണാചാര്യർ തന്റെ ശിഷ്യനായ ഏകലവ്യനോട് ആവശ്യപ്പെട്ട അതേ ദക്ഷിണ ഞാനും ആവശ്യപ്പെടുകയാണ്. നിങ്ങളുടെ വലതു കയ്യിലെ ചൂണ്ടുവിരൽ ഈ ഗുരുവിന് ദക്ഷിണയായി നൽകിയാലും!''
അവൻ തന്റെ വലത്തെ ചൂണ്ടുവിരൽ മുന്നോട്ടു നീട്ടി. അതുകൊണ്ട് അവളുടെ തുടുത്ത കവിളത്ത് എന്തോ ഒരു ചിത്രം വരച്ചു.
''ഇതാ എന്റെ ചൂണ്ടുവിരൽ. ഇത് മുറിച്ചോ മുറിക്കാതെയോ എടുത്താലും!''
''വേണ്ട വേണ്ട, ഈ വിരലുകൊണ്ട് എനിക്കൊരു ഉപയോഗവുമില്ല.'' അവൾ ചിരിച്ചുകൊണ്ട് അവന്റെ കരം തട്ടിമാറ്റി.
''ഇന്നിനി ഡ്രൈവിംഗ് പഠിപ്പിക്കാൻ പോയാൽ വീട്ടിലെത്തുമ്പോൾ ലേറ്റാകും. നമുക്കു പോയേക്കാം. ബാക്കിയൊക്കെ നാളെ-''
ലക്ഷ്മി കാർ വേഗത്തിൽ മുന്നോട്ടു പായിച്ചു.
ഡ്രൈവിംഗ് പഠിത്തം തൽക്കാലം നിറുത്തിയെങ്കിലും അവൻ നേരത്തത്തേതു മാതിരി ആ മാദകമേനിയോട് ഉരുമ്മി ഇരിക്കുകയായിരുന്നു. അവിടെ നിന്ന് മാറിയിരിക്കാൻ എന്തോ ഒരു മടി!
അതു മനസ്സിലാക്കിയപ്പോൾ ലക്ഷ്മിയുടെ ചുണ്ടിലും ഒരു കള്ളച്ചിരി!
''അമ്പടാ! ആളുകൊള്ളാമല്ലോ!! ചൂടു പറ്റി ഇവിടെത്തന്നെ ഇരിക്കയാണോ! അങ്ങോട്ടു മാറി ഇരുന്നാട്ടേ-'' അവൾ ഒരു കൈകൊണ്ട് അവനെ ഇടത്തേയ്ക്ക് അല്പം തള്ളിമാറ്റി.
''ശ്യോ-ഈ എസി കാറിൽ അല്പം ചൂടുപറ്റിയിരിക്കാനും സമ്മതിക്കില്ലാ എന്നു പറഞ്ഞാൽ കഷ്ടം തന്നെ!'' അവൻ പരിഭവം അഭിനയിച്ച് അല്പം മാറിയിരുന്നു.
മിനിറ്റുകൾക്കുള്ളിൽ കാറ് ബംഗ്ലാവിന്റെ മുറ്റത്തെത്തി. മധു കാറിൽ നിന്നിറങ്ങി നേരെ കുറുപ്പുസാറിന്റെ മുറിയിലേക്കു പോയി.
''ഡാഡീ, ഇതാ മാനേജർ സാർ വന്നിരിക്കുന്നു!'' ലക്ഷ്മി വിളിച്ചു പറഞ്ഞു.
''ആര് മധുവോ! വരണം-ഇരിക്കണം.'' കുറുപ്പുസാർ.
അവർ ഇരുവരുംകൂടി ഓഫീസ് വിശേഷങ്ങൾ സംസാരിച്ചു തുടങ്ങുമ്പോഴേയ്ക്കും ലക്ഷ്മി തന്റെ റൂമിലേക്കു നടന്നു.
കുറുപ്പുസാറുമായുള്ള സംഭാഷണത്തിനുശേഷം മധുവും തന്റെ റൂമിൽ തിരിച്ചെത്തി.
കഴിഞ്ഞനാൾ വരെ കാറ്റിലും കോളിലും പെട്ട് ഉലഞ്ഞിരുന്ന അവന്റെ ഹൃദയം ഇപ്പോൾ ശാന്തമാണ്. തന്റെ ജീവിതം ശാന്തവും സുന്ദരവുമായ ഒരു വീഥിയിലൂടെ നീങ്ങിത്തുടങ്ങുകയാണെന്ന് അവനു തോന്നി.
അച്ഛന്റെ ആകസ്മികമായ മരണം, ഊർമ്മിളയുടെ അകൽച്ച ഇവ രണ്ടും മാത്രമേ ഇന്ന് നൊമ്പരപ്പെടുത്തുന്ന ഓർമ്മകളായി അവശേഷിക്കുന്നുള്ളൂ. എങ്കിലും ദിവസങ്ങളുടെ അകലം ആ മുറിപ്പാടുകളുടെ വേദന കുറച്ചുകുറച്ചു കൊണ്ടു വരുന്നു.
കുളിച്ചു; പിന്നെ കുറുപ്പു രഹസ്യമായി നൽകിയ ഒരു ബിയറും തട്ടി. നിലാവുള്ള സന്ധ്യാവേളയിൽ ഉല്ലാസഭരിതനായി വീടിന്റെ ടെറസിലൂടെ ഉലാത്തുമ്പോൾ മധു അറിയാതെ ഒരു മൂളിപ്പാട്ടു പാടിപ്പോയി.
പെട്ടെന്ന് പിന്നിൽനിന്ന് ലക്ഷ്മിയുടെ മൃദുസ്വരം കേട്ടു! ''കോളജിൽ പഠിച്ചിരുന്ന കാലത്ത് വലിയ ഗായകനായിരുന്നു എന്നു കേട്ടിട്ടുണ്ട്...''
സത്യം! ഒരു മിന്നൽപ്പിണർപോലെ ആ ദൃശ്യം മനോമുകുരത്തിൽ വന്ന് തെളിഞ്ഞു മാഞ്ഞു പോയി.
-കോളജ് ഓഡിറ്റോറിയത്തിന്റെ യവനിക ഉയരുന്നു. സംഗീതോപകരണങ്ങളുടെ അടിപൊളി താളമേളങ്ങൾക്കു നടുവിൽ മനംമയക്കുന്ന ഗാനവുമായി താൻ നിൽക്കുന്നു. തൊട്ടടുത്ത് നൃത്തച്ചുവടുകളുമായി ഊർമ്മിളയും...
തന്നെ ആട്ടിപ്പായിച്ച ഊർമ്മിളയ്ക്ക് ഇനി തന്റെ ഹൃദയത്തിൽ സ്ഥാനം കൊടുത്തുകൂടാ. അവളെ എങ്ങിനെയും മറക്കണം. അതിനുള്ള എളുപ്പവഴി ആ സ്ഥാനത്ത് സുന്ദരിയായ മറ്റൊരു യുവതിയുടെ രൂപം പ്രതിഷ്ഠിക്കുകയാണ്.
അവൻ ലക്ഷ്മിയെ നോക്കി മന്ദഹസിച്ചു.
നിശയും നിലാവും ചന്ദ്രക്കലയും നക്ഷത്രങ്ങളും മുല്ലപ്പൂക്കളുടെ പരിമളവും എല്ലാംകൂടി ചേർന്ന് ഒരു ഗന്ധർവ്വയാമം തങ്ങൾക്കു ചുറ്റും രൂപം കൊള്ളുന്നതു പോലെ മധുവിനു തോന്നി. ആ ഗന്ധർവ്വ ലോകത്തിൽ താനും ലക്ഷ്മിയും മാത്രം!
അന്നു രാത്രിയിൽ അവനൊരു സ്വപ്നം കണ്ടു. നടനമുദ്രകളോടെ ഒരു പെൺകുട്ടി അടുത്തടുത്തു വരുന്നു. അതിസുന്ദരിയായ ഒരു യുവതി. അത് ഊർമ്മിളയാണെന്നാണ് ആദ്യം തോന്നിയത്. എന്നാൽ ആ രൂപം അടുത്തടുത്തു വന്നപ്പോഴെ അവളെ വ്യക്തമായി കണ്ടുള്ളൂ-ലക്ഷ്മി!
അഴകിന്റെ അപാരതയുമായി അവൾ ഏറെനേരം അവന്റെ മനോമുകുരത്തിൽ നൃത്തമാടി.
പിന്നീടെപ്പോഴോ ഞെട്ടിയുണരുമ്പോൾ ഒരു സത്യം മധു മനസ്സിലാക്കിയിരുന്നു. ഊർമ്മിളയ്ക്ക് തന്റെ ഹൃദയത്തിലെ ഇരിപ്പിടം നഷ്ടമായിരിക്കുന്നു. ഇന്ന് ആ സ്ഥാനത്ത് ലക്ഷ്മി ഇടം കണ്ടെത്തിയിരിക്കുന്നു!
രാവിലെ ഒൻപതു മണി ആയപ്പോൾ അവർ ഇരുവരുംകൂടിയാണ് കാറിൽ യാത്രയായത്. തിരക്കൊഴിഞ്ഞ ഒരു വീഥിയിലെത്തിയപ്പോൾ അവൾ പറഞ്ഞു: ''ഇനി ഇങ്ങോട്ടടുത്തിരുന്ന് സ്റ്റീയറിംഗിൽ പിടിച്ചോളൂ.''
മധു ആ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. അവൻ തൊട്ടടുത്ത നിമിഷത്തിൽത്തന്നെ അവളുടെ മെയ്യോടടുത്തിരുന്നു. സ്റ്റീയറിംഗിൽ പിടിച്ചു. ഡ്രൈവിംഗിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി.
ഡ്രൈവിംഗിൽ നിന്ന് തന്റെ ശ്രദ്ധ പലപ്പോഴും പതറുന്നതുപോലെ മധുവിനു തോന്നി. എങ്ങനെ പതറാതിരിക്കും? അതിസുന്ദരിയായ ഒരു യുവതിയുടെ ദേഹത്തോടുരുമ്മിയിരുന്നാണ് സ്റ്റിയറിംഗ് പിടുത്തം. പാദം തൊട്ട് തോൾ വരെയുള്ള അവന്റെ ശരീരത്തിന്റെ വലതുഭാഗവും അവളുടെ ഇടതുഭാഗവും തമ്മിൽ പരസ്പരം ഞെരിഞ്ഞമർന്നാണ് ഇരിക്കുന്നത്.
സ്റ്റിയറിംഗ് തിരിക്കുമ്പോഴെല്ലാം അവന്റെ വലതു കരം അവളുടെ ഉയർന്ന വക്ഷോജങ്ങളിൽ തുടർച്ചയായി ഉരുമ്മുന്നു. ഒപ്പം സ്ത്രീയുടെ മാദകമായ ഗന്ധവും. എങ്ങനെ ശ്രദ്ധ പതറാതിരിക്കും!
''പ്രിയപ്പെട്ട ലക്ഷ്മീ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു... പ്രേമിക്കുന്നു...'' ആ വാക്കുകൾ അവന്റെ ഹൃദയം തെരുതെരെ ഉരുവിട്ടു കൊണ്ടേയിരുന്നു.
ലക്ഷ്മി തന്നെ പ്രേമിക്കുന്നുണ്ടോ? അവൻ ചിലപ്പോഴിരുന്ന് ചിന്തിക്കും. 'എനിക്ക് മധുവിനെ ഇഷ്ടമാണ്' എന്ന് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ല-പക്ഷെ അങ്ങനെ പറയുന്നതിലെന്തു കാര്യമിരിക്കുന്നു! അവൾ തന്നെ സ്‌നേഹിക്കുന്നു എന്നതിനും തന്നോടൊത്ത് സമയം ചിലവഴിക്കുന്നതിലും തല്പരയാണ് എന്നതിന് എത്രയോ ദൃഷ്ടാന്തങ്ങൾ! വാക്കുകളിലൂടെയല്ലെങ്കിലും പ്രവൃത്തികളിലൂടെ അവൾ തന്നെ പ്രേമിക്കുന്നു എന്നതിന് എത്രയോ സൂചനകൾ!
''മധു എനിക്കെന്റെ മകനെപ്പോലെയാണ്...'' കുറുപ്പുസാറും എത്രയോ തവണ പറഞ്ഞിരിക്കുന്നു...
മധു ആ സ്വപ്നലോകത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കെ ഡോർ തള്ളിത്തുറക്കുന്ന ശബ്ദം. ലക്ഷ്മി ഒരു അപ്‌സരസ്സിനെപ്പോലെ കടന്നു വന്നു.
''എന്താ കിടക്കുന്നത്? സുഖമില്ലേ?''
''ങാ, ഒരു ചെറിയ തലവേദന പോലെ.'' അവൻ വെറുതെ പറഞ്ഞു.
അവൾ കിടക്കയിൽ ഇരുന്നുകൊണ്ടു അവന്റെ നെറ്റിയിൽ കരം വച്ചു നോക്കി.
''തലവേദന! കള്ളം പറയാതെ. വേറെ വല്ല വേദനയുമായിരിക്കും.''
''നെറ്റിയിൽ കരംവച്ചു നോക്കിയാൽ തലവേദനയുണ്ടോയെന്ന് കണ്ടു പിടിക്കാമെന്ന് ആരാ പറഞ്ഞുതന്നത്?'' അവൻ കിടക്കയിൽ എഴുന്നേറ്റിരുന്നുകൊണ്ട് തിരക്കി. ''മഹാലക്ഷ്മി എന്തിനാണാവോ ഇപ്പോൾ ഇവിടേക്ക് എഴുന്നെള്ളിയത്?''
''ങാ, അതേ-ഒരു മാസംമുമ്പ് യേശുദാസിന്റെ ഗാനമേളയുടെ ടിക്കറ്റു വാങ്ങി വച്ചിരുന്നു. രണ്ടെണ്ണമുണ്ട്. ഇന്നാണു ഗാനമേള. ഡാഡി വരുന്നില്ലെന്നു പറഞ്ഞു. മധുവിനെയും വിളിച്ചുകൊണ്ട് പൊയ്‌ക്കൊള്ളുവാനും പറഞ്ഞു. അതുകൊണ്ട് വേഗമൊരുങ്ങ്. സമയം ആറുമണിയാകുന്നു.''
''എനിക്കൊരുങ്ങാനൊന്നുമില്ല. ഞാൻ പണ്ടേ റെഡി.''
അവൻ എഴുന്നേറ്റു. ഒപ്പം ലക്ഷ്മിയും.
അവർ കാറിൽ കയറി. ലക്ഷ്മി അതു സ്റ്റാർട്ടു ചെയ്തു. ആ വാഹനം മുന്നോട്ടു തെല്ലു കുതിച്ചിട്ട് നിശ്ചലമായി.
''പെട്രോൾ തീർന്നു!''
അവൾ കാറിലിരുന്നുകൊണ്ട് തെരുതെരെ ഹോണടിച്ചു. ദാമു ഓടി വന്നു.
''ആ ജാർ എടുത്തുകൊണ്ടുപോയി വേഗം പെട്രോൾ വാങ്ങിക്കൊണ്ടു വരൂ. ഏതായാലും ഇന്ന് ഗാനമേള മുഴുവൻ കേൾക്കാൻ പറ്റില്ല.''
ദാമു ജാറുമെടുത്തു കൊണ്ട് സൈക്കിളിൽ പെട്രോൾ വാങ്ങാൻ പുറപ്പെട്ടു കഴിഞ്ഞപ്പോഴാണ് ലക്ഷ്മിക്ക് ആ പുതിയ ആശയം തലയിലുദിച്ചത്.
''പെട്രോൾ വരുന്നിടംവരെ എന്തിനു കാത്തിരിക്കണം! ബൈക്കുണ്ടല്ലോ! നമുക്കതിൽ പോയേക്കാം.''
മധുവിനും അതിൽ സന്തോഷമേയുള്ളൂ.
അവൻ മോട്ടോർ സൈക്കിൾ സ്റ്റാർട്ടാക്കി. ലക്ഷ്മി അതിന്റെ പിന്നിൽ കയറി. ആ വാഹനം മുന്നോട്ടു കുതിച്ചു.
''കാറിൽ പോകുന്നതിനേക്കാൾ സുഖകരമാണല്ലോ ഇതിലുള്ള യാത്ര.'' കുറച്ചുദൂരം ചെന്നപ്പോൾ ലക്ഷ്മി പറഞ്ഞു.
''ശരിയാണ്; നല്ല സുഖം.'' മധു ഊറിച്ചിരിച്ചു കൊണ്ടു പറഞ്ഞു.
ലക്ഷ്മിയും ചിരിച്ചുപോയി. അവൻ പറഞ്ഞതിന്റെ വ്യംഗാർത്ഥം അവൾക്കും പിടികിട്ടി. ബൈക്കിൽ അവന്റെ പിന്നിലായി വശം തിരിഞ്ഞാണ് അവളുടെ ഇരിപ്പ്. വണ്ടി കുലുങ്ങുമ്പോഴെല്ലാം അവളുടെ മാറിടം അവന്റെ പുറത്ത് ശക്തിയായി അമരും. അതിനെക്കുറിച്ചാണ് മധുവിന്റെ കമന്റെന്ന് അവൾക്കു പിടികിട്ടി.
അല്പനേരത്തെ നിശബ്ദതയ്ക്കുശേഷം അവൾ പറഞ്ഞു. ''മെയിൻ റോഡിലൂടെ പോയാൽ നമുക്കിന്ന് സമയത്തെങ്ങും ഗാനമേളയ്‌ക്കെത്താൻ കഴിയില്ല. വാണി മഹളിലേക്കു പോകാൻ ദാ ഇതുവഴി ഒരു ഷോർട്ട്കട്ടുണ്ട്. അതിലെ വണ്ടിവിട്.''
മധുവിന് അതിനും എതിരില്ലായിരുന്നു. അവൾ ചൂണ്ടിക്കാട്ടിയ കുണ്ടും കുഴിയും നിറഞ്ഞ ഇടവഴിയിലൂടെ അവൻ വണ്ടി തിരിച്ചുവിട്ടു.
അതോടെ പിന്നിലെ സീറ്റിലിരുന്ന ലക്ഷ്മി തെരുതെരെ അവന്റെ ദേഹത്തിലിടിച്ചു. സ്തനദ്വയങ്ങൾ കൊണ്ടുള്ള അവളുടെ ഓരോ മർദ്ദനവും അവൻ അറിഞ്ഞാസ്വദിച്ചു.
അതിനിടയിൽ ലക്ഷ്മിയുടെ കമന്റ്.
''ഇതു മനഃപൂർവ്വം വണ്ടി ഗട്ടറിൽ ചാടിക്കുകയാണെന്നു തോന്നുന്നല്ലോ!''
വണ്ടി കുലുങ്ങിക്കുലുങ്ങി, തന്റെ മേനി അവന്റെ ദേഹത്തിടിച്ചിടിച്ച് മടുത്തപ്പോൾ വീഴാതിരിക്കുവാൻ അവൾ മധുവിന്റെ മേനിയിൽ കെട്ടിപ്പിടിച്ചു.
മധു അപ്പോൾ ഒരു ജേതാവിനെപ്പോലെ ഊറിച്ചിരിച്ചു. അതുകണ്ട് ലക്ഷ്മിയും കുലുങ്ങിച്ചിരിച്ചു. പിന്നെ 'കള്ളൻ' എന്നു പറഞ്ഞ് അവന്റെ ചെവിയിൽ ഒരു കിഴുക്കുംകൊടുത്തു.
വണ്ടി മുന്നോട്ടു കുതിച്ചു കൊണ്ടേയിരുന്നു. പ്രസന്നമായിരുന്ന ആകാശം കാർമേഘാവൃതമായത് പെട്ടെന്നാണ്. മഴത്തുള്ളികൾ ഓരോന്നായി അവരുടെ മേനിയിൽ വീണു തുടങ്ങി.
''മഴ യാത്ര മുടക്കുന്ന ലക്ഷണമാണ്.'' അവൾ ആകാശത്തേക്കു നോക്കി പിറുപിറുത്തു.
മധുവും അതു ശരിവച്ചു. കാരണം മാനത്തുനിന്നും പതിക്കുന്ന മഴത്തുള്ളികളുടെ എണ്ണം നിമിഷം പ്രതി ഇരട്ടിച്ചു വന്നു. പൊടുന്നനെ അതൊരു പേമാരിയായി മാറി.
അവർ ഇരുവരും ആകെ നനഞ്ഞൊലിച്ചു പോയി. ഇടവഴിയിലൂടെയുള്ള യാത്രയും കുഴപ്പമുണ്ടാക്കി. മഴയത്ത് കയറി നിൽക്കുവാൻ അവർക്ക് സൗകര്യപ്രദമായ ഒരിടവും കിട്ടിയില്ല. മെയിൻറോഡിലൂടെ പോയിരുന്നെങ്കിൽ ഒരു ടാക്‌സി പിടിച്ചെങ്കിലും ഗാനമേള നടക്കുന്നിടത്തേക്കു പോകുവാൻ സാധിച്ചേനെ. ഈ പട്ടിക്കാട്ടു കൂടിയുള്ള പാതയിലൂടെ വന്നതു കാരണം അതിനും സാധിച്ചില്ല.
മഴ അപ്പോഴും തകർത്തു പെയ്യുകയായിരുന്നു. അവരിരുവരും ശരിക്കും മഴയിൽ കുളിച്ചു കഴിഞ്ഞിരിക്കുന്നു. വസ്ത്രങ്ങൾ മുഴുവൻ നനഞ്ഞ് ദേഹത്തോട് ഒട്ടിക്കിടന്നിരുന്നു. ആ വസ്ത്രങ്ങളിൽ നിന്നും അവരുടെ മേനിയിലൂടെയും ജലകണികകൾ ധാരധാരയായി ഒലിച്ചിറങ്ങി.
''നാശമായല്ലോ...'' മധു പിറുപിറുത്തു. ''കയറി നിൽക്കാൻ ഒരിടവുമില്ല.''
''ദാ ഒരു കെട്ടിടം കാണുന്നു. വണ്ടി വേഗം അങ്ങോട്ടു വിടൂ.'' ലക്ഷ്മി റോഡരികിൽ കുറച്ചകലെയായി കണ്ട ഒരു പഴയ കെട്ടിടത്തിലേക്ക് വിരൽ ചൂണ്ടി.
മധു ബൈക്ക് അവിടേയ്ക്കു പായിച്ചു. ആ കെട്ടിടത്തിനുമുന്നിൽ ബ്രേക് ചവുട്ടി.
സമാധാനമായി. വണ്ടി നിന്നതും ലക്ഷ്മി ആ കെട്ടിടത്തിന്റെ വരാന്തയിലേക്ക് ഓടിക്കയറി.
അത് ആൾപ്പാർപ്പില്ലാത്ത ഒരു ചെറിയ പീടികക്കെട്ടിടമായിരുന്നു. അതിന്റെ മുറിയുടെ വാതിലുകൾ ബന്ധിച്ചിരുന്നു. എങ്കിലും വിസ്താരമേറിയ വരാന്തയിൽ അവർക്ക് മഴ നനയാതെ സൗകര്യമായി നിൽക്കുന്നതിനുള്ള ഇടമുണ്ടായിരുന്നു.
''മണി ആറര. ഇനിയിപ്പോൾ മഴ കഴിഞ്ഞാലും തിരികെ വീട്ടിൽചെന്ന് ഡ്രസ് മാറി ഗാനമേളയ്ക്കു പോക്കു നടക്കില്ല.'' ലക്ഷ്മി തെല്ലു നിരാശയോടെ പിറുപിറുത്തു.
''അത്രയ്ക്കു നിരാശ തോന്നുന്നുവെങ്കിൽ ഇപ്പോൾ ഞാൻ തന്നെ ഒരു ഗാനമേള നടത്തിയേക്കാം.''
മധു പറഞ്ഞു. അടുത്ത നിമിഷത്തിൽത്തന്നെ അവളുടെ മറുപടിക്കുവേണ്ടി കാക്കാതെ അവൻ പാടി. യേശുദാസിന്റെ സ്വരത്തോട് അടുത്തു നിൽക്കുന്ന ശബ്ദമാധുര്യത്തിൽ ഒരു പഴയ സിനിമാഗാനം-
പനിനീർമഴയിൽ-തേൻമഴയിൽ-പൂമഴയിൽ മുഴുകി നിൽക്കുന്ന ആ അഴകിനെ പ്രകീർത്തിച്ചു കൊണ്ടുള്ള ഒരു മധുരഗാനം.
ഒരു കോരിത്തരിപ്പോടെ ലക്ഷ്മി അതു കേട്ടു നിന്നു.
''മധൂ ഫന്റാസ്റ്റിക്! നിങ്ങൾ ഇത്ര നന്നായി പാടുമെന്ന് എനിക്കറിയില്ലായിരുന്നു...''
പാട്ടു കഴിഞ്ഞപ്പോൾ അവൾ അവന് ഷേക്ഹാൻഡ് നൽകി അഭിനന്ദിച്ചു.
മധു അവളെ അടിമുടി ഒന്നു വീക്ഷിച്ചു. ലക്ഷ്മിയുടെ മാദകസൗന്ദര്യം മഴയിൽ കുതിർന്ന ഈ സന്ധ്യാ വെളിച്ചത്തിൽ പതിന്മടങ്ങായി വർദ്ധിച്ചതുപോലെ അവനു തോന്നി.
ശരീരത്തോടിറുകിക്കിടന്നിരുന്ന ജീൻസും ടോപ്പും നനഞ്ഞു കുതിർന്നപ്പോൾ വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഒരു യവനസുന്ദരിയെപ്പോലെ അവൾ കാണപ്പെട്ടു. പടിഞ്ഞാറു നിന്നടിച്ച സന്ധ്യാസൂര്യന്റെ ചെങ്കതിരുകൾ അവളുടെ മേനിയിൽ പൊതിഞ്ഞപ്പോൾ ആ വിശ്വസൗന്ദര്യം കത്തി ജ്വലിക്കുന്നതുപോലെ അവനു തോന്നി.
''ഹോ, എന്തൊരു തണുപ്പ്!'' അവൾ പിറുപിറുത്തു: പിന്നെ അവന്റെ നേരെ തിരിഞ്ഞു: ''മധു ഒരു കാര്യം ചെയ്യൂ. കുറെനേരം കണ്ണടച്ചു പിടിച്ചു നിൽക്കൂ. ഞാൻ ഈ ജാക്കറ്റൊക്കെ ഒന്ന് ഊരി പിഴിയട്ടെ. അല്ലെങ്കിൽ തണുത്തു വിറച്ച് ഞാൻ ചത്തുപോകും.''
''അങ്ങനെ ചാകുകയും മറ്റും വേണ്ട. ഞാൻ കണ്ണടച്ചു പിടിച്ചേക്കാം.''
അവൻ ഒരു മന്ദഹാസത്തോടെ കണ്ണുകളടച്ച് കയ്യും കെട്ടി നിന്നു. പക്ഷെ ലക്ഷ്മിക്ക് അപ്പോഴൊരു സന്ദേഹം. ഇഷ്ടന്റെ കണ്ണുകൾ ശരിക്കും അടഞ്ഞിട്ടുണ്ടോ?
ലക്ഷ്മി തന്റെ വലതുകൈ ചുരുട്ടി അവനെ ഇടിക്കാനെന്ന വ്യാജേന അവന്റെ മുഖത്തിനു നേരെ കൊണ്ടുചെന്നു. അവളുടെ ആ അഭ്യാസം കണ്ട് മധു അറിയാതെ ചിരിച്ചു പോയി. അവൾക്കും ചെറുതായി ചിരി വന്നു.
''നല്ലയാളാണ്! ഇങ്ങനെയാണെങ്കിൽ ഞാൻ വിഷമിച്ചു പോകത്തേയുള്ളൂ.''
''ഇല്ല-ഞാൻ ലക്ഷ്മിയെ ബുദ്ധിമുട്ടിക്കുന്നില്ല. ഇനി ശരിക്കും നന്നായി കണ്ണടച്ചോളാം.''
അവൻ തന്റെ കണ്ണുകൾ ഇറുകെ അടച്ചു.അവൾക്ക് എന്നിട്ടും വിശ്വാസമായില്ല. ഇത്തവണയും കബളിപ്പിക്കുകയാണോ?
അവൾ തന്റെ ചൂണ്ടുവിരൽകൊണ്ട് കുത്താനെന്ന മട്ടിൽ അവന്റെ കണ്ണുകൾക്കു നേരെ നീട്ടി. ഇപ്പോൾ അവന് ഒരു ചലനവുമില്ല. അവൻ ഒന്നും കാണത്തില്ല. അവൾക്ക് സമാധാനമായി.
അവൾ വരാന്തയുടെ ഒരറ്റത്തേക്ക് മാറി, അവന് പിന്തിരിഞ്ഞു നിന്നുകൊണ്ട് തന്റെ ജീൻസിന്റെ ടോപ്പ് ഊരിയെടുത്തു. നനഞ്ഞു നാനാവിധമായ അതു പിഴിഞ്ഞശേഷം മുഖവും ദേഹവുമെല്ലാം തുടച്ചു. പിന്നീട് തലതിരിച്ച് കണ്ണടച്ചു നിൽക്കുന്ന മാന്യനെ സന്ദേഹത്തോടെ ഒന്നു നോക്കിയ ശേഷം സമാധാനത്തോടെ വീണ്ടും വസ്ത്രം പിഴിഞ്ഞു തുടങ്ങി.
എത്ര നേരമാണ് കണ്ണടച്ചു പിടിക്കുക! മധുവിന് ശരിക്കും ബോറടിച്ചു തുടങ്ങി. അവൻ മെല്ലെ കണ്ണു തുറന്നു...
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച....!!
ലക്ഷ്മി പുറംതിരിഞ്ഞു നിന്ന് ജാക്കറ്റ് പിഴിയുകയാണ്. ജീൻസ് ധരിച്ചിട്ടുള്ള അവളുടെ അരയ്ക്കുമേൽ ഇപ്പോൾ ബ്രേയിസർ മാത്രമെ അണിഞ്ഞിട്ടുള്ളൂ. ചന്ദനത്തിൽ കടഞ്ഞെടുത്തതു പോലത്തെ സുന്ദരമായ ദേഹം. ഈ അർദ്ധനഗ്നവേളയിൽ ആ മദാലസമേനിയുടെ സൗന്ദര്യം പതിന്മടങ്ങു വർദ്ധിച്ചതുപോലെ.
മന്മദന്റെ മലരമ്പുകൾ. കാമദേവന്റെ തുടികൊട്ടലുകൾ. ഒരു സ്വപ്നാടകനെപ്പോലെ അവൻ മുന്നോട്ടു നീങ്ങി.
അവളുടെ പിന്നിലെത്തി ആ നഗ്നമായ തോളിൽ മെല്ലെ കൈവച്ചു-
അവൾ നടുങ്ങിയില്ല എങ്കിലും പൊടുന്നനെ തിരിഞ്ഞുനോക്കി.
ആ കണ്ണുകളിലേക്ക് അവൻ ഉറ്റുനോക്കി. അവിടെ ക്ഷോഭമില്ല. പകരം കാമം കത്തിക്കാളുന്നതുപോലെ!
മധു അവളുടെ പൂമെയ്യ് മെല്ലെ തന്നോടടുപ്പിച്ചു.
എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ...
(തുടരും............)
Read More: https://www.emalayalee.com/writers/304