കേരളത്തിലെ ലക്ഷണമൊത്ത മദ്യപാനികളെ ഒന്നാകെ സ്തംഭിപ്പിച്ചുകൊണ്ട് ജനപ്രിയ ബ്രാന്‍ഡുകളുടെയെല്ലാം വില വര്‍ധിപ്പിച്ചത് ഇക്കൊല്ലം ജനുവരിയിലാണ്. പാവപ്പെട്ടവന്റെ ദേശീയ ഇനമായ ജവാന് വിലകൂടിയെങ്കിലും കുടി കുറഞ്ഞില്ല. മദ്യപാനത്തിന് ചിലവാക്കുന്ന തുകയുടെ പേരില്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയവരാണ് കേരളത്തിലെ മദ്യസ്‌നേഹികള്‍. ഓണവും ക്രിസ്മസും ന്യൂഇയറും കഴിയുമ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. കേരളത്തിലിപ്പോള്‍ കാലവര്‍ഷം ആരംഭിച്ചിട്ടില്ലെങ്കിലും അതിന്റെ വരവറിയിച്ചുകൊണ്ട് മഴപെയ്യുന്നുണ്ട്. അന്നാല്‍ ഇക്കഴിഞ്ഞ ആഴ്ചകളില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തിയിട്ടും ഒന്നു കൂളാവാന്‍ ആരും കാര്യമായി ബിയര്‍ കുടിച്ചില്ലെന്നാണ് കണക്ക്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ബിയര്‍ ഉപഭോഗം കുറഞ്ഞുവെന്നും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പന കൂടിയെന്നുമാണ് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിയര്‍ പാര്‍ലറുകള്‍, ബാറുകള്‍, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലൂടെയുള്ള ബിയര്‍ വില്‍പന 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം കേയ്‌സുകളായിരുന്നു. 2024-25 കാലത്ത് ഇത് 102.39 ലക്ഷം കേയ്‌സുകളായി കുറഞ്ഞു. എന്നാല്‍ ഇക്കാലയളവില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഉപഭോഗം 9.74 ലക്ഷം കെയ്‌സുകള്‍ വര്‍ധിച്ച് 229.12 ലക്ഷം കെയ്‌സായി.
അതേസമയം, ദേശീയതലത്തില്‍ ബിയര്‍ വില്‍പ്പന വര്‍ഷം തോറും 9 ശതമാനം വര്‍ധിച്ചതായി ബ്രൂവേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. കേരളത്തില്‍ ബിയര്‍ വില്‍പന കുറഞ്ഞതിന് കാരണം സര്‍ക്കാര്‍ വില്‍പന സംവിധാനങ്ങളില്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതിനാല്‍ ബിയര്‍ തണുപ്പിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിബിവറേജസ് കോര്‍പ്പറേഷന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പണ്ട് യുവാക്കള്‍ ഏറെ ഇശ്ടപ്പെട്ടിരുന്നത് ബിയര്‍ ആണെങ്കില്‍ ഇന്ന് അവര്‍ രാലസഹരിയുടെ പിന്നാലെയാണ്.
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് കാലത്ത് മദ്യ വില്‍പ്പനയില്‍ ബെവ്‌കോ റെക്കോഡ് സ്ഥാപിച്ചിരുന്നു. ക്രിസ്മസ് ദിനത്തിലും തലേന്നും മാത്രം സംസ്ഥാനത്ത് വിറ്റഴിച്ചത് 152.06 കോടി രൂപയുടെ മദ്യമാണ്. ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് കേരളത്തില്‍ നടന്നത്. 818.21 കോടിയുടെ മദ്യമാണ് ഓണക്കാലത്ത് വിറ്റഴിച്ചത്. ന്യൂയര്‍ കാലത്തെ മദ്യ വില്‍പ്പന റെക്കോര്‍ഡ് ഇട്ടു. പുതുവത്സരത്തലേന്ന് 108 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബര്‍ മാസം 22 മുതല്‍ ഡിസംബര്‍ 31 വരെ 712.96 കോടി രൂപയുടെ മദ്യമാണ് വിറ്റത്. തലേ വര്‍ഷം ഈ സീസണില്‍ വിറ്റത് 697.05 കോടിയുടെ മദ്യമാണ്.
ഇന്ത്യയിലെ ആല്‍ക്കഹോള്‍ ഉപയോഗത്തില്‍ കേരളത്തിലാണ് ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ഉപഭോഗം ഉള്ളത്. ഉയര്‍ന്ന നികുതികള്‍ക്കും, വര്‍ധിപ്പിക്കുന്ന ഡ്രൈ ഡേകള്‍ക്കുമൊന്നിനും കേരളത്തിലെ കുതിച്ചുയരുന്ന മദ്യവില്പനയെ തൊടാനാവുന്നില്ല. കേരള സര്‍ക്കാരിനെ സംബന്ധിച്ച് ആല്‍ക്കഹോളും, ലോട്ടറിയുമാണ് ഏറ്റവും കൂടുതല്‍ നികുതി നേടിക്കൊടുക്കുന്നത്.
കേരളത്തില്‍ കുടിയന്മാര്‍ ജനിക്കുന്നത് 12 വയസ്സിലാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നേരത്തെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. കേരളത്തില്‍ മദ്യപിക്കാനുള്ള പ്രായ പരിധി പിണറായി സര്‍ക്കാര്‍ 2018-ല്‍ 21 വയസില്‍ നിന്ന് 23 ലേക്ക് ഉയര്‍ത്തിയിരുന്നു. ഇന്ത്യയിലെ മദ്യവില്‍പ്പനയുടെ 16 ശതമാനവും കേരളത്തിലാണെന്നും പരിഷത്തിന്റെ പഠനം വ്യക്തമാക്കുന്നു. യുവ മദ്യപാനികളില്‍ 42 ശതമാനവും കടുത്ത മദ്യപാനികളാണ്. 85 ശതമാനം കുടുംബ കലഹത്തിനും കാരണം മദ്യപാനമാണെന്നും പഠനത്തില്‍ പറയുന്നു. റോഡ് ആക്‌സിഡന്റും സ്ത്രീ പീഡനവും വേറെ.
സംസ്ഥാനത്തെ പുരുഷ ജനസംഖ്യയില്‍ 48 ശതമാനത്തോളം മദ്യപിക്കുന്നവരാണ്. അതേസമയം സ്ത്രീകളില്‍ രണ്ടുമുതല്‍ അഞ്ച് ശതമാനം വരെ മദ്യപിക്കുന്നവരാണെന്നാണെന്നതും ശ്രദ്ധേയമാണ്. ഇവരുടെ എണ്ണം ഏതാണ്ട് പത്ത് ലക്ഷത്തിലധികമാണ്. അതേസമയം സ്ത്രീകളുടെ മദ്യപാനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ പഠന റിപ്പോര്‍ട്ടിലില്ല. സ്ത്രീകളില്‍ ഏത് പ്രായത്തിലുള്ളവരാണ് മദ്യത്തിന് അടിമകളായിരിക്കുന്നതെന്നോ ഏത് പ്രദേശത്താണ് മദ്യപാനികള്‍ കൂടുതലുള്ളതെന്നോ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടില്ല. മലയാളികള്‍ ഒരു വര്‍ഷം അരി വാങ്ങാന്‍ ചെലവാക്കുന്നതിന്റെ മൂന്നിരട്ടി പണം മദ്യം വാങ്ങാനായി ചെലവഴിക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
മൂവായിരം കോടി രൂപ അരി വാങ്ങാനായി ചെലവാക്കുമ്പോള്‍ മദ്യത്തിനായി ഒഴുക്കുന്നത് പതിനയ്യായിരം കോടിയോളം രൂപയാണ്. ആളൊന്നുക്ക് ഏറ്റവും കുറഞ്ഞത് ഒമ്പത് ലിറ്റര്‍ മദ്യം പ്രതി മാസം അകത്താക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഈ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. മദ്യത്തിന്റെ ഉപഭോഗം നിയന്ത്രിക്കണമെന്നും പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യപര്‍ക്കായി ഫോട്ടോ ഐ.ഡി കാര്‍ഡും റേഷന്‍ കാര്‍ഡിന്റെ മാതൃകയില്‍ പെര്‍മിറ്റും ഏര്‍പ്പെടുത്തമെന്ന കൗതുകകരമായ ഒരു ശുപാര്‍ശയും പരിഷത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
കേരളത്തിലെ മദ്യനിരോധനത്തിനുമുണ്ട് ഒരു ചരിത്രം. 1956-ല്‍ ഐക്യകേരളം പിറന്നപ്പോള്‍ കേരളത്തില്‍ 58 ശതമാനം വരുന്ന ഭൂപ്രദേശം മദ്യനിരോധനമേഖലയായിരുന്നു. പഴയ മലബാര്‍ ജില്ല മുഴുവനും തിരുകൊച്ചിയില്‍ തിരുവനന്തപുരം ജില്ല പൂര്‍ണമായും കൊല്ലം ജില്ലയിലെ കൊട്ടാരക്കര, പത്തനാപുരം താലൂക്കുകള്‍, വടക്കന്‍ പറവൂര്‍, ചാവക്കാട്, ചിറ്റൂര്‍ താലൂക്കുകള്‍ എന്നിവിടങ്ങളില്‍ പൂര്‍ണമായും മദ്യനിരോധനം. 1967-ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ് സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം എടുത്തുകളഞ്ഞു.
ഇന്ത്യയില്‍ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്ത്, ബീഹാര്‍, നാഗാലാന്റ്, മിസോറാം എന്നിവ. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപുമുണ്ട്. മറ്റുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മദ്യത്തിന്റെ വില്പന അനുവദിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 47-ാം ആര്‍ട്ടിക്കിള്‍ പ്രകാരം സംസ്ഥാനത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താനായി അതത് സംസ്ഥാനങ്ങള്‍ക്ക് മദ്യനിരോധനം നടപ്പിലാക്കാം.